മനാമ – ബഹ്‌റൈന് എതിരെ ഇറാന്‍ നടത്തിയ ഹീനമായ ആക്രമണത്തിനിടെ മാതൃരാജ്യത്തെ ഒറ്റിയവര്‍ക്ക് രാജ്യത്തെ പൗരന്മാരായി തുടരാന്‍ അവകാശമില്ലെന്ന് ബഹ്റൈന്‍ ഭരണാധികാരി ഹമദ് ബിന്‍ ഈസ രാജാവ്. ഇറാനു വേണ്ടി ചാരവൃത്തി നടത്തിയതിനും ബഹ്‌റൈന് എതിരായ ഇറാന്‍ ആക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനും നിരവധി പേരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്യുകയും ഇക്കൂട്ടത്തില്‍ നിരവധി പേരെ കോടതികള്‍ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ പൗരത്വം നേടിയവരുടെ ഫയലുകള്‍ വിശദമായി പുനഃപരിശോധിക്കാന്‍ ഉത്തരവിട്ടതിനു ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രസംഗത്തിലാണ് രാജ്യത്തെ ഒറ്റിയവര്‍ക്കും പിന്നില്‍ നിന്ന് കുത്തിയവര്‍ക്കുമെതിരെ ബഹ്‌റൈന്‍ രാജാവ് ആഞ്ഞടിച്ചത്.
മാതൃരാജ്യം എല്ലാറ്റിനുമുപരിയാണ്. രാജ്യം സംരക്ഷിക്കേണ്ടത് മുഴുവന്‍ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. രാഷ്ട്രങ്ങള്‍ വെല്ലുവിളികള്‍ നേരിടുകയും മനുഷ്യരുടെ യഥാര്‍ഥ ധൈര്യം പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന നിമിഷങ്ങളില്‍, സത്യം തിളക്കത്തോടെയും സംശയമില്ലാതെയും പ്രകാശിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ, സ്ഥിരത, ജനങ്ങളുടെ സുരക്ഷ എന്നിവ ലക്ഷ്യമിട്ട്, ബഹ്റൈനിനെതിരായ ഹീനമായ ഇറാന്‍ ആക്രമണം, രാജ്യത്തിന്റെ ശത്രുവിന് മനസ്സാക്ഷിയെ വിറ്റവരുടെ കാപട്യത്തെ തുറന്നുകാട്ടി. രാഷ്ട്രം കടന്നുപോയ അഗ്‌നിപരീക്ഷ യഥാര്‍ഥ മുഖങ്ങള്‍ വെളിപ്പെടുത്തി, മുഖംമൂടികള്‍ വലിച്ചുകീറിയെന്ന് ഹമദ് ബിന്‍ ഈസ രാജാവ് പറഞ്ഞു.
നമ്മുടെ ധീരരായ സായുധ സേന അതിര്‍ത്തികളില്‍ അതീവ ജാഗ്രതയോടെ നിലയുറപ്പിച്ച്, ഏതൊരു വഞ്ചനാപരമായ ആക്രമണത്തെയും ചെറുക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയിരുന്നപ്പോള്‍, ഒരു ചെറിയ സംഘം ശത്രുവിന് അവരുടെ മനസ്സാക്ഷിയെ വിറ്റു. രാജ്യത്തിന്റെ പരമാധികാരത്തെ എല്ലാ പരിധിക്കും അപ്പുറം ലംഘിച്ചവര്‍ക്ക് സഹകരണത്തിന്റെ കൈ നീട്ടി. രാഷ്ട്രങ്ങളുടെയും ജനങ്ങളുടെയും മനസ്സാക്ഷിക്ക് മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമാണിത്. സംഭവിച്ചതിലുള്ള തന്റെ അഗാധമായ കോപം ഒരു മുഴുവന്‍ രാഷ്ട്രത്തിന്റെയും രോഷത്തിന്റെ യഥാര്‍ഥ പ്രതിഫലനമല്ലാതെ മറ്റൊന്നുമല്ല. രാഷ്ട്രം അതിന്റെ വിഭവങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ അതിനെ പിന്നില്‍ നിന്ന് കുത്തുന്നതും, ജനങ്ങള്‍ അവരെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റ് അംഗങ്ങള്‍ രാജ്യദ്രോഹികള്‍ക്കൊപ്പം നില്‍ക്കുന്നതും കാണുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെ കോപിക്കാതിരിക്കാന്‍ കഴിയും? രാജ്യത്തെ പൊതുജനവികാരം ഇന്ന് ഒറ്റക്കെട്ടായി നില്‍ക്കുന്നു. ഹീനമായ ആക്രമണവുമായി സഹകരിച്ച എല്ലാവരെയും അകറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഏതൊരാളും രാജ്യത്തെ പൗരന്മാരാകുന്നതിന്റെ ആദരവും അതിന്റെ മണ്ണില്‍ ജീവിക്കുന്നതിന്റെ അന്തസ്സും അര്‍ഹിക്കുന്നില്ല. പൗരത്വം എന്നത് അനുവദിക്കേണ്ട ഒരു കടലാസല്ല. മറിച്ച് ഒരു ഉടമ്പടിയും പ്രതിജ്ഞയുമാണ്. ഈ പ്രതിജ്ഞ ലംഘിക്കുന്നവര്‍ അവരുടെ അവകാശം നഷ്ടപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില പാര്‍ലമെന്റ് അംഗങ്ങള്‍ രാഷ്ട്രത്തിന് ഒരു പരിചയും സത്യത്തിനുവേണ്ടിയുള്ള ശബ്ദവുമാകുന്നതിനുപകരം, രാജ്യദ്രോഹികളുടെ പക്ഷം ചേര്‍ന്നതില്‍ ഹമദ് ബിന്‍ ഈസ രാജാവ് ഖേദം പ്രകടിപ്പിച്ചു. പാര്‍ലമെന്റിന്റെ ഐക്യത്തിനും സമഗ്രതക്കും വേണ്ടിയുള്ള തന്റെ പ്രതിബദ്ധത രാജാവ് സ്ഥിരീകരിച്ചു. മാതൃരാജ്യത്തെ ആക്രമിച്ചവരോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച ഏതൊരാളും അവരോടൊപ്പം പോകണം. നമ്മുടെ ശത്രുക്കളെ പിന്തുണക്കുന്നവര്‍ക്ക് നമ്മുടെ ഇടയില്‍ സ്ഥാനമില്ല. നമ്മുടെ വിധിയും രക്തവും പങ്കിടുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ എല്ലാ ജനങ്ങളും, തടവ്, പൗരത്വം പിന്‍വലിക്കല്‍, റദ്ദാക്കല്‍ എന്നിവയുള്‍പ്പെടെ രാജ്യദ്രോഹികള്‍ക്കെതിരെ ബഹ്‌റൈന്‍ പുറപ്പെടുവിച്ച ശിക്ഷകളെ ശക്തമായി പിന്തുണക്കുന്നു. ഇവര്‍ക്കെതിരെ കൂടുതല്‍ ശിക്ഷകള്‍ ആവശ്യപ്പെടുന്നു. ഈ പ്രതിരോധ നടപടികള്‍ പ്രതികാര നടപടികളല്ല. മറിച്ച് നമ്മുടെ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരില്‍ ബഹുഭൂരിപക്ഷത്തോടുമുള്ള കാരുണ്യമാണെന്നും, രാജ്യത്തെ പ്രതിരോധിക്കാന്‍, രാജ്യത്തിന്റെ സൈനിക നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ നിന്ന് ധീരരായ സായുധ സേനയെ തടയുന്ന ഒരു സംരക്ഷണമാണെന്നും ഹമദ് ബിന്‍ ഈസ രാജാവ് കൂട്ടിചേർത്തു.
