അജ്മാൻ: നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.
1982 മുതൽ 1987 വരെ അജ്മാനിലെ സ്വദേശി കുടുംബമായ അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന റോജിന, പിന്നീട് ജോലി ഉപേക്ഷിച്ച് ശ്രീലങ്കയിലേക്ക് മടങ്ങി. മകളുടെ വിവാഹത്തിനായി യു.എ.ഇ.യിൽ വീണ്ടും എത്തിയപ്പോൾ, തനിക്ക് സ്വന്തം കുടുംബത്തെപ്പോലെ തോന്നിയ ആ ഇമാറാത്തി കുടുംബത്തെ വീണ്ടും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും റോജിന ആഗ്രഹിച്ചു. എന്നാൽ, കുടുംബത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ അവർക്ക് ലഭ്യമല്ലായിരുന്നു. ഈ ആഗ്രഹം സഫലമാക്കാൻ റോജിന അജ്മാൻ പോലീസിന്റെ സഹായം തേടി.
റോജിന തന്റെ അഭ്യർഥന അജ്മാൻ പോലീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചു. അഭ്യർഥന ലഭിച്ചയുടനെ, പോലീസ് ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ, അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ കുടുംബത്തെ കണ്ടെത്തി ബന്ധപ്പെടാൻ സാധിച്ചതായി ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ച് ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.
തുടർന്ന്, ഇമാറാത്തി കുടുംബത്തിന്റെ വീട്ടിൽ ഊഷ്മളവും വൈകാരികവുമായ ഒരു പുനഃസമാഗമം സംഘടിപ്പിച്ചു. സന്തോഷത്തോടെയും കണ്ണീർനിറഞ്ഞ കണ്ണുകളോടെയുമാണ് കുടുംബം റോജിനയെ സ്വീകരിച്ചത്. അജ്മാൻ പോലീസിന്റെ ‘എ ടച്ച് ഓഫ് ലോയൽറ്റി’ ഉദ്യമമാണ് ഈ അപൂർവ കൂടിക്കാഴ്ച സാധ്യമാക്കിയത്.
നാൽപ്പത് വർഷം മുമ്പ് തനിക്ക് ലഭിച്ച സ്നേഹവും ബഹുമാനവും ഒരിക്കലും മറക്കാനാവില്ലെന്ന് റോജിന പറഞ്ഞു