റിയാദ്: ഉറ്റവരുടെ പ്രാർഥനകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് മലപ്പുറം പൊന്നാനി സ്വദേശി ആറ് വർഷങ്ങൾക്കു ശേഷം നാടണഞ്ഞു. ആറു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തി സ്പോൺസർമാരുടെ തർക്കത്തിൽ ഉറൂബ് ആയി നാട്ടിൽ പോവാൻ കഴിയാതിരുന്ന പൊന്നാനി സ്വദേശിക്ക് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ് ഘടകം ജനസേവന വിഭാഗം കൺവീനർ അബ്ദുൽ റസാഖ് പുറങ്ങിന്റെയും എംബസി ഉദ്യോഗസ്ഥനായ ഷഫീക് പൊന്നാനിയുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് എംബസിയിൽ നിന്നും രേഖകൾ ശരിയാക്കി നാട്ടിലേക്ക് തിരിച്ചു പോക്ക് സാധ്യമാക്കിയത്.
തൻ്റെ പെങ്ങളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ആറു വർഷം മുമ്പ് അവസാനമായി ഇദ്ദേഹം നാട്ടിലെത്തിയത്. ലീവിനു ശേഷം ഏറെ പ്രതീക്ഷകളോടെ തിരിച്ച് റിയാദിലേക്ക് പറന്നു. പക്ഷേ റിയാദിൽ അയാളെ കാത്തിരുന്നത് അപ്രതീക്ഷിത പ്രതിസന്ധികളായിരുന്നു. തൊഴിലുടമയും സ്വദേശിയായ പാർട്ടണറും തമ്മിലുള്ള അസ്വാരസ്യങ്ങൾ ആയിരുന്നു തുടക്കം. വൈകാതെ ശമ്പളം മുടങ്ങി തുടങ്ങി. അവർ തമ്മിലുള്ള തർക്കം മുർച്ചിച്ചതോടെ പുതിയ ജോലിയിലേക്കെന്ന് പറഞ്ഞ് തായിഫിലേക്ക് മാറ്റി. ഒറ്റപ്പെട്ട മരുഭൂമിയിലെ മസ്റയായിരുന്നു പുതിയ മേച്ചിലിടം. ഭക്ഷണത്തിനും വെള്ളത്തിനും മറ്റു അടിസ്ഥാന ആവശ്യങ്ങൾക്കും വരെ ഏറെ ബുദ്ധിമുട്ടി. അടുത്ത ദിവസം തന്നെ ഒരു സ്വദേശിയുടെ സഹായത്തോടെ അവിടെ നിന്നും രക്ഷപ്പെട്ടു. തിരിച്ചു വരുന്ന വഴി തൊഴിലുടമ നൽകിയ കളവ് കേസിനെ തുടർന്ന് പോലീസ് പിടിച്ചു. തൻ്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് മനസ്സലിവ് തോന്നിയ ഉദ്യോഗ്സ്ഥൻ വെറുതെ വിട്ടു.
പിന്നീട് ചെറിയ പുറം ജോലികൾ ചെയ്തായിരുന്നു കഴിഞ്ഞിരുന്നത്. കൊറോണ സമയത്തു കുറേ നാൾ ജോലിയില്ലാതെയും കഴിയേണ്ടിയു വന്നു. മൂന്നു മാസം മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യയാണ് പി.സി.ഡബ്ല്യു.എഫ് റിയാദ് ജനറൽ സെക്രട്ടറി കബീർ കാടൻസിനെ സമീപിച്ച് ഭർത്താവിനെ നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയത്. പി.സി.ഡബ്ല്യു.എഫ് റിയാദ് കമ്മിറ്റി പ്രസിഡന്റ് അൻസാർ നൈതല്ലൂർ, ജനസേവന വിഭാഗം കൺവീനർ അബ്ദുറസാഖ് പുറങ്ങ് ,വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര,സെക്രട്ടറി ഫാജിസ് പി.വി ,ആർട്സ് കൺവീനർ അൻവർ ഷാ എന്നിവർ എയർപോർട്ടിൽ എത്തി യാത്രാ രേഖകൾ കൈമാറി എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്രയാക്കി. നാട്ടിൽ തിരിച്ചെത്തിയ യുവാവിനെ ഭാര്യയും മക്കളും ചേർന്ന് സ്വീകരിച്ചു.