ദോഹ: ഖത്തർ ബലിപെരുന്നാൾ ആഘോഷത്തിന്റെ നിറവിൽ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയും പെരുന്നാൾ ദിനത്തിലും തുടർന്നും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും ബലിപെരുന്നാളിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പള്ളികളിലും ഈദ് ഗാഹുകളിലുമായി 710 കേന്ദ്രങ്ങളിലാണ് പെരുന്നാൾ നമസ്കാര സൗകര്യമൊരുക്കിയത്. രാവിലെ 4:58 നനായിരിക്കും ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ പെരുന്നാൾ നമസ്കാരം.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുള്ളവർക്കും ഈദ് നമസ്കാരം സുഖമായി നിർവഹിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായികഴിഞ്ഞതയി ഖത്തർ മതകാര്യമന്ത്രാലയം അറിയിച്ചു.
പല ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ ഖുതുബയുടെ മലയാള പരിഭാഷയും നടക്കുന്നുണ്ട്.
അൽ അറബി സ്റ്റേഡിയത്തിൽ പി പി അബ്ദുറഹീം, അൽഖോർ ലുലു ഗ്രൗണ്ട് ഈദ് ഗാഹിൽ ജംഷീദ് ഇബ്രാഹിം, വക്ര സ്പോർട്സ് ക്ലബ് ഈദ് ഗാഹിൽ മുബാറക് കെ. ടി ലുലു ഡി റിംഗ് റോഡ് ഈദ് ഗാഹിൽ റഫീഖ് സുല്ലമി തുടങ്ങിയവർ മലയാള പരിഭാഷ നിർവഹിക്കും.
ഈദഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ആകാശ വിസ്മയം തീർത്തുകൊണ്ടുള്ള വെടിക്കെട്ട് ഉൾപ്പെടെയുള്ള പരിപാടികളും കലാസാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. തൊഴിലാളികൾക്കും മറ്റുമായി ഖത്തർ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ അൽ ഖോറിലും ഇൻഡസ്ട്രിയൽ ഏരിയയിലും പെരുന്നാൾ ആഘോഷങ്ങൾ നടക്കും. വിവിധ കലാസാംസ്കാരിക പരിപാടികൾക്കൊപ്പം സൗജന്യ ആരോഗ്യപരിശോധന ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഇവിടങ്ങളിൽ ഒരുക്കിയതായി അധികൃതർ അറിയിച്ചു.