മോണ്ടാന: മോണ്ടാനയിലെ സർക്കാർ ലബോറട്ടറിയിലെ രണ്ട് ശാസ്ത്രജ്ഞർക്കെതിരെ നിർവീര്യമാക്കിയ എംപോക്സ് വൈറസ് രാജ്യത്തേക്ക് കടത്തിയതിനും അധികൃതരോട് കള്ളം പറഞ്ഞതിനും കേസ് ഫയൽ ചെയ്തു. മോണ്ടാനയിലെ റോക്കി മൗണ്ടൻ ലബോറട്ടറിയിലെ ചീഫ് ആയ വിൻസെന്റ് മുൻസ്റ്റർ, അദ്ദേഹത്തിന്റെ സഹപ്രവർത്തകൻ ക്ലോഡ് ക്വെ എന്നിവർക്കെതിരെയാണ് ഡെട്രോയിറ്റ് ഫെഡറൽ കോടതിയിൽ ക്രിമിനൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതികളെ ബുധനാഴ്ച മോണ്ടാനയിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.
കോംഗോ സന്ദർശനത്തിന് ശേഷം പാരിസ് വഴി ഡെട്രോയിറ്റ് വിമാനത്താവളത്തിൽ എത്തിയ ഇവരെ പരിശോധിച്ചപ്പോഴാണ് നിർവീര്യമാക്കിയ എംപോക്സ് വൈറസ് അടങ്ങിയ കുപ്പികൾ കണ്ടെത്തിയത്. ആവശ്യമായ അനുമതി പത്രങ്ങളില്ലാതെ ജൈവ സാമഗ്രികൾ കടത്താൻ ശ്രമിക്കുകയും, ലഗേജിൽ ഇത്തരം വസ്തുക്കൾ ഇല്ലെന്ന് എഫ്.ബി.ഐ ഉദ്യോഗസ്ഥരോട് വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു.
പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികൾ ജനവിശ്വാസത്തിന്മേലുള്ള ലംഘനമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് അറിയിച്ചു.ലബോറട്ടറിയിലെ ഗവേഷണങ്ങൾക്ക് വേണ്ടിയാണോ ഇവർ ഇത് കൊണ്ടുവന്നതെന്ന് വ്യക്തമല്ല.



