കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ ജീവനക്കാരനെ കെട്ടിയിട്ട് കളിത്തോക്ക് ചൂണ്ടി വൻ കവർച്ച നടത്തിയ സംഭവത്തിലെ പ്രതികളെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് റെക്കോർഡ് വേഗത്തിൽ പിടികൂടി. സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് അറസ്റ്റിലായത്. ഇവർ കവർന്ന സ്വർണാഭരണങ്ങൾ മുഴുവനായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. പ്രതികളിൽ ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും രണ്ടാമനെ ഹവല്ലിയിൽ നിന്നുമാണ് പൊലീസ് തന്ത്രപരമായി വലയിലാക്കിയത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു നാടകീയമായ കവർച്ച അരങ്ങേറിയത്. കളിത്തോക്ക് ചൂണ്ടി ജ്വല്ലറി ജീവനക്കാരനെ ഭീഷണിപ്പെടുത്തിയ പ്രതികൾ, ഇയാളെ കെട്ടിയിട്ട ശേഷമാണ് സ്വർണ്ണ മാലകളും വളകളും അടക്കമുള്ള വിലപിടിപ്പുള്ള ആഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ടത്. കവർച്ചയ്ക്കായി ഉപയോഗിച്ച വാഹനം രണ്ടാഴ്ച മുൻപ് മോഷ്ടിച്ചതാണെന്നും അന്വേഷണസംഘം കണ്ടെത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിക്കാൻ ഈ വാഹനത്തിന്റെ മുന്നിലും പിന്നിലും വ്യാജ നമ്പർ പ്ലേറ്റുകളാണ് പ്രതികൾ ഘടിപ്പിച്ചിരുന്നത്.
ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയും മരുഭൂമിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ തുടർനടപടികൾക്കായി ജയിൽ അധികൃതർക്ക് കൈമാറി.



