റിയാദ്: കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാൻ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ ഇടപെടൽ ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം അനിവാര്യമാണെന്ന് സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ‘പ്രവാസി ലീഡേഴ്സ് മീറ്റ്’ വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ജിദ്ദ എന്നീ സൗദി പ്രവിശ്യകളിൽനിന്നുള്ള പ്രവാസി നേതാക്കൾ വെബിനാറിൽ പങ്കെടുത്തു.
വിവിധ പ്രവാസി നേതാക്കൾ ഒരുമിച്ച്, കേരളത്തിലെ ഓരോ ജില്ലയിലും ലഹരി ഉപയോഗവും വ്യാപനവും തടയാൻ ശ്രമങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകത വെബിനാർ ഊന്നിപ്പറഞ്ഞു. റിയാദ് എൻആർകെ ഫോറം ചെയർമാൻ സി.പി. മുസ്തഫ വെബിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, റിസയുടെ ശ്രമങ്ങൾക്ക് എൻആർകെ ഫോറത്തിന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
സമഗ്രമായ ബോധവത്കരണത്തിലൂടെ ഓരോ കുടുംബാംഗത്തെയും ലഹരിയുടെ കെണിയിൽനിന്ന് സംരക്ഷിക്കാൻ അടിസ്ഥാനപരമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ് പറഞ്ഞു. സൗദിയിലെ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവാസി ലഹരിവിരുദ്ധ കൂട്ടായ്മകൾ രൂപീകരിക്കാനും, ഇതിനായി സന്നദ്ധപ്രവർത്തകർക്ക് റിസ സൗജന്യ ഓൺലൈൻ പരിശീലനം നൽകാനും തയാറാണെന്ന് അവർ അവതരിപ്പിച്ച കർമപദ്ധതിയിൽ വ്യക്തമാക്കി.
റിസ കൺസൾട്ടന്റ് ഡോ. എ.വി. ഭരതൻ സ്വാഗതം പറഞ്ഞു. റിയാദിൽനിന്ന് മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി, ഇബ്രാഹിം കരീം, ബിനോയ് മാത്യു, ജിദ്ദയിൽനിന്ന് കേരള പൗരാവലി നേതാക്കളായ ഉണ്ണി തെക്കേടത്ത്, മിർസാ ശരീഫ്, അനസ് ഓച്ചിറ, സലാഹ് കാരാടൻ, ദമാമിൽനിന്ന് ഡോ. സജീവ്, ലിനാദ്, സുഹൈൽ, സക്കീർ വള്ളക്കടവ്, സൈഫ് മുക്കം എന്നിവർ ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവച്ചു.
പ്രവാസലോകത്തെ നേതാക്കൾക്ക് നാട്ടിൽ പ്രാദേശികമായി നടത്താവുന്ന ഇടപെടലുകളെക്കുറിച്ച് വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു. റിയാദിൽനിന്ന് അലക്സ് കൊട്ടാരക്കര, ഫൈസൽ പൂനൂർ, ക്ലീറ്റസ് തിരുവനന്തപുരം, ദമാമിൽനിന്ന് ഇസ്മായിൽ നൗഷാദ്, ജിദ്ദയിൽനിന്ന് കബീർ കൊണ്ടോട്ടി എന്നിവർ വെബിനാറിന്റെ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിച്ചു.
കൂടുതൽ ചർച്ചകൾക്കും തീരുമാനങ്ങൾക്കുമായി രണ്ടാമത് പ്രവാസി ലീഡേഴ്സ് മീറ്റ് ഓൺലൈൻ സെഷൻ ഓഗസ്റ്റിൽ സംഘടിപ്പിക്കുമെന്ന് റിസ നേതൃത്വം അറിയിച്ചു.