ന്യൂഡൽഹി– രാജ്യത്തെ ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി അംഗത്തിന്റെ പരാമർശത്തെത്തുടർന്ന് രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോര്. ചില സംസ്ഥാനങ്ങൾ മുസ്ലീങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിൽ സമഗ്രമായ പുനഃപരിശോധന വേണമെന്നും ബിജെപി എംപി കെ. ലക്ഷ്മൺ തിങ്കളാഴ്ച ശൂന്യവേളയിൽ ആവശ്യപ്പെട്ടു. കേരളം, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മുസ്ലീങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടന അനുവദിക്കുന്നില്ലെന്നും സാമൂഹിക പിന്നാക്കാവസ്ഥയ്ക്ക് നൽകേണ്ട ആനുകൂല്യങ്ങൾ ഇത്തരത്തിൽ വഴിതിരിച്ചുവിടുന്നത് ബി.ആർ. അംബേദ്കറുടെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷ്മണിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ സഭയിൽ നിന്ന് വോക്കൗട്ട് നടത്തി. ബിജെപി ഭരണഘടനയുടെ 14-ാം അനുച്ഛേദം ലംഘിക്കുകയാണെന്നും രാജ്യത്ത് വർഗീയത വളർത്താനാണ് ശ്രമിക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
എന്നാൽ പ്രതിപക്ഷത്തിന്റെ വോക്കൗട്ടിനെ സഭാ നേതാവ് ജെ.പി. നദ്ദ രൂക്ഷമായി വിമർശിച്ചു. ‘ഇന്ത്യ’ സഖ്യത്തിന് ചർച്ചകളിൽ താല്പര്യമില്ലെന്നും അവർ ഭരണഘടനയെയും പാർലമെന്ററി നടപടികളെയും അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയനുസരിച്ച് ഒബിസി വിഭാഗത്തിൽ മുസ്ലീം സംവരണം ഉൾപ്പെടുന്നില്ലെന്നും ഇത് ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്നാണ് അംബേദ്കർ വ്യക്തമാക്കിയതെന്നും നദ്ദ ഓർമ്മിപ്പിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും മുസ്ലീം പ്രീണനത്തിനും വേണ്ടി പ്രതിപക്ഷം അന്തരീക്ഷം വഷളാക്കുകയാണെന്നും ജനാധിപത്യപരമായ ചർച്ചകളിൽ നിന്ന് ഓടിയൊളിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണ വിഷയത്തിൽ ബിജെപി ഉയർത്തുന്ന ഭരണഘടനാപരമായ വാദങ്ങളെ നേരിടാൻ കഴിയാത്തതിനാലാണ് പ്രതിപക്ഷം സഭ വിട്ടതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു.



