മുംബൈ- ബിഗ് ബോസ് സീസൺ 13-ലെ പ്രകടനത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല 42-ാം വയസ്സിൽ അന്തരിച്ചു. അന്ധേരിയിലെ ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. ഇന്നലെ രാത്രി (ജൂൺ 27-)യാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഷെഫാലിയെ ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്ന് ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരിച്ച നിലയിലാണ് ഷെഫാലിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് പത്രപ്രവർത്തകൻ വിക്കി ലാൽവാനി സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. “ഈ പോസ്റ്റ് ഇടുന്നതിന് ഏകദേശം 45 മിനിറ്റ് മുമ്പ് ബെല്ലെവ്യൂ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് (സ്റ്റാർ ബസാർ അന്ധേരിക്ക് എതിർവശത്ത്) ഷെഫാലിയെ മരിച്ച നിലയിൽ കൊണ്ടുവന്നതായി താൻ സ്ഥിരീകരിച്ചതായി വിക്കി ലാൽവാനി കുറിച്ചു. ഷെഫാലിയെ ഭർത്താവും മറ്റ് മൂന്ന് പേരും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പു തന്നെ അവർ മരിച്ചിരുന്നു.
ടിവി സെലിബ്രിറ്റികളായ അലി ഗോണി, രാജീവ് അഡാറ്റിയ തുടങ്ങിയവർ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ അനുശോചനം രേഖപ്പെടുത്തി. ഷെഫാലിയുടെ മരണം ഏവരെയും ഞെട്ടിച്ചു. പെട്ടെന്നുള്ള വിയോഗം സിനിമ അടക്കമുള്ള വിനോദ വ്യവസായത്തിലും ആരാധകരിലും കടുത്ത ഞെട്ടൽ ഉളവാക്കി. വിയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഹൃദയഭേദകമായ വാർത്തകൾക്കിടയിൽ, താരത്തിന്റെ ഒരു പഴയകാല അഭിമുഖം വീണ്ടും പുറത്തുവന്നു. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും കരിയറിൽ നിന്ന് പിന്മാറിയതിനെ പറ്റിയും തുറന്നു പറയുന്ന അഭിമുഖമാണ് പുറത്തുവന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഷെഫാലി ജരിവാല തനിക്ക് 15 വയസ്സ് മുതൽ അപസ്മാരം ബാധിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. പഠനത്തിലെ സമ്മർദ്ദവും ഉത്കണ്ഠയും മൂലം വിഷാദമുണ്ടായതായും താരം പറഞ്ഞിരുന്നു.
ആ അവസ്ഥ തന്റെ ആത്മവിശ്വാസത്തെയും ജോലി ചെയ്യാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിച്ചു. ക്ലാസ് മുറികളിലും, സ്റ്റേജിന് പിന്നിലും, റോഡുകളിലുമെല്ലാം തനിക്ക് അപസ്മാരം ബാധിച്ചു. കാന്ത ലാഗ സിനിമ ചെയ്തതിന് ശേഷം ആളുകൾ എന്നോട് എന്തുകൊണ്ടാണ് കൂടുതൽ സിനിമ ചെയ്യാത്തതെന്ന് ചോദിച്ചിരുന്നു. അപസ്മാരം മൂലമാണ് എനിക്ക് കൂടുതൽ ജോലി ചെയ്യാൻ കഴിയാതിരുന്നത്. അടുത്ത അപസ്മാരം എപ്പോൾ വരുമെന്ന് എനിക്കറിയില്ലായിരുന്നു. ഇത് 15 വർഷമായി തുടരുകയും ചെയ്തു. അതേ അഭിമുഖത്തിൽ, ഒമ്പത് വർഷമായി തനിക്ക് അപസ്മാരത്തിൽ നിന്ന് മുക്തി ലഭിച്ചതായി ഷെഫാലി അഭിമാനത്തോടെ പങ്കുവെച്ചു, സമഗ്ര പരിചരണവും വൈകാരിക പിന്തുണയും കാരണമാണ് താൻ സുഖം പ്രാപിച്ചതെന്നും അവർ വെളിപ്പെടുത്തിയിരുന്നു.