ഈ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്നില്‍ രണ്ട് വഴികളേയുള്ളൂ. ഒന്നുകില്‍ ബഹ്റൈനിലെ വിശ്വസ്തരും മാന്യരുമായ ജനങ്ങളോട് ആത്മാര്‍ഥമായ ക്ഷമാപണം നടത്തുക. വിശ്വാസം പുനഃസ്ഥാപിക്കുന്ന ക്ഷമാപണം നടത്തുക. അല്ലെങ്കില്‍ രാജ്യം വിട്ട്, ക്രൂരമായ രാജ്യദ്രോഹത്തിന്റെ ഫലമായി നീതിയുക്തമായ ജുഡീഷ്യല്‍ വിധിയിലൂടെ രാജ്യത്തു നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കൊപ്പം ചേരണമെന്ന് ഭരണാധികാരി പറഞ്ഞു.
പാര്‍ലമെന്റ് പ്രാതിനിധ്യം ഒരു വിശ്വസ്തതയാണ്. രാജ്യദ്രോഹത്താല്‍ കറ പുരണ്ട കൈകള്‍ അര്‍ഹിക്കാത്ത ഒരു ബഹുമതിയാണത്. നമ്മുടെ മാന്യരായ ജനങ്ങള്‍ക്കിടയില്‍ അവര്‍ക്ക് സ്ഥാനമില്ല. ഇന്നുമുതല്‍ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ അവര്‍ക്ക് ഒരു ബഹുമാനവുമില്ല. എല്ലാ രാജ്യദ്രോഹികളെയും സഹകാരികളെയും ശുദ്ധീകരിക്കുന്നതുവരെ ബഹ്‌റൈനില്‍ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങില്ലെന്നും സ്ഥിരത പുനഃസ്ഥാപിക്കപ്പെടില്ലെന്നും മനസ്സുകള്‍ ശാന്തമാകില്ലെന്നും രാജാവ് വ്യക്തമാക്കി. ഇന്ന് രാജ്യത്തിന് സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ അഭിപ്രായം അത്യന്താപേക്ഷിതമാണ്. സ്വാതന്ത്ര്യം എന്നാല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നോ നമ്മുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുക എന്നോ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുക എന്നോ അര്‍ഥമാക്കുന്നില്ല. മാതൃരാജ്യം എല്ലാറ്റിനുമുപരിയാണ്. ബഹ്റൈന്‍ നമ്മുടെയെല്ലാം മേല്‍ അര്‍പ്പിക്കപ്പെട്ട ഒരു വിശ്വസ്തതയാണ്. അതിന്റെ മണ്ണിന്റെ ഒരു കണിക പോലും ഞങ്ങള്‍ ഉപേക്ഷിക്കില്ലയെന്നും ഹമദ് ബിന്‍ ഈസ ഉറപ്പിച്ചു പറഞ്ഞു.
എല്ലാവരും മാതൃരാജ്യത്തോടുള്ള വിശ്വസ്തതയുടെ അര്‍ഥം പഠിക്കണം. ഒരു നല്ല പൗരന്‍ തന്റെ മാതൃരാജ്യത്തെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് അത് ഹൃദയത്തില്‍ വഹിക്കുന്നവനും അതിനായി തന്റെ ജീവനും രക്തവും ത്യജിക്കുന്നവനും ജന്മനാട് അവരുടെ മേല്‍ അര്‍പ്പിക്കപ്പെട്ട സൂക്ഷിപ്പ് സ്വത്താണെന്നും അതിനോടുള്ള വിശ്വസ്തത ഒരു കടമയാണെന്നും മനസ്സിലാക്കുന്നവനുമാണെന്നും ഹമദ് ബിന്‍ ഈസ രാജാവ് പറഞ്ഞു. ബഹ്‌റൈനിന്റെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാഷ്ട്രങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് നിര്‍ത്തണമെന്ന് ബഹ്‌റൈന്‍ രാജാവ് ഇറാനോട് ആവശ്യപ്പെട്ടു.



