മിനാ – മുന്‍ സിറിയന്‍ ഭരണകൂടത്തിന്റെ ജയിലില്‍ വധശിക്ഷക്ക് വിധേയനാകാനിരുന്ന സിറിയയന്‍ യുവാവ് ഗാസി അല്‍മുഹമ്മദ് പുണ്യസ്ഥലങ്ങളുടെ ആത്മീയതയില്‍ അലിഞ്ഞ് ഹജ് കര്‍മം നിര്‍വഹിക്കുകയാണ്. സംയോജിത സംവിധാനത്തിനും ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ക്കുമിടയില്‍ പുണ്യഭൂമിയിലേക്കുള്ള ഏറ്റവും മനോഹരമായ യാത്രയാണിത്. വേദനയുടെയും സന്തോഷത്തിന്റെയും അത്ഭുതത്തിന്റെയും ശാന്തതയുടെയും വികാരങ്ങള്‍ ഗാസി അല്‍മുഹമ്മദ് മറച്ചുവെക്കുന്നില്ല. സൗദിയില്‍ ലഭിച്ച ഔദാര്യം മുറിവുകള്‍ ഉണക്കാനും നഷ്ടപ്പെട്ട സ്വത്വവും ഓര്‍മയും വീണ്ടെടുക്കാനും സഹായിച്ചു. വേദനകളുണ്ടായിരുന്നിട്ടും ഈ ആത്മീയ യാത്രയില്‍ ജീവിതത്തിന്റെ ഒരു തിളക്കം ഞാന്‍ കണ്ടെത്തി – ഗാസി അല്‍മുഹമ്മദ് പറയുന്നു.
സൗദി ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ബീഅയുമായുള്ള കൂടിക്കാഴ്ചയില്‍ ഗാസി അല്‍മുഹ്മദ് തന്റെ വികാരങ്ങള്‍ പ്രകടിപ്പിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നു ഹജ് മന്ത്രിയുമായുള്ള കൂടിക്കാഴ്ച. മന്ത്രിയില്‍ നിന്ന് താന്‍ അനുഭവിച്ചറിഞ്ഞ വിനയവും ഔദാര്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. സൗദിയില്‍ കാലുകുത്തിയ നിമിഷം മുതല്‍ എല്ലാവരില്‍ നിന്നും മികച്ച സ്വീകരണവും ഔദാര്യവും അപൂര്‍വമായ മാനുഷിക പരിഗണനയും ലഭിച്ചു.
വര്‍ഷങ്ങളായി ഇല്ലാതിരുന്ന ഒരു സമാധാനബോധം പുണ്യസ്ഥലങ്ങള്‍ തന്നില്‍ വളര്‍ത്തി. മക്കയിലെ അന്തരീക്ഷം തന്റെ വേദനയും കഷ്ടപ്പാടുകളും ലഘൂകരിച്ചു. വാസ്തവത്തില്‍, അത് എന്നെ എന്നില്‍ നിന്ന്, ജയിലുകള്‍ക്ക് പിന്നിലും ഏകാന്തതടവിലും കഴിഞ്ഞതിന്റെ മായാത്ത ഓര്‍മകളില്‍ നിന്ന് രക്ഷിച്ചുവെന്ന് ഞാന്‍ പറയും.
