ചെന്നൈ: എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ തരംഗം തീർത്ത ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. 71 വയസായിരുന്നു. മലയാളത്തിന് പുറമെ, തമിഴ് സിനിമകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന രവികുമാർ അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച ചെന്നൈ വേളാച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെ ഒൻപതു മണിയോടെയാണ് അന്ത്യം സംഭവിച്ചത്. 150-ലേറെ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈ വൽസരവാക്കത്തെ വസതിയിലെത്തിക്കും സംസ്കാരം നാളെ.
തൃശൂർ സ്വദേശികളായ കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. 1967 ൽ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ് മറ്റു ശ്രദ്ധേയമായ സിനിമകൾ. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയവയാണ് തമിഴ് സിനിമകൾ. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ഐ.വി ശശിയുടെ മിക്ക സിനിമകളിലും അഭിനയിച്ചു.