മുംബൈ– ഓൺലൈൻ തട്ടിപ്പ് സംഘം 70 കാരിയായ ഡോക്ടറെ എട്ട് ദിവസം ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് 3 കോടി രൂപ. ക്രൈബ്രാഞ്ച് ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കവർച്ചാസംഘം പണം തട്ടിയെടുത്തത്. മേയ് മാസം നടന്ന സംഭവത്തിൽ പോലീസിന് പരാതി നൽകിയത് ജൂൺ അഞ്ചിനാണ്. കഴിഞ്ഞ ദിവസമാണ് പോലീസ് സംഭവം പുറത്ത് വിടുന്നത്. ഡോക്ടറുടെ പേരിൽ രെജിസ്റ്റർ ചെയ്ത സിം തട്ടിപ്പിനായി ഉപയോഗിച്ചു എന്ന കാരണത്താലാണ് അറസ്റ്റ് ചെയ്തത്.
അമിത് കുമാർ എന്ന് പേരുള്ള വ്യക്തി താൻ ടെലിഫോൺ ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തുകയും, ഡോക്ടറുടെ പേരിലുള്ള സിം കാർഡ് തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് പറഞ്ഞുമായിരുന്നു ആദ്യം കോൾ വന്നത്. ശേഷം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തി മറ്റൊരു കോൾ വന്നു. അടുത്തിടെ കള്ളപ്പണ കേസിൽ അറസ്റ്റിലായി, നിലവിൽ മെഡിക്കൽ ജാമ്യത്തിലിറങ്ങിയ വിമാന കമ്പനി ഉടമയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡെബിറ്റ് കാർഡ് എന്നിവ കണ്ടെത്തി എന്ന് പറഞ്ഞായിരുന്നു ആ വിളി.
ശേഷം ഇഡി, സിബിഐ, റിസർവ് ബാങ്ക് എന്നിവയുടെ പേരിലുള്ള രേഖകളും അയച്ചു നൽകി. ഡോക്ടറുടെ ഭർത്താവിന്റെ ഫോണിലേക്ക് പോലീസ് യൂണിഫോം ധരിച്ച വ്യക്തി വിളിക്കുക കൂടി ചെയ്തതോടെ ഇവർ ഭയക്കുകയും പിന്നീടുള്ള എട്ട് ദിവസം വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. ഇതിനിടയിൽ അന്വേഷണാവാശ്യാർത്ഥം എന്ന് പറഞ്ഞ് മൂന്ന് കോടി അവരുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നു.