ഒമാൻ ഉൾക്കടലിൽ തീപിടിച്ച ചരക്കുകപ്പലിലുണ്ടായിരുന്നവരെ രക്ഷിച്ച് ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് തബർ. എംടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്.ദൗത്യ നിർവഹണത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിലുണ്ടായിരുന്ന ഐഎൻഎസ് തബറിന് ചരക്കുകപ്പലിൽ നിന്ന് അപായ സന്ദേശം ലഭിക്കുകയായിരുന്നു.പലാവു ദ്വീപിന്റെ പതാകയേന്തിയ കപ്പലിന്റെ എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. ഇതേത്തുടർന്ന് കപ്പലിലെ വൈദ്യുതി പൂർണമായും തകരാറിലായി.
ഞായറാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ അപകടത്തില്‍പ്പെട്ടെന്ന സന്ദേശം ഐഎന്‍എസ് തബറിന് ലഭിക്കുന്നത്. 13 ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരും അഞ്ച് കപ്പല്‍ ജീവനക്കാരുമാണ് ഐഎന്‍എസ് തബറില്‍ ഉണ്ടായിരുന്നത്. സംഭവമറിഞ്ഞയുടന്‍തന്നെ കപ്പല്‍ അപകടസ്ഥലത്തേക്ക് തിരിച്ച് അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായും ആഘാതം കുറയ്ക്കാന്‍ കഴിഞ്ഞതായും ഇന്ത്യന്‍ നാവികസേന പിന്നീട് സാമൂഹിക മാധ്യമമായ എക്‌സില്‍ അറിയിച്ചു. ഹെലിക്കോപ്ടറും ബോട്ടും ഉപയോഗിച്ച് ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു.
ഗുജറാത്തിലെ കാണ്ട്‌ലയില്‍നിന്ന് ഒമാനിലെ ഷിനാസിലേക്ക് പുറപ്പെട്ടതായിരുന്നു എംടി യി ചെങ് 6 എന്ന ചരക്കുകപ്പല്‍. ഇന്ത്യന്‍ വംശജരായ 14 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഈമാസമാദ്യം സിംഗപ്പൂര്‍ പതാകയേന്തിയ വാന്‍ ഹായ് 503 ചരക്കുകപ്പലും കേരള സമുദ്രാതിര്‍ത്തിയില്‍വെച്ച് തീ പിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു.കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലാണ് തീപ്പിടിച്ചത്. കപ്പലിലെ തീയണയ്ക്കലിന് ഇന്ത്യന്‍ നാവികസേനയാണ് നേതൃത്വം നല്‍കിയിരുന്നത്.
ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ സലാലയിൽനിന്ന് 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാക വഹിച്ച ഒരു വാണിജ്യ കപ്പൽ കഴിഞ്ഞയാഴ്ച്ചയാണ് മുങ്ങിയിരുന്നത്. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ സമീപത്തുള്ള മറ്റൊരു വാണിജ്യ കപ്പൽ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ഒമാനി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചിരുന്നു.അറേബ്യൻ കടലിലെ പ്രധാന കപ്പൽപ്പാതയായ ഒമാൻ തീരത്ത്, പ്രാദേശിക ജലാശയങ്ങളിൽ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ തുടർച്ചയായ ശ്രമങ്ങൾ ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി..