അബുദാബി – അബുദാബി ബിഗ് ടിക്കറ്റിന്റെ 285-ാമത് ലൈവ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം (ഏകദേശം 50.52 കോടി ഇന്ത്യൻ രൂപ) സമ്മാനം നേടി മലയാളി യുവാവ്. മാതാപിതാക്കളെ സന്ദർശിക്കാൻ അബുദാബിയിലെത്തിയ ഷാമോൺ ഷാജി എന്ന 32 വയസ്സുകാരനാണ് ഈ ബമ്പർ സമ്മാനം ലഭിച്ചത്. മാർച്ച് 22-ന് എടുത്ത 229425 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഈ നേട്ടം. കേരളത്തിൽ ബിസിനസ്സ് ചെയ്യുന്ന ഷാമോൺ കഴിഞ്ഞ മൂന്ന് മാസമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരിക്കെയാണ് തന്റെ പേര് സ്ക്രീനിൽ തെളിഞ്ഞതെന്നും ഈ വിജയം വിശ്വസിക്കാനായിട്ടില്ലെന്നും ഷാമോൺ പ്രതികരിച്ചു. സന്തോഷം കൊണ്ട് താനും ഭാര്യയും നിലവിളിച്ചു പോയെന്നും ജീവിതത്തിലെ ഏറ്റവും ആവേശകരമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മാനത്തുക എന്തുചെയ്യണമെന്ന് നിലവിൽ തീരുമാനിച്ചിട്ടില്ലെങ്കിലും ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കുമെന്ന് ഷാമോൺ വ്യക്തമാക്കി.
ഈ നറുക്കെടുപ്പിലെ ഡ്രീം കാർ സീരീസ് 16-ൽ ഷാർജയിൽ താമസിക്കുന്ന പ്രവാസിയായ അഹമ്മദ് മുഹമ്മദ് പുതിയ മസെരാട്ടി ഗ്രെക്കേൽ കാർ സ്വന്തമാക്കി. 40 വയസ്സുകാരനായ ഇദ്ദേഹം 2005 മുതൽ യുഎഇയിലുണ്ട്. മുപ്പതോളം സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ഇദ്ദേഹം സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ളത്. ആദ്യമായാണ് ഇവർക്ക് ഒരു സമ്മാനം ലഭിക്കുന്നത്. ഈ വിജയം തങ്ങൾക്കും കുടുംബങ്ങൾക്കും വലിയ സന്തോഷമാണ് നൽകുന്നതെന്നും ഗ്രാൻഡ് പ്രൈസ് നേടുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അഹമ്മദ് മുഹമ്മദ് പറഞ്ഞു.
ഇവർക്ക് പുറമെ അഞ്ച് പേർക്ക് ആശ്വാസ സമ്മാനമായി 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ്ണ ബാറുകൾ ലഭിച്ചു. മുഹമ്മദ് ഷക്കീൽ അഹമ്മദ് അലി, കാർത്തിക്കുമാർ കാലിയപെരുമൈ, രാജ്‌ഗോപാൽ ചന്ദ്രൻ, മുഹമ്മദ് മഖ്ദൂം, സോളമൻ രാജ എന്നിവരാണ് സ്വർണ്ണ ബിസ്കറ്റുകൾക്ക് അർഹരായത്. കൂടാതെ ബിഗ് വിൻ വിഭാഗത്തിൽ മഹ്‌മൂദ് സൂറോബ്, ഗണേഷ് വെങ്കടസുബ്രഹ്മണ്യം എന്നിവർ ഒന്നര ലക്ഷം ദിർഹം വീതവും സുഹേൽ മിയ ഒലി മിയ ഒരു ലക്ഷത്തി നാൽപ്പതിനായിരം ദിർഹവും മുഹമ്മദ് അൽമുസ്തഫ് ഒരു ലക്ഷത്തി ഇരുപതിനായിരം ദിർഹവും സമ്മാനമായി നേടി. മെയ് 3-ന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ രണ്ടര കോടി ദിർഹമാണ് ഗ്രാൻഡ് പ്രൈസായി നൽകുന്നതെന്ന് ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും അറിയിച്ചു.



