ജിദ്ദ: ഇക്കഴിഞ്ഞ ജനുവരി 25 ന് ആരംഭിച്ച് മെയ് 25 ന് സമാപിക്കുന്ന ഇസ്ലാമിക് ആർട്സ് ബിനാലെയിൽ ഇന്ത്യൻ പ്രാതിനിധ്യമായി ബോസ് കൃഷ്ണമാചാരി എത്തുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ ചിത്രകാരൻ അങ്കമാലി സ്വദേശി ബോസ് കൃഷ്ണമാചാരി ജിദ്ദ ഇസ്ലാമിക് ആർട്സ് ബിനാലെയിൽ വിശിഷ്ടാതിഥിയായി നാളെ കലാസ്നേഹികളുമായി സംവദിക്കും. സൗദി സാസ്‌കാരിക വകുപ്പിന്റെ ക്ഷണം സ്വീകരിച്ച് അദ്ദേഹം ഇന്ന് ജിദ്ദയിലെത്തി. ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന പ്രമുഖ ചിത്രകാരനാണ് ബോസ് കൃഷ്ണമാചാരി. കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനാണ്. കേരള ലളിത അക്കാദമി അവാർഡ് ജേതാവായ ബോസ് ബ്രിട്ടീഷ് കൗൺസിലിന്റെ ട്രാവൽ അവാർഡും നേടിയിട്ടുണ്ട്.
ഇന്ത്യൻ ചിത്രകലയിലെ പുതിയ തലമുറയിലെ പ്രമുഖ ചിത്രകാരനാണ് ബോസ് കൃഷ്ണമാചാരി. ഇന്ത്യയിലും പുറത്തുമായി ഒട്ടനവധി ചിത്രകലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ആധുനിക ഇന്ത്യൻ ചിത്രകാരൻന്മാരിൽ പ്രമുഖനായ ബോസ് പ്രദർശനങ്ങളുടെയും പ്രൊജക്റ്റുകളുടെയും ക്യൂറേറ്ററായും പ്രവർത്തിച്ചു വരുന്നു.
1963-ലാണ് ബോസ് കൃഷ്ണമാചാരി ജനിച്ചത്. 1985-ൽ കൊച്ചിയിലെ കേരള കലാപീഠത്തിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ നേടി. 1986-ൽ മുംബൈയിൽ എത്തിയ ശേഷം ജെ. ജെ. സ്കൂൾ ഓഫ് ആർട്സിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടി. 2000-ൽ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ ആർട്സിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. കേരള ലളിത കല അക്കാദമിയുടെ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ചിത്രകലയിലെ അധികം അറിയപ്പെടാത്ത കലാകാരന്മാരെ മുൻനിരയിലേക്ക് കൊണ്ടുവരുവാനും, പുതുതലമുറയെ പ്രോൽസാഹിപ്പിക്കുവാനുമുള്ള നിരവധി പദ്ധതികൾ ബോസ് കൃഷ്ണമാചാരി ആസൂത്രണം ചെയ്ത് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്.
ബിനാലെയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി വരച്ച ടാറ്റാ നാനോ കാർ മാക്സിമം നാനോ ഓൺലൈനിൽ 22438 ഡോളറിന് (13,01,402 രൂപ) ലേലം ചെയ്തിരുന്നു. ഇന്ത്യയിലെ ആദ്യ ആർട്ട് കാർ ലേലമായിരുന്നു ഇത്. “സ്ട്രെക്ച്ഡ് ബോഡീസ്’ എന്ന അമൂർത്തചിത്ര പരമ്പരയിൽപ്പെട്ട ചിത്രമാണ് ടാറ്റാ നാനോ കാറിൽ ബോസ് വരച്ചത്. ഓട്ടോമോട്ടീവ് പെയിൻറ് ഉപയോഗിച്ചു വരച്ച ചിത്രം കാറിനെ മുഴുവനും മൂടുന്നതായിരുന്നു. മങ്ങലേൽക്കാതിരിക്കാൻ ഇതു ലാമിനേറ്റ് ചെയ്തിരുന്നു. ബിനാലെയുടെ ഒന്നാം പതിപ്പിനു ഫണ്ട് ശേഖരിക്കുന്നതിൻറെ ഭാഗമായാണ് ലേലം സംഘടിപ്പിച്ചത്. സ്പെയിനിലെ മാഡ്രിഡിലെ ഇന്ത്യാ പവലിയൻ ക്യുറേറ്ററുമാണ് ബോസ് കൃഷ്ണമാചാരി.