ലണ്ടൻ– ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ. ജയവുമായി ആർസണൽ ഒന്നാമത് തുടരുന്നു. വെസ്റ്റ്ഹാമിന് തകർത്ത് മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും തൊട്ടു പിറകിൽ ഉണ്ട്. മറ്റൊരു മത്സരത്തിൽ ചെൽസിയെ ന്യൂകാസ്റ്റൽ യുണൈറ്റഡ് സമനിലയിൽ തളച്ചു.
ടോട്ടന്‍ഹാമിന്റെ തട്ടകത്തിൽ നടന്ന ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പൂളിന്റെ വിജയം. നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി അലക്സാണ്ടർ ഇസക്, ഹ്യൂഗോ ഏകിറ്റികെ എന്നിവർ വല കുലുക്കിയപ്പോൾ ആതിഥേയരുടെ ആശ്വാസഗോൾ നേടിയത് ബ്രസീലിയൻ സ്ട്രൈക്കർ റിച്ചാർലിസൺ ആണ്. സാവി സിമോൻസ്, ക്രിസ്ത്യൻ റൊമേറോ എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും ടോട്ടൻഹാമിനെ തിരിച്ചടിയായി. ഗോൾ രഹിത സമനിലയായ ഒന്നാം പകുതിയുടെ 33-ാം മിനുറ്റിൽ തന്നെ സിമോൻസ് ചുവപ്പു കാർഡ് കണ്ടു പുറത്തായിരുന്നു. 56-ം മിനുറ്റിൽ ഫ്ലോറിയൻ വിഡ്സിന്റെ പാസ്സിൽ പകരക്കാനായി ഇസാക് നിലവിലെ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചെങ്കിലും തൊട്ടുപിന്നാലെ താരം പരിക്കുപറ്റി കളം വിട്ടു. പത്തു മിനുറ്റുകൾക്ക് ശേഷം ഏകിറ്റികെ അതിഥികളുടെ ലീഡ് ഇരട്ടിയാക്കി. 83-ാം മിനുറ്റിൽ റിച്ചാർലിസൺ ഗോൾ നേടി ടോട്ടൽഹാമിന് പ്രതീക്ഷ നൽകിയെങ്കിലും ഇഞ്ചുറി സമയത്ത് റൊമേറോയും ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ പരാജയം ഉറപ്പിച്ചു. ജയത്തോടെ 29 പോയിന്റുമായി പൂൾ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
ഏകപക്ഷീയമായ ഒരു ഗോളിന് ആണ് ആർസണൽ എവർട്ടണെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയത്. 27-ാം മിനുറ്റിൽ വിക്ടർ ഗ്യോക്കെറസ് നേടിയ പെനാൽറ്റി ഗോളാണ് പീരങ്കികൾക്ക് വിജയം സമ്മാനിച്ചത്.
മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വെസ്റ്റ്ഹാമിനെ പരാജയപ്പെടുത്തിയത്. സിറ്റിക്ക് വേണ്ടി മറ്റൊരു മത്സരത്തിലും എർലിംഗ് ഹാലൻഡ് ഇരട്ട ഗോളുകളുമായി ( അഞ്ചാം മിനുറ്റ്, 69-ാം മിനുറ്റ് ) തിളങ്ങിയപ്പോൾ മറ്റൊരു ഗോൾ നേടിയത് ടിജ്ജാനി റെയ്ജണ്ടേഴ്സാണ്. 38 മിനുറ്റിലാണ് താരത്തിന്റെ ബൂട്ടിൽ നിന്നും ഗോൾ പിറന്നത്. 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റ് ഉള്ള പീരങ്കികൾ ഒന്നാം സ്ഥാനത്തും 37 പോയിന്റുമായി സിറ്റി തൊട്ടു പിറകിലുമാണ്.
ന്യൂകാസ്റ്റൽ യുണൈറ്റഡ് – ചെൽസി മത്സരം സമനിലയിൽ കലാശിച്ചു. ന്യൂകാസ്റ്റലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക് ആതിഥേയർ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ടു തിരിച്ചടിച്ച് ചെൽസി വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കുകയായിരുന്നു. കാസ്റ്റലിനു വേണ്ടി ജർമൻ സ്ട്രൈക്കർ നിക്ക് വോൾട്ടെമേഡാണ് രണ്ടു ഗോളുകളും ( നാലാം മിനുറ്റ്, 20) നേടിയത്. അതിഥികളുടെ ഗോൾ നേടിയത് ക്യാപ്റ്റൻ റീസ് ജെയിംസ് ഫ്രീകിക്കിലൂടെയും ( 49), ജാവോ പെഡ്രോ (66) യുമാണ്.
കഴിഞ്ഞ കുറച്ചു സീസണുകളായി ആരാധകരെ ഞെട്ടിച്ച ഒരു ടീമായിരുന്നു വോൾവ്സ്. എന്നാൽ 17 മത്സരങ്ങൾ കഴിഞ്ഞിട്ടും ഒരു വിജയം കണ്ടെത്താനാകാതെ പതറുകയാണ് ഇവർ. ഇന്നലെ ബ്രെന്റ്ഫോഡുമായി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വോൾവ്സ് പരാജയപ്പെട്ടത്. കീൻ ലൂയിസ്-പോട്ടർ നേടിയ ഇരട്ട ഗോളുകളാണ് (63,83) ചെന്നായകൾക്ക് പരാജയം സമ്മാനിച്ചത്. പതിനേഴ് മത്സരങ്ങളിൽ നിന്നും രണ്ടു പോയിന്റ് മാത്രമുള്ള ഇവർ അവസാന സ്ഥാനത്താണ്. ഇതോടെ മറ്റൊരു മോശ റെക്കോഡിനും ഇവർ അർഹരായി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ടീം ഒരു സീസണിൽ 17 മത്സരങ്ങൾ കളിച്ചിട്ടും ഒരു വിജയവും ഒരു വിജയവും പോലും നേടാൻ സാധിക്കാത്ത ആദ്യത്തെ ടീമായി വോൾവ്സ് മാറി.
മറ്റു മത്സരങ്ങൾ
ബ്രെറ്റൺ – 0
സണ്ടർലാൻഡ്- 0
ബോൺമത്ത് – 1 ( അന്റോയിൻ സെമെന്യോ – 67)
ബേൺലി – 1 ( അർമാൻഡൊ ബ്രോജ – 90)
ലീഡ്‌സ് യുണൈറ്റഡ് – 4 (ക്ലാവേർട്ട് ലെവിൻ – 38,45+4/ ഏഥൻ അംപാഡു – 60/ അന്റോൻ സ്റ്റാച്ച് – 90+11)
ക്രിസ്റ്റൽ പാലസ് – 1 ( ജസ്റ്റിൻ ഡെവെന്നി – 90+2 – പെനാൽറ്റി)



