അബുദാബി– അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് പ്ലാന്റിലും ബാബ് എണ്ണപ്പാടത്തും മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഈ സംഭവത്തെ തുടർന്ന് മുൻകരുതൽ നടപടിയായി ഹബ്ഷാൻ ഗ്യാസ് പ്ലാന്റ് താൽക്കാലികമായി അടച്ചു. യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതിനെ തുടർന്നുണ്ടായ അവശിഷ്ടങ്ങളാണ് ഈ മേഖലകളിൽ പതിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സംഭവത്തെ തുടർന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാകുന്ന തരത്തിൽ ഇറാൻ നടത്തിയ ഈ ഭീകരാക്രമണത്തെ രാജ്യം അപലപിച്ചു. യുഎഇയുടെ പരമാധികാരത്തിന് നേരെയുള്ള ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അബുദാബി അധികൃതർ വീണ്ടും ഓർമ്മിപ്പിച്ചു.



