മുംബൈ– കോവിഡ്19 രാജ്യത്ത് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഒരു കോവിഡ് രോഗിയെ കൊല്ലാൻ പറയുന്ന സർക്കാർ ഡോക്ടറുടെ ഓഡിയോ ക്ലിപ്പ് പുറത്ത്. സഹപ്രവർത്തകനായ ഡോക്ടറോട് ഒരു രോഗിയെ കൊല്ലാൻ പറയുന്ന ഓഡിയോ പുറത്തായതോടെ മഹാരാഷ്ട്ര പോലീസ്, മുതിർന്ന ഡോക്ടർക്കെതിരെയാണ് എഫ്.ഐ.ആർ രെജിസ്റ്റർ ചെയ്തിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലെ ഉദ്ഗിർ സർക്കാർ ആശുപത്രിയിലെ അഡീഷണൽ ജില്ലാ സർജനായിരുന്ന ഡോ. ശശികാന്ത് ദേശ്പാണ്ഡെയും കോവിഡ്19 കെയർ സെന്ററിൽ ജോലി ചെയ്തിരുന്ന ഡോ. ശശികാന്ത് ഡാംഗെയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ സന്ദേശമാണ് അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്ന ഈ ക്ലിപ്പ്, 2021ൽ കോവിഡ് പ്രതിസന്ധിയുടെ കൊടുമുടിയിൽ ആശുപത്രികൾ രോഗികളാൽ നിറഞ്ഞിരുന്നതും വിഭവങ്ങൾ കുറവായിരുന്നതുമായ സമയത്തേതുമായി കരുതപ്പെടുന്നു. ദയാമി അജിമുദ്ദീൻ ഗൗസുദ്ദീന്റെ ഭാര്യ കൗസർ ഫാത്തിമ എന്ന രോഗി പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടി.
‘ആരെയും അകത്തേക്ക് കടക്കാൻ അനുവദിക്കരുത്, ആ ദയാമി സ്ത്രീയെ കൊന്നേക്കൂ’ എന്ന് ഡോ. ദേശ്പാണ്ഡെ പറയുന്നത് ക്ലിപ്പിൽ കേൾക്കാം.
ഡോക്ടർ ഓക്സിജന്റെ ലഭ്യത കുറവ് ചൂണ്ടികാണിക്കുന്നതും ഓഡിയോ ക്ലിപ്പിൽ കേൾക്കാം.
എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച് 2021ലെ പകർച്ചവ്യാധിയുടെ സമയത്ത് ഭാര്യ കൗസർ ഫാത്തിമ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. തുടർന്ന് ഏപ്രിൽ 15ന് ഉദ്ഗിറിലെ സർക്കാർ ആശുപത്രിയിൽ അവരെ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി മാനേജ്‌മെന്റിന് കീഴിലുള്ള നാന്ദേഡ് റോഡിലെ ഒരു കെട്ടിടത്തിൽ കോവിഡ് ചികിത്സ നൽകിക്കൊണ്ടിരുന്നു. ആ കേന്ദ്രത്തിൽ ഡോ. ഡാംഗെ കോവിഡ് രോഗികളെ ചികിത്സിക്കുകയുണ്ടായി. രോഗി 10 ദിവസത്തേക്ക് അവിടെ തന്നെ തുടർന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ ഏഴാം ദിവസം ഡോക്ടർ ഡാംഗെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ അവരുടെ ഭർത്താവ് അരികിൽ ഇരിക്കുകയായിരുന്നു. ആ നിമിഷം, ഡോ. ദേശ്പാണ്ഡെയിൽ നിന്ന് ഒരു കോൾ ലഭിച്ച ഡോ. ഡാംഗെ സ്പീക്കറിൽ ഫോൺ വെച്ചു. ആശുപത്രി കാര്യങ്ങളെ കുറിച്ചുള്ള സംഭാഷണത്തിനിടയിൽ ഡോ. ദേശ്പാണ്ഡെ കിടക്ക ലഭ്യതയെക്കുറിച്ച് ചോദിക്കുകയും, ഡോ. ഡാംഗെ കിടക്കയുടെ ലഭ്യതക്കുറവ് അറിയിക്കുകയും ചെയ്തപ്പോൾ ‘എങ്കിൽ ആ ദയാമി രോഗിയെ കൊന്നേക്കൂ അത്തരം ആളുകളുമായി ഇടപഴകൽ താങ്കൾക്കൊരു ശീലമായിരിക്കുന്നു’ എന്ന് ഡോ. ദേശ്പാണ്ഡെ പറയുന്നത് താൻ വ്യക്തമായി കേട്ടുവന്ന് ഭർത്താവായ ഗൗസുദ്ദീൻ അവകാശപ്പെടുന്നു. സംഭാഷണത്തിനിടെ ജാതി അടിസ്ഥാനമാക്കിയുള്ള അധിക്ഷേപം നടത്തിയതായും അദ്ദേഹം പരാതിയിൽ പറയുന്നു.
ആ വാക്കുകൾ കേട്ട് താൻ ഞെട്ടി പോയി എന്നാണ് ഗൗസുദ്ദീൻ പ്രതികരിച്ചത്. ഭാര്യ ചികിത്സയതിനാലാണ് അപ്പോൾ പ്രതികരിക്കാഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യ സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, 2025 മെയ് 2ന് പ്രസ്തുത സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സമൂഹ മധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അസ്വസ്ഥതയുണ്ടാക്കുന്ന അതേ പരാമർശങ്ങൾ വീണ്ടും കേട്ടത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും പ്രത്യേകിച്ച് ജാതിയുമായി ബന്ധപ്പെട്ട അവഹേളനപരമായ പരാമർശങ്ങൾ നടത്തിയെന്നും തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും കൗസർ ഫാത്തിമയുടെ ഭർത്താവ് പറഞ്ഞു.