ന്യൂദല്‍ഹി: യാത്രാ രംഗത്തെ ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍ക്കൊപ്പം ഇന്ത്യയും പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങി. മെച്ചപ്പെട്ട ഡേറ്റ സുരക്ഷയോടൊപ്പം, വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ നടപടികളും ഇ-പാസ്‌പോര്‍ട്ട് വേഗത്തിലാക്കുന്നതോടെ വിദേശ യാത്രകള്‍ ഇനി കൂടുതല്‍ ആയാസ രഹിതമാകും.
എന്താണ് ഇ-പാസ്‌പോര്‍ട്ട്

നിലവിലുള്ള പാസ്‌പോര്‍ട്ടിന് പ്രത്യക്ഷത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ഈ ബുക്ക്‌ലെറ്റിനൊപ്പം പുതുതായി ഒരു ഇലക്ട്രോണിക് ചിപ്പും ആന്റിനയും കൂടി ഘടിപ്പിച്ചതാണ് ഇ-പാസ്‌പോര്‍ട്ട്. ഈ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ചിപ്പില്‍ വ്യക്തിഗത വിവരങ്ങള്‍, വിരലടയാളം, ഫോട്ടോ തുടങ്ങി ഉടമയുടെ ബയോമെട്രിക് വിവരങ്ങളെല്ലാം സുരക്ഷിതമായി സ്റ്റോര്‍ ചെയ്തിരിക്കുന്നു. കവറിൽ പാസ്പോർട്ട് എന്നെഴുതിയതിനു താഴെ ഒരു ചിപ്പിന്റെ ചിഹ്നം സ്വര്‍ണ നിറത്തില്‍ അധികമായി നല്‍കിയിരിക്കും. ഇതാണ് ഇ-പാസ്പോർട്ടുകളെ പ്രത്യക്ഷത്തിൽ തിരിച്ചറിയുന്ന ഏക അടയാളം. ലോകത്ത് എവിടേയും ഈ ചിഹ്നത്തിലൂടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇ-പാസ്‌പോര്‍ട്ടുകളെ പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും. ഒരിക്കലും കൃത്രിമം നടക്കില്ല എന്നതാണ് ഇ-പാസ്‌പോര്‍ട്ടുകളുടെ സവിശേഷത.
നിലവിലുള്ള പാസ്പോര്‍ട്ട് മാറ്റേണ്ടതുണ്ടോ?
ഇ-പാസ്‌പോര്‍ട്ട് നല്‍കിത്തുടങ്ങിയതോടെ നിലവില്‍ കൈവശമുള്ള പാസ്‌പോര്‍ട്ടുകള്‍ നിര്‍ബന്ധമായും മാറ്റേണ്ടതുണ്ടോ എന്നാണ് പലരുടേയും സംശയം. എന്നാല്‍ കാലാവധിയുള്ള പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ഇപ്പോള്‍ അത് മാറ്റേണ്ടതില്ല. ഈ പാസ്‌പോര്‍ട്ടുകളെല്ലാം കാലാവധി അവസാനിക്കുന്നതു വരെ സാധുവായി തുടരും. ഇന്ത്യയില്‍ എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇ-പാസ്‌പോര്‍ട്ട് ഇപ്പോള്‍ നല്‍കുന്നില്ല. പാസ്‌പോര്‍ട്ട് സേവാ പ്രോഗ്രാം 2.0 പദ്ധതി പ്രകാരം പരീക്ഷണാടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത പാസ്പോര്‍ട്ട് ഓഫീസുകളില്‍ മാത്രമെ ഇത് ലഭിക്കുന്നുള്ളൂ (വിശദമായ പട്ടിക താഴെ). ഇ-പാസ്‌പോര്‍ട്ട് ലഭിക്കുന്ന പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ പുതിയ പാസ്‌പോര്‍ട്ടുകളും പുതുക്കിയ പാസ്‌പോര്‍ട്ടുകളും ഇനി ഇ-പാസ്്‌പോര്‍ട്ടുകളായാണ് ലഭിക്കുക. ഘട്ടംഘട്ടമായി കൂടുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഈ സേവനം ലഭ്യമാകും.
2024 ഏപ്രിൽ ഒന്നിനാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യയിൽ ആദ്യമായി ഇ-പാസ്പോർട്ട് സേവനം ആരംഭിച്ചത്. ഇത് വിജയകരമായതോടെ ഇപ്പോൾ കൂടുതൽ പാസ്പോർട്ട് ഓഫീസുകളിലേക്ക് സേവനം വിപുലീകരികരിച്ചു. സാങ്കേതികമായി ഇ-പാസ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടുള്ള പാസ്പോര്‍ട്ട് ഓഫീസുകള്‍ മുഖേന മാത്രമേ ഇവ ഇഷ്യൂ ചെയ്യുന്നുള്ളൂ. രാജ്യവ്യാപകമായി ഇലക്ട്രോണിക് ചിപ്പുകളുടെ വിതരണം പൂര്‍ത്തിയാകുന്നതുവരെ മറ്റിടങ്ങളില്‍ സാധാരണ പാസ്പോര്‍ട്ട് നല്‍കുന്നത് തുടരും. ചെന്നൈ, ഹൈദരാബാദ്, ഭുവനേശ്വര്‍, സൂറത്ത്, നാഗ്പൂര്‍, ഗോവ, ജമ്മു, ഷിംല, റായ്പൂര്‍, അമൃത്സര്‍, ജയ്പൂര്‍, റാഞ്ചി എന്നീ പാസ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ ഇ-പാസ്പോര്‍ട്ടുകള്‍ അനുവദിക്കുന്ന സേവനം ലഭ്യമായിട്ടുള്ളത്.
ഇ-പാസ്‌പോര്‍ട്ടിന് എങ്ങനെ അപേക്ഷിക്കാം
നിലവിലുള്ള പാസ്‌പോര്‍ട്ട് അപേക്ഷാ സംവിധാനം മുഖേന തന്നെയാണ് ഇ-പാസ്‌പോര്‍ട്ടിനും അപേക്ഷിക്കേണ്ടത്. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. തിരഞ്ഞെടുത്ത പാസ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസ്‌പോര്‍ട്ട് ആയിരിക്കും ലഭിക്കുക.