ദോഹ: ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി പുറപ്പെട്ട സംഘം കെനിയയിൽ അപകടത്തിൽപ്പെട്ടു. തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ നടന്ന അപകടത്തിൽ ആറ് പേർ മരിച്ചതായും 27 പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ യാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ, മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ വിശദവിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അറിയുന്നു. അപകടസമയത്ത് കനത്ത മഴ പെയ്തിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നകുരുവിൽ നിന്ന് ലൈക്കിപിയ പ്രദേശത്തെ ന്യാഹുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് യാത്ര ചെയ്തിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ന്യാഹുരു ടൗണിൽ നിന്ന് 41 കിലോമീറ്റർ തെക്കുള്ള ഗിചാക്ക പ്രദേശത്തെ ഒരു കുഴിയിൽ ബസ് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മഴയിൽ റോഡിൽ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞതായി കെനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെ ന്യാഹുരു റഫറൽ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ നാല് പുരുഷന്മാർ, ഒരു സ്ത്രീ, ഒരു കുട്ടി എന്നിവർ ഉൾപ്പെടുന്നു.