റിയാദ്: സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തിൽ മിഡ് ടേബിൾ ടീമായ അൽ ഫത്തഹിനോട് തോറ്റതിനു പിന്നാലെ അൽ നസറിനോട് ഗുഡ്‌ബൈ പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ക്ലബ്ബ് വിടുകയാണെന്ന സൂചന നൽകിയത്. ‘ഈ അധ്യായം കഴിഞ്ഞു. കഥ? എഴുതപ്പെട്ടു കൊണ്ടിരിക്കുന്നു. എല്ലാവരോടും നന്ദി’ എന്നായിരുന്നു അൽ നസർ ജഴ്‌സി അണിഞ്ഞു നിൽക്കുന്ന ചിത്രത്തോടൊപ്പം താരം കുറിച്ചത്.
അമേരിക്കയിൽ നടക്കുന്ന ക്ലബ്ബ് ലോകകപ്പിനു മുന്നോടിയായി ജൂൺ ഒന്ന് മുതൽ 10 വരെയുള്ള പ്രത്യേക ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെയാണ് അൽ നസറിലെ തന്റെ കാലം കഴിഞ്ഞുവെന്ന് 40-കാരനായ താരം വ്യക്തമാക്കിയിരിക്കുന്നത്. ക്ലബ്ബ് ലോകകപ്പിന് യോഗ്യത നേടിയ വിവിധ ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ക്രിസ്റ്റിയാനോ ക്ലബ്ബ് ലോകകപ്പിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡണ്ട് ജിയാനി ഇൻഫന്റിനോ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
അർജന്റീന ക്ലബ്ബ് ബൊക്ക ജൂനിയേഴ്‌സ്, സൗദി ലീഗിലെ തന്നെ അൽ ഹിലാൽ, മെക്‌സിക്കൻ ക്ലബ്ബ് റയദോസ് ദെ മോണ്ടറേ, ബ്രസീലിലെ ബൊട്ടഫാഗോ തുടങ്ങിയ ക്ലബ്ബുകളുമായി ചേർത്ത് ക്രിസ്റ്റിയാനോയുടെ പേര് വാർത്തകളിൽ നിറയുന്നുണ്ട്. ഈ ക്ലബ്ബുകളെല്ലാം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിൽ ക്രിസ്റ്റിയാനോയുടെ സഹതാരമായിരുന്ന സെർജിയോ റാമോസ് മെക്‌സിക്കൻ ക്ലബ്ബിലാണ് നിലവിൽ കളിക്കുന്നത്.