മകള്‍ക്ക് പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ലെബനോനില്‍ നിന്ന് ദമാസ്‌കസിലേക്ക് പോയപ്പോഴാണ് തന്റെ ദുരന്തങ്ങള്‍ ആരംഭിച്ചതെന്ന് യുവാവ് പറയുന്നു. താന്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ദമാസ്‌കസിലെ ആസ്ഥാനം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തുടര്‍ന്ന് തന്നെയും സുഹൃത്തായ ഡോക്ടറെയും സുരക്ഷാ വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവിടെ ആദ്യത്തെ 33 ദിവസം രണ്ട് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഏകാന്ത സെല്ലില്‍, മറ്റു തടവുകാരുമായി യാതൊരു ബന്ധവുമില്ലാതെ ചെലവഴിച്ചു. ആ കാലയളവില്‍ ഞങ്ങള്‍ വിവിധ തരത്തിലുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിച്ചു. പിന്നീട് മറ്റൊരു തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ അഞ്ച് മാസം ചെലവഴിച്ചു. ഈ സമയത്ത് കൊടിയ പീഡനങ്ങള്‍ നേരിട്ടു. വിമോചനത്തിന് മുമ്പുള്ള അവസാന ആഴ്ചയിലായിരുന്നു കൂടുതല്‍ കടുത്ത പീഡനങ്ങള്‍. മറ്റു 54 തടവുകാരോടൊപ്പം എന്നെയും സുഹൃത്തായ ഡോക്ടറെയും അപ്രതീക്ഷിതമായി വധശിക്ഷ നടപ്പാക്കുന്ന കേന്ദ്രത്തിലത്തേക്ക് മാറ്റി. ഞങ്ങള്‍ രണ്ട് ഗ്രൂപ്പുകളായിരുന്നു. 24 പേരടങ്ങിയ ഒരു സംഘവും 30 പേര്‍ അടങ്ങിയ മറ്റൊരു ഗ്രൂപ്പും. ഞങ്ങളെ ചങ്ങലയില്‍ ബന്ധിച്ചു. ആയുധങ്ങള്‍ ഞങ്ങള്‍ക്ക് നേരെ ചൂണ്ടി. അറ്റമില്ലാത്ത അപമാനം നേരിട്ടു. അവസാനം ഒരു കൂട്ടം യുവാക്കള്‍ ജയിലില്‍ അതിക്രമിച്ചു കയറി ഞങ്ങളെ മോചിപ്പിക്കുകയായിരുന്നു.
ഈ രംഗം തുടക്കത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മോചന നിമിഷത്തിലെ എന്റെ വികാരം ഒരു സ്വപ്നം പോലെയായിരുന്നു. വാസ്തവത്തില്‍ സ്വപ്നം യാഥാര്‍ഥ്യവുമായി ഇഴുകിച്ചേര്‍ന്നു. അവ വേര്‍തിരിച്ചറിയാനുള്ള കഴിവ് എനിക്ക് നഷ്ടപ്പെട്ടു. യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ഈ വേര്‍പിരിയല്‍ കാരണം എന്റെ മോചനത്തിനു ശേഷം ഞാന്‍ വളരെക്കാലം മാനസിക ചികിത്സയില്‍ തുടര്‍ന്നു.
വധശിക്ഷ നടപ്പാക്കാന്‍ പോവുകയാണെന്ന് ബോധ്യമായ സമയത്ത് എന്റെ കുടുംബത്തില്‍ നിന്നുള്ള വേര്‍പിരിയലിന്റെ വേദനയും അസഹനീയമായ ദൈനംദിന കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനവും കൂടിക്കലര്‍ന്ന സങ്കീര്‍ണ്ണമായ ഒരു വികാരം എനിക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുമായിരുന്നു. ദൈവകോപത്തെ കുറിച്ച ഭയമാണ് ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിച്ചത്. വേദന വിവരണത്തിന് അപ്പുറമായിരുന്നു. അസഹനീയമായ ശാരീരിക പീഡനം. ആവര്‍ത്തിച്ചുള്ള അപമാനങ്ങള്‍. ദിവസങ്ങളോളം ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് പോലുള്ള ഏറ്റവും അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടു.

മോചനത്തിനു ശേഷം നിരവധി അസുഖങ്ങള്‍ അനുഭവപ്പെട്ടു. ഇവയെല്ലാം തടങ്കലിലെ സാഹചര്യങ്ങളും പീഡനങ്ങളും മൂലമായിരുന്നു. എന്റെ അതിജീവനത്തിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഞാന്‍ എങ്ങിനെയായിരുന്നു എന്നതും ഇന്ന് പുണ്യഭൂമിയില്‍ നില്‍ക്കുന്നതും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എല്ലാം നിസ്സാരമാകും. തടങ്കലില്‍ നിന്ന് മോചിതനായപ്പോള്‍ ഞാന്‍ ഏറ്റവും ആഗ്രഹിച്ചത് ദൈവത്തിന്റെ വിശുദ്ധ ഭവനം സന്ദര്‍ശിക്കുക എന്നതായിരുന്നു. എന്റെ സെല്ലിനുള്ളില്‍ ഞാന്‍ കണ്ട ഒരു സ്വപ്നമായിരുന്നു അത്. ഇന്ന് ഞാന്‍ അറഫയിലേക്ക് നീങ്ങുമ്പോള്‍ ഈ മഹത്തായ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു.
