തായിഫ്– തായിഫിലെ ജബൽ അൽഅഖ്ദർ അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലിക മരണപ്പെട്ടു. സൗദി ബാലിക വദ്ഹ ബിൻത് അസീസ് അൽഫഹ്‌മിയാണ് മരണപ്പെട്ടത്. കഴിഞ്ഞയാഴ്ചയാണ് വിദഗ്ധ ചികിത്സക്കായി ബാലികയെ തായിഫ് കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ റിയാദിൽ നാഷണൽ ഗാർഡിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയത്. വദ്ഹയുടെ സഹോദരി ഹനാനെ വിദഗ്ധ ചികിത്സക്കായി നേരത്തെ പ്രിൻസ് സുൽത്താൻ മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു.
മയ്യിത്ത് നമസ്‌കാരവും ഖബറടക്കവും തായിഫിൽ നടക്കുമെന്നും മരണാനന്തര കർമങ്ങളുടെ സമയം പിന്നീട് അറിയിക്കുമെന്നും ബാലികയുടെ സഹോദരൻ പറഞ്ഞു.
മൂന്നാഴ്ച മുമ്പാണ് തായിഫിൽ അമ്യൂസ്മെന്റ് പാർക്കിലെ യന്ത്രഊഞ്ഞാൽ പൊട്ടിവീണത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അവരിൽ ഭൂരിഭാഗവും പെൺകുട്ടികളായിരുന്നു. പരുക്കേറ്റവരെ കിംഗ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും കിംഗ് ഫൈസൽ മെഡിക്കൽ കോംപ്ലക്സിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. അപകടം നടന്നയുടൻ അമ്യൂസ്മെന്റ് പാർക്ക് അധികൃതർ അടച്ചുപൂട്ടി. അപകട കാരണങ്ങളെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചിരുന്നു.