പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ ഗൾഫ് രാജ്യങ്ങളിലെ പ്രവാസി സമൂഹം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചും അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടും ഇറാൻ നീക്കം കടുപ്പിച്ചതോടെ മേഖലയിലെ സമാധാനം പൂർണ്ണമായും തകർന്നിരിക്കുകയാണ്.
ജിസിസി രാജ്യങ്ങളുടെ കടുത്ത നിലപാട്
തങ്ങളുടെ മണ്ണിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ജിസിസി രാജ്യങ്ങൾ ഒന്നടങ്കം ശക്തമായി അപലപിച്ചു. അമേരിക്കയെ എന്നല്ല ആരെ ലക്ഷ്യമിട്ടായാലും ഗൾഫ് മേഖലയിലേക്ക് ആക്രമണം പാടില്ലെന്നും, അത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും ജിസിസി പ്രഖ്യാപിച്ചു. സൗദി അറേബ്യയാണ് ആദ്യം കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഇറാന്റെ ഗൾഫ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഏത് വിധേനയുള്ള സൈനിക-നയതന്ത്ര നടപടികൾക്കും തയ്യാറാണെന്ന് അംഗരാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ആകാശത്ത് മിസൈൽ മഴ; വിറങ്ങലിച്ച് പ്രവാസലോകം
അമേരിക്കൻ-ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഇറാൻ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകർക്കുന്ന ദൃശ്യങ്ങൾ താമസസ്ഥലങ്ങളിൽ നിന്ന് നേരിട്ട് കണ്ട പ്രവാസികൾ വലിയ പരിഭ്രാന്തിയിലാണ്. ബഹ്‌റൈനിൽ ജനവാസ കേന്ദ്രങ്ങളിൽ മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത് ആശങ്ക വർദ്ധിപ്പിച്ചു.d സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഖത്തർ എല്ലാ പൊതുപരിപാടികളും വിനോദ പരിപാടികളും ഒത്തുചേരലുകളും അടിയന്തരമായി നിർത്തിവെച്ചിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ വിമാന സർവീസുകൾ അനിശ്ചിതത്വത്തിലാവുകയും ആയിരക്കണക്കിന് പ്രവാസികളുടെ യാത്രകൾ മുടങ്ങുകയും ചെയ്തു.
ഹോർമുസ് ഉപരോധം: ലോകത്തിന് മേൽ ‘സാമ്പത്തിക ഇടിത്തീ’
സൈനിക നീക്കങ്ങൾക്കൊപ്പം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ പിടിച്ചുലച്ചിരിക്കുകയാണ്. ലോകത്തിലെ എണ്ണ നീക്കത്തിന്റെ 20 ശതമാനവും പ്രകൃതിവാതകത്തിന്റെ 30 ശതമാനത്തിലധികവും കടന്നുപോകുന്ന ഈ പാത നിശ്ചലമായതോടെ എണ്ണവില കുതിച്ചുയർന്നു. നിലവിൽ ബാരലിന് 78.5 ഡോളറുള്ള ക്രൂഡ് ഓയിൽ വില 250 ഡോളർ വരെ ഉയർന്നേക്കാമെന്ന പ്രവചനങ്ങൾ പ്രവാസികളുടെ ജീവിതച്ചെലവ് വർദ്ധിപ്പിക്കാൻ ഇടയാക്കും.
കേരളത്തിന് വരാനിരിക്കുന്ന പ്രതിസന്ധി
ഗൾഫിലുണ്ടാകുന്ന ഈ അടിയന്തര സാഹചര്യം കേരളത്തെയും സാരമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സ് പ്രവാസികൾ അയക്കുന്ന പണമാണ്. യുദ്ധം നീണ്ടുനിൽക്കുകയും ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക തളർച്ച ഉണ്ടാവുകയും ചെയ്താൽ ആ പണമൊഴുക്ക് നിലയ്ക്കും. ഇത് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ തകർക്കാനും സംസ്ഥാനത്തെ അതീവ പ്രതിസന്ധിയിലേക്ക് നയിക്കാനും കാരണമാകും.
മേഖലയിലെ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ ഹെൽപ്‌ലൈൻ നമ്പറുകൾ സജ്ജമാക്കിയിട്ടുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക ഭരണകൂടങ്ങളുടെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും എംബസികൾ അറിയിച്ചു. നയതന്ത്ര ചർച്ചകളിലൂടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസലോകം.