തന്റെ അറസ്റ്റിനുള്ള കാരണങ്ങള്‍ വ്യക്തമല്ല. എനിക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല. അറിയപ്പെടുന്ന വ്യാപാരികളാണെങ്കിലും ഇദ്ലിബിലുള്ള എന്റെ സഹോദരങ്ങളെ കുറിച്ച് ചോദിക്കുന്നതിലായിരുന്നു അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദമാസ്‌കസിലെ ഞങ്ങളുടെ കമ്പനിക്ക് അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. ഇദ്ലിബില്‍ നിന്നുള്ള ആളാണെന്നത് എന്റെ അറസ്റ്റിന് മതിയായ കാരണമാണെന്ന് തോന്നുന്നു. ഈ പ്രവിശ്യയില്‍ നിന്നുള്ള ആളുകള്‍ക്ക് അന്ന് തലസ്ഥാനമായ ദമാസ്‌കസില്‍ സ്ഥാനമില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.
തടങ്കലില്‍ താന്‍ 3006-ാം നമ്പര്‍ മാത്രമായിരുന്നു. ആരും എന്നെ പേര് വിളിച്ചിരുന്നില്ല. ആ സമയത്തെ മിക്ക അറസ്റ്റുകളും വിചാരണയോ നിയമപരമായ ന്യായീകരണമോ ഇല്ലാതെ ഏകപക്ഷീയവും ക്രമരഹിതവുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ച്, ഉദ്ദേശ്യം നേരിട്ടുള്ള ഉന്മൂലനമായിരുന്നു. മോചനത്തിന്റെ സന്തോഷം ഉടനടി ആയിരുന്നില്ല, മറിച്ച് ക്രമേണയായിരുന്നു. ആദ്യം, എങ്ങനെ രക്ഷപ്പെടാം എന്നതിനെക്കുറിച്ച് മാത്രമേ ഞാന്‍ ചിന്തിച്ചിരുന്നുള്ളൂ. പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ കുടുംബം ഇദ്ലിബിലായിരുന്നു. എന്റെ ബന്ധുക്കള്‍ ലെബനോനിലായിരുന്നു. ഞാന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. എന്റെ മോചനത്തിന്റെ സന്തോഷത്തേക്കാള്‍ പല ചോദ്യങ്ങളും എന്നെ കൂടുതല്‍ വിഷമിപ്പിച്ചു. ഞാന്‍ എന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചപ്പോള്‍ യഥാര്‍ഥ സന്തോഷത്തിന്റെ നിമിഷം ഞാന്‍ അനുഭവിച്ചു. എന്റെ കുടുംബവുമായി വീണ്ടും ഒന്നിച്ചതിന് ശേഷം ഇപ്പോള്‍ ഞാന്‍ ഇദ്ലിബിലാണ് താമസിക്കുന്നത്.
തടങ്കലിലെ പീഡനം വ്യവസ്ഥാപിതവും മനഃപൂര്‍വവുമായിരുന്നു. മാനസികവും ശാരീരികവുമായി തകര്‍ക്കുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. അവിടെ നിന്ന് ജീവനോടെ പുറത്തുകടക്കുക എന്ന ഒരു ആഗ്രഹം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കഅബാലയം എന്റെ മുന്നില്‍ കാണുമ്പോള്‍, അല്ലാഹു എന്നെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് എനിക്കറിയാം. എത്ര ഇരുട്ടായാലും ആ പ്രതീക്ഷ ഒരിക്കലും അവസാനിക്കുന്നില്ല – ഗാസി അല്‍മുഹമ്മദ് പറഞ്ഞു.