കുവൈത്ത് സിറ്റി: സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും എണ്ണയിതര വരുമാനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 10,000-ത്തിലേറെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് ഗണ്യമായി പരിഷ്‌കരിക്കുന്നതിനെ കുറിച്ച് കുവൈത്ത് ആലോചിക്കുന്നു. പൊതുമേഖലയിലുടനീളം ചെലവ് വീണ്ടെടുക്കൽ സംവിധാനങ്ങൾ പുനർനിർണയിക്കാനുള്ള മന്ത്രിസഭാ നിർദേശത്തെ തുടർന്നാണ് പുതിയ നീക്കം.
നാഷണൽ ലൈബ്രറി തിയേറ്ററിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ ഇത് ചർച്ച ചെയ്തു. വൈകാതെ നടപ്പാക്കാൻ സാധ്യതയുള്ള ഫീസ് ക്രമീകരണങ്ങൾ ഗവൺമെന്റ് ട്രഷറിക്ക് പ്രതിവർഷം 40 കോടി കുവൈത്തി ദീനാർ (130 കോടി ഡോളർ) മുതൽ 50 കോടി കുവൈത്തി ദീനാർ വരെ വരുമാനം ഉണ്ടാക്കുമെന്ന് കണക്കാക്കുന്ന വിശദമായ അവലോകനം ധനമന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചതായി അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു.
നിർദിഷ്ട ഫീസ് മാറ്റങ്ങൾ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകുന്നത് മുതൽ പൊതുസേവനങ്ങൾ നൽകുന്നത് വരെയുള്ള വിശാലമായ സേവനങ്ങളെ ബാധിക്കും. സേവന വിതരണത്തിന്റെ യഥാർത്ഥ ചെലവ് കണക്കാക്കൽ, സേവന തരത്തെയും പ്രാധാന്യത്തെയും അടിസ്ഥാനമാക്കി ഉചിതമായ ക്രമീകരണ മാർജിനുകൾ നിശ്ചയിക്കൽ, താങ്ങാനാവുന്ന വിലയും തുല്യതയും ഉറപ്പാക്കാനുള്ള സാമൂഹിക ആഘാതം വിലയിരുത്തൽ എന്നീ മൂന്നു പ്രധാന പോയിന്റുകളെ അടിസ്ഥാനമാക്കി ഫീസ് പരിഷ്‌കരണ പുനർമൂല്യനിർണയത്തിനായി മന്ത്രാലയം ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ട്.
തങ്ങളുടേതായ ചെലവ് അവലോകനം നടത്താനും ഫീസ് പരിഷ്‌കരണത്തെ കുറിച്ച് ധനമന്ത്രാലയത്തിന് ശുപാർശകൾ സമർപ്പിക്കാനും ഓരോ സർക്കാർ സ്ഥാപനത്തിനും നിർദേശം നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ സമർപ്പിക്കുന്ന ശുപാർശകളിൽ നിന്നുള്ള കണ്ടെത്തലുകൾ സംയോജിപ്പിച്ച് അന്തിമ അംഗീകാരത്തിനായി അവ മന്ത്രിസഭക്കു മുന്നിൽ അവതരിപ്പിക്കും. എണ്ണയിതര വരുമാനം വർധിപ്പിക്കുന്നത് പ്രധാന ലക്ഷ്യമാണെങ്കിലും, അവശ്യ സേവനങ്ങളുടെ ലഭ്യത നിലനിർത്തുന്നതും സാമൂഹിക സന്തുലിതാവസ്ഥ നിലനിർത്തുന്നതും അന്തിമ തീരുമാനത്തെ സ്വാധീനിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.