ദോഹ: ഇന്ത്യയിലേക്ക് ഭീകരാക്രമണം സ്പോൺസർ ചെയ്യുന്നത് പാക്കിസ്ഥാൻ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ്മ. ഇത് ലോകത്തിനു മുമ്പാകെ തുറന്നുകാണിക്കാനുള്ള ശ്രമമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനായി ഖത്തറിൽ എത്തിയ ഇന്ത്യൻ സർവ്വകക്ഷി സംഘം മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പാർലമെന്റ് ആക്രമണവും 2008 മുംബൈ ഭീകരാക്രമണവും ഉറിയിലെ ഉൾപ്പെടെയുള്ള നിരവധി ആക്രമണങ്ങളും ഇതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമങ്ങൾക്കെല്ലാം പിന്നിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന ഭീകര സംഘടനകൾ ആണെന്ന് തെളിവ് സഹിതം വ്യക്തമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ ഒരു നിലക്കുള്ള ഭീകരവാദത്തെയും അംഗീകരിക്കുന്നില്ലെന്നും അത് ഖത്തറിലെ വിവിധ തലങ്ങളിലുള്ളവരെ ബോധ്യപ്പെടുത്താൻ സാധിച്ചതായും പ്രതിനിധി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ പറഞ്ഞു. ഖത്തർ ആഭ്യന്തര സഹമന്ത്രി ഉൾപ്പെടെയുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യയുടെ നിലപാട് അവരെ ബോധ്യപ്പെടുത്തിയതായി അവർ കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘം ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധി സംഘമാണെന്നും, ഭീകരതക്കെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും പ്രതിനിധി സംഘത്തിലെ രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഓപ്പറേഷൻ സിന്ധുർന് ശേഷം വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ ബാഹ്യ ഇടപെടുകള് ഉണ്ടായിട്ടില്ലെന്ന് പ്രതിനിധി സംഘത്തിലെ അംഗമായ ആനന്ദ് ശർമ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹരിക്കുകയുള്ളൂ എന്നും ഒരു ബാക്ക് ചാനൽ ചർച്ചയും ഇതിൽ നടന്നിട്ടില്ലെന്നും പ്രതിനിധി സംഘത്തിലെ മനീഷ് തിവാരി പ്രതികരിച്ചു.
ഭീകരവാദത്തിനെതിരെ പൊതുവായി അഭിപ്രായ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം യാത്ര നടത്തുന്നതെന്നും അത് നേടിയെടുക്കാൻ സാധിച്ചതായും പ്രതിനിധി സംഘത്തിലെ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശത്തിനിടയിൽ ഖത്തർ ആഭ്യന്തര സഹമന്ത്രി, ഖത്തർ ശൂറ കൗൺസിൽ അംഗങ്ങൾ,, ഖത്തറിലെ പ്രാദേശിക മാധ്യമ സ്ഥാപനമേധാവികൾ, ഖത്തരി പ്രമുഖർ, വിദ്യാഭ്യാസ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരുമായി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഖത്തർ സന്ദർശനം പൂർത്തിയാക്കിയ പ്രതിനിസംഘം ഇന്ന് രാവിലെ ദോഹയിൽ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. തുടർന്ന് ഈജിപ്റ്റ്, എത്യോപ്യ എന്നീ രാജ്യങ്ങളും സന്ദർശിക്കും.
എൻസിപി നേതാവ് സുപ്രിയ സുലെ നയിക്കുന്ന സംഘത്തിൽ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, എംപിമാരായ മനീഷ് തിവാരി (കോൺഗ്രസ്), രാജീവ് പ്രതാപ് റൂഡി (ബിജെപി), അനുരാഗ് സിംഗ് താക്കൂർ (ബിജെപി), വിക്രംജിത് സിംഗ് സാഹിനി (എ എപി), ലവറു ശ്രീകൃഷ്ണ ദേവരായാലു (ടിഡിപി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്) യുഎന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവായ സയ്യിദ് അക്ബർ ദീൻ എന്നിവരാണുള്ളത്.