കുന്നംകുളം– പ്രായപൂർത്തിയാകാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബി.ജെ.പി പ്രവർത്തകന് ജീവപര്യന്തം. പോർക്കുളം വെസ്റ്റ് മങ്ങാട് ചൂണ്ടയിൽ വീട്ടിൽ പട്ടിക്കാടൻ എന്ന സന്തോഷിനെ (55) യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ 54 വർഷം കഠിനതടവും ഒരു ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും അടയ്ക്കണം. സംഖ്യയിൽ നിന്നും ഒരു ലക്ഷം കുട്ടിക്ക് നൽകാനാണ് വിധി.
കഴിഞ്ഞ വർഷം ജൂലൈ 21ന് മങ്ങാട് കോട്ടിയാട്ട്മുക്ക് അമ്പലത്തിൽ പാട്ട് വെച്ച സമയം ചെണ്ട കൊട്ടി കളിക്കുകയായിരുന്ന പതിനൊന്നു വയസ്സുകാരനെ പാടത്തേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു. കുട്ടി പാടത്തു നിന്നും ചെളിപ്പുരണ്ടു വരുന്നത് ബന്ധുക്കൾ കണ്ടതോടെയാണ് സംഭവം പുറത്തറുഞ്ഞത്.
കുന്നംകുളം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ യു.കെ ഷാജഹാൻ, എ.സി.പി. സി.ആർ സന്തോഷ് എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി.