ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചർ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ഇലക്ട്രിക് കാർ കാത്തിരിക്കുകയാണ് വാഹനപ്രേമികൾ. ഈ വർഷം ജനുവരിയിലെ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച ‘ഇ വിറ്റാര’ ഏപ്രിലോടെ ഇന്ത്യയിൽ പുറത്തിറക്കുമെന്നായിരുന