ദമാം – കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയില്‍ നിന്ന് വിരമിച്ച പ്രൊഫസര്‍ ഡോ. അബ്ദുല്‍മലിക് ഖാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഈജിപ്ഷ്യന്‍ യുവാവ് മഹ്‌മൂദ് അല്‍മുന്‍തസിര്‍ അഹ്‌മദ് യൂസുഫിന് വധശിക്ഷ നടപ്പാക്കിയത് വെറും 42 ദിവസത്തിനുള്ളില്‍. ഇത്രയും ദ്രുതഗതിയിലുള്ള നീതിനിര്‍വഹണം ഇന്ത്യ അടക്കമുള്ള മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണ്.
ഡോ. അബ്ദുല്‍മലിക് ഖാദിയെ അതിനിഷ്ഠൂരമായി കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയെ മാരകമായി പരിക്കേല്‍പിക്കുകയും ചെയ്ത് രക്ഷപ്പെട്ട പ്രതിയായ ഈജിപ്ഷ്യന്‍ യുവാവിനെ ഊര്‍ജിത അന്വേഷണത്തിലൂടെ വേഗത്തില്‍ അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വകുപ്പുകള്‍ക്ക് സാധിച്ചു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കി ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വിചാരണ കോടതി വിധി വൈകാതെ അപ്പീല്‍ കോടതി അംഗീകരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ സുപ്രീം കോടതിയും വിധി ശരിവെച്ചു. ശിക്ഷ നടപ്പാക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അന്തിമാനുമതി കൂടി ലഭിച്ചതോടെയാണ് പ്രതിക്ക് ഇന്ന് കിഴക്കന്‍ പ്രവിശ്യയില്‍ വധശിക്ഷ നടപ്പാക്കിയത്. കേസന്വേഷണവും വിചാരണയുടെ മൂന്നു ഘട്ടങ്ങളും രാജാവിന്റെ അനുമതിയും അടക്കം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ നിയമ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ എടുത്തത് 42 ദിവസം മാത്രമാണ്.
അക്രമങ്ങള്‍ക്ക് ഇരയാകുന്ന നിരപരാധികള്‍ക്കു വേണ്ടി ദ്രുതഗതിയിലുള്ള നീതിന്യായ സംവിധാനം പ്രതികാരം ചെയ്യുമെന്നും അക്രമികളെ നിഷ്‌കാസനം ചെയ്യുമെന്നുമുള്ള സുവ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്. നിരപരാധികളെ ആക്രമിക്കാനും അവരുടെ രക്തം ചിന്താനും സ്വത്ത് മോഷ്ടിക്കാനും, ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവരുടെ അവകാശം ലംഘിക്കാനും ധൈര്യപ്പെടുന്ന ഏതൊരാള്‍ക്കും ന്യായമായ ശിക്ഷ ലഭിക്കുമെന്ന് ഈ കേസും വേഗത്തിലുള്ള തുടര്‍ നടപടികളും വ്യക്തമാക്കുന്നു.
കിംഗ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍ പ്രൊഫസറും തലവനുമായ ഡോ. അബ്ദുല്‍മലിക് ഖാദി ഉയര്‍ന്ന ധാര്‍മികത, ഉദാരത, പുണ്യം ചെയ്യല്‍, വിദ്യാര്‍ഥികളോടുള്ള അടുപ്പം, ഹദീസ് മേഖലയിലെ പണ്ഡിതോചിതമായ സംഭാവനകള്‍ എന്നിവക്ക് പ്രശസ്തനായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പ്രവാചക ഹദീസിന്റെ വിജ്ഞാനകോശം, പ്രവാചക സുന്നത്തിന്റെയും ജീവചരിത്രത്തിന്റെയും രചയിതാക്കള്‍ എന്നീ രണ്ട് സര്‍വവിജ്ഞാനകോശ പുസ്തകങ്ങളുടെ രചനയില്‍ മുഴുകിയാണ് ജീവിതം ചെലവഴിച്ചത്.
സ്വന്തം നാട്ടില്‍ സാമ്പത്തിക ബാധ്യതകളില്‍ കുടുങ്ങിയ ഡെലിവറി ജീവനക്കാരനായ ഈജിപ്തുകാരന്‍ മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ ദഹ്‌റാനിലെ വീട്ടില്‍ തനിച്ചാണ് കഴിയുന്നതെന്ന അവസരം മുതലെടുക്കുകയായിരുന്നു. സമീപത്തെ മാര്‍ക്കറ്റില്‍ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി എണ്‍പത് വയസ്സുകാരനായ ഡോ. അബ്ദുല്‍മലിക് ഖാദി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തെ വഞ്ചിച്ചു. ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച കയറിയ പ്രതി ഡോ. അബ്ദുല്‍മലിക് ഖാദിയെ കുത്തിക്കൊന്നു. ഇദ്ദേഹത്തിന്റെ ശരീരമാസകലം പതിനാറു തവണ കുത്തേറ്റു. ഭാര്യ അദ്‌ലയെയും പ്രതി ആക്രമിക്കുകയും കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഗുരുതരമായ പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. കൊലപാതകത്തിനു ശേഷം 3,000 റിയാല്‍ മാത്രമാണ് ഡോ. അബ്ദുല്‍മലിക് ഖാദിയുടെ വീട്ടില്‍ നിന്ന് പ്രതിക്ക് ലഭിച്ചത്. യൂനിവേഴ്സിറ്റിയില്‍ നിന്ന് വകുപ്പ് മേധാവിയായി വിരമിച്ച ഡോ. അബ്ദുല്‍മലിക് ഖാദിയുടെ വീട്ടില്‍ വന്‍തുക സൂക്ഷിച്ചിട്ടുണ്ടാകുമെന്നാണ് പ്രതി ധരിച്ചിരുന്നത്.
പ്രതിയായ ഈജിപ്ഷ്യന്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി ജൂണ്‍ അഞ്ചിനാണ് കിഴക്കന്‍ പ്രവിശ്യ പോലീസ് അറിയിച്ചത്. ഡെലിവറി ജീവനക്കാരനായ പ്രതിയും ഡോ. അബ്ദുല്‍മലിക് ഖാദിയും തമ്മില്‍ മുന്‍ പരിചയമുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സ്വന്തം നാട്ടിലെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രതി കൊലപാതവും കവര്‍ച്ചയും ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
വേഗത്തിലുള്ളതും ഫലപ്രദവുമായ നീതിന്യായ വ്യവസ്ഥയും പ്രതികാര നടപടിയും ദഹ്‌റാന്‍ നഗരത്തെയും പൊതുവെ സൗദി അറേബ്യയെയും പിടിച്ചുകുലുക്കിയ ഈ ഭയാനകമായ കുറ്റകൃത്യത്തിന് അന്ത്യം കുറിച്ചു.