ന്യൂഡൽഹി: ഇസ്രായിൽ – ഇറാൻ സംഘർഷത്തിന്റെ സാഹചര്യത്തിൽ ഇസ്രായിലുമായി ബന്ധമുള്ള നിരവധി കമ്പനികളുടെ ഓഹരി വിപണി മൂല്യത്തിൽ ഗണ്യമായ ഇടിവ്. ഇസ്രായിലിലെ ഹൈഫ തുറമുഖത്ത് നിക്ഷേപമുള്ള അദാനി പോർട്ട്‌സ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ടെക്ക് മഹിന്ദ്ര, ഇൻഫോസിസ്, എസ്ബിഐ, കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റൻ തുടങ്ങിയ നിരവധി കമ്പനികളെ യുദ്ധം ബാധിച്ചെന്ന് ‘ഇക്കണോമിക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
1.2 ബില്ല്യൺ ഡോളറിന്റെ (ഒരു ലക്ഷം കോടി രൂപ) നിക്ഷേപമാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയലുള്ള അദാനി പോർട്ട്‌സിന് ഇസ്രായിലിലെ ഹൈഫ തുറമുഖത്തുള്ളത്. ഇസ്രായിൽ ഇറാനെ ആക്രമിച്ച വെള്ളിയാഴ്ച അദാനി പോർട്ട്‌സിന്റെ മൂല്യം 3.2 ശതമാനം കുറഞ്ഞു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെയുള്ള ആകെ ഇടിവ് 4.15 ശതമാനമാണ്. ഹൈഫ പോർട്ടിൽ 70 ശതമാനം ഓഹരിയുള്ള അദാനി പോർട്ട്‌സിന്റെ ഇസ്രായിലിലുള്ള പ്രവർത്തനങ്ങൾ തടസ്സപ്പെടും എന്ന ഭയമാണ് ഈ ഇടിവിനു പിന്നിൽ എന്നാണ് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഹൈഫ തുറമുഖത്തുള്ള തങ്ങളുടെ നിക്ഷേപം താരതമ്യേന കുറവാണെന്ന് അദാനി പോർട്ട്‌സ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നിക്ഷേപകർക്ക് അതിൽ വേണ്ടത്ര വിശ്വാസമില്ലെന്നതാണ് വിപണി സൂചന കാണിക്കുന്നത്.
പോർട്ട്‌സിനു പുറമെ അദാനിയുടെ കീഴിലുള്ള അദാനി എന്റർപ്രൈസസിന്റെ വിലയിലും ഇസ്രായിൽ ആക്രമണത്തിനു ശേഷം ഇടിവുണ്ടായി.
2005 മുതൽ ഇസ്രായിലിൽ പ്രവർത്തിക്കുന്ന ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മൂല്യത്തിലും വെള്ളിയാഴ്ച ഇടിവുണ്ടായി. ഇസ്രായിൽ ഗവൺമെന്റുമായും സഹകരണമുള്ള ടിസിഎസ്, ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായിൽ സൈന്യത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുന്നതായി ആരോപണം ഉയർന്നിരുന്നു.
ഇസ്രായിൽ സാന്നിധ്യമുള്ള വിപ്രോ, ഇസ്രായിൽ വ്യോമയാന ഇൻഡസ്ട്രീസിന് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്ന ടെക്ക് മഹിന്ദ്ര, ഇസ്രായിലിലെ ടാരോ ഫാർമസ്യൂട്ടിക്കലിൽ നിക്ഷേപമുള്ള സൺ ഫാർമ, ഖനന മേഖലയിൽ പ്രവർത്തിക്കുന്ന എൻഎംഡിസി, ജ്വല്ലറി മേഖലയിലുള്ള കല്ല്യാൺ ജ്വല്ലേഴ്‌സ്, ടൈറ്റാൻ എന്നിവയുടെ മൂല്യത്തിലും ഇടിവുണ്ടായി. – ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു.