ജിസാൻ: വൃക്കരോഗബാധിതനായി ജിസാൻ അൽദർബിൽ നിര്യാതനായ കൊല്ലം ഇളമാട് നെട്ടയം തെറ്റിക്കാട് നാസില മൽസിലിൽ നൗഷാദ് സൈനുലാബ്ദീ(55)ന്റെ മൃതദേഹം നാട്ടിലേക്കയച്ചു. ഇന്ന് രാവിലെ ജിസാനിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ റിയാദ് വഴി കൊച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.
ജിസാൻ പ്രിൻസ് മുഹമ്മദ് ബിൻ നാസർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലയക്കാൻ സഹോദരന്മാരായ അബ്‌ദുൽ സത്താർ, എച്ച്.എസ്.അനസ്, കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായി, സാമൂഹ്യ പ്രവർത്തകരായ നജീബ് പാണക്കാട്, ഹാരിസ് പട്‌ല, രഹനാസ്, ഷംനാസ് എന്നിവരും കെ.എം.സി.സി പ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പ്രവാസികൾ ജിസാൻ വിമാനത്തവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിലെ കാർഗോ ഹാളിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് മുസ്‌തഫ സഈദി നേതൃത്വം നൽകി. ബുധനാഴ്ച്ച രാവിലെ കൊച്ചിയിലെത്തിക്കുന്ന മൃതദേഹം വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങി വൈകുന്നേരം സ്വദേശമായ ചെങ്കൂർ അമ്പലംകുന്ന് ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഈ മാസം എട്ടിനാണ് നൗഷാദ് മരിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗവും കെ.എം.സി.സി നേതാവുമായ ശംസു പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നൗഷാദിന്റെ സഹോദരന്മാരായ അബ്‌ദുൽ സത്താർ, എച്ച്.എസ്.അനസ്, കെ.എം.സി.സി വെൽഫെയർ അംഗം സിറാജ് പുല്ലൂരാൻപാറ എന്നിവരാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. ജിസാൻ അൽദർബിൽ കഴിഞ്ഞ മുപ്പതുവർഷത്തോളം ടാക്സി ഡ്രൈവറായിരുന്നു നൗഷാദ്. സൈനുൽആബ്ദീൻ ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈലജ. നാസില,നെസിയ,നൗഫിയ,മാഹീൻ എന്നിവർ മക്കളാണ്.