ജിദ്ദ- മൂന്നര പതിറ്റാണ്ടിലേറെ നീണ്ട ധന്യമായ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാടണയുകയാണ് കിഴിശ്ശേരി_ കുഴിമണ്ണ സ്വദേശി കരീക്കുന്നൻ അബ്ദുൽ ഗഫൂർ ഹാജി. ബവാദി ശാരാ ഹിറയിൽ അൽ വാഫി ഫർണിഷ്ഡ് അപാർട്മെന്റിലെ ഇസ്തിഖ്ബാൽ ജീവനക്കാരനാണ്. ബവാദി _റബ്‌വാ ഏരിയാ എസ്.ഐ.സി, റബ്‌വാ ഏരിയ കെ.എം.സി.സി യുടെയും നേതൃനിരയിലുള്ള ഗഫൂർ ഹാജി കുഴിമണ്ണ മഹല്ല്, മദ്രസ്സ കമ്മിറ്റികളുടെ പ്രധാന ഭാരവാഹിത്വങ്ങളും വഹിക്കുന്നു . ജോലിത്തിരക്കുകൾക്കിടയിലും മത , സാമൂഹിക , ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായി നിലകൊള്ളുന്ന ഗഫൂർ ഹാജി നന്മകള്‍ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളുടെയും മുന്നില്‍ നിലയുറപ്പിച്ചിരുന്നു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവരുമായും നല്ല ബന്ധം കാത്തു സൂക്ഷിച്ച ഗഫൂർ ഹാജിക്ക് ദേശ ഭാഷാ ഭേദമന്യേ വിശാലമായ സൗഹൃദ വലയമാണുള്ളത്. മുപ്പത്തിയാറു വര്‍ഷം ഒരേ തസ്തികയിൽ ഒരേ കമ്പനിയിൽ ഒരേ സ്പോണ്‍സറോടാപ്പമാണ് സേവനം ചെയ്തതെന്ന പ്രത്യേകതയുമുണ്ട് അദ്ദേഹത്തിൻ്റെ പ്രവാസത്തിന്. അല്ലലും അലട്ടുമില്ലാത്ത ഒരു ജീവിതത്തിന് വഴിതുറന്ന, മറക്കാനാവാത്ത കുറെ സ്നേഹബന്ധങ്ങളും ഒരുപാട് ജീവിതാനുഭവങ്ങളും സമ്മാനിച്ച ഈ നാടിനോടും ഭരണാധികാരികളോടുമുള്ള കൂറും മുഹബ്ബത്തും മനസ്സിൽ സൂക്ഷിക്കുന്ന ഗഫൂർ ഹാജി, ഒരു ജീവനക്കാരൻ എന്നതിലുപരി സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹവും പരിഗണനയും തന്ന് ചേർത്ത് പിടിച്ച കഫീലിനെയും കുടുംബത്തെയും നന്ദിയോടെ സ്മരിക്കുന്നു. ജൈവകൃഷിയുടെ പ്രചാരകനായ ഗഫൂർ ഹാജി വർഷങ്ങളായി താമസ സ്ഥലത്തെ ടെറസിൽ ജൈവ പച്ചക്കറി തോട്ടം ഒരുക്കി നൂറുമേനി വിളയിച്ചിട്ടുണ്ട്