ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദസഞ്ചാരത്തിന് പോയി അപകടത്തിൽപ്പെട്ട് മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തും. ഇന്ന് വൈകുന്നേരം 6.10ന് നൈറോബിയിൽനിന്നുള്ള ഖത്തർ എയർവേസ് വിമാനത്തിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നത്. ഞായറാഴ്ച രാവിലെ 8.45ന് കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങും.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്), എറണാകുളത്തുനിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരായിരുന്നു അപകടത്തിൽ മരണപ്പെട്ടത്. പരിക്കേറ്റ കുടുംബാംഗങ്ങളും കെനിയയിലെത്തിയ ബന്ധുക്കളും മൃതദേഹങ്ങളെ അനുഗമിക്കുന്നുണ്ട്.
പെരുന്നാൾ ദിനത്തിൽ ഖത്തറിൽ നിന്നും പുറപ്പെട്ട 28 അംഗ വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം തിങ്കളാഴ്ചയായിരുന്നു മധ്യകെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ അപകടത്തിൽപെട്ടത്. ജസ്നയുടെ ഭർത്താവ് തൃശൂർ സ്വദേശി മുഹമ്മദ് ഹനീഫ് എന്ന മുന്ന, ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ ആബേൽ, റിയയുടെ ഭർത്താവ് കോയമ്പത്തൂർ സ്വദേശി ജോയൽ കോൺവേ, മകൻ ട്രാവിസ് നോയൽ, എന്നിവരും യാത്രാ സംഘത്തിലുണ്ടായിരുന്നു.
മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ വ്യാഴാഴ്ചയോടെ പൂർത്തിയായെങ്കിലും പരിക്കേറ്റവരുടെ നില ഭേദമായതിനു പിന്നാലെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. 14 മലയാളികളാണ് ഇരുപത്തെട്ട് അങ്ങ് യാത്ര സംഘത്തിൽ ഉണ്ടായിരുന്നു. പരിക്കേറ്റ് കെനിയയിൽ ചികിത്സ തേടുന്ന മലയാളികൾ പലരും ദിവസങ്ങളിൽ ഖത്തറിൽ തിരിച്ചെത്തും.