ജിദ്ദ– സൗദിയിലെ വിവിധ പ്രവിശ്യകളിൽ വ്യത്യസ്ത സുരക്ഷാ വകുപ്പുകൾ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനകളിൽ 22,000 ലേറെ നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ 13,665 ഇഖാമ നിയമ ലംഘകരും 4,394 നുഴഞ്ഞുകയറ്റക്കാരും 4,567 തൊഴിൽ നിയമ ലംഘകരും അടക്കം ആകെ 22,613 നിയമ ലംഘകരാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ 1,699 പേരും പിടിയിലായി. ഇതിൽ 45 ശതമാനം പേർ യെമനികളും 54 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്.
അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ 35 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 23 പേരും ഒരാഴ്ചക്കിടെ അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 31,374 നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 29,814 പേർ പുരുഷന്മാരും 1,560 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി യാത്രാ രേഖകളില്ലാത്ത 23,021 പേർക്ക് വിദേശ രാജ്യങ്ങളുടെ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകൾ വഴി സൗദിയിൽ നിന്ന് 14,039 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിൽ നുഴഞ്ഞുകയറാൻ നിയമ ലംഘകരെ സഹായിക്കുന്നവർക്കും നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ, താമസ സൗകര്യങ്ങളും ജോലിയും നൽകുന്നവർക്കും 15 വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാർക്ക് സഹായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നവരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ നിന്നുള്ളവർ 999, 996 എന്നീ നമ്പറുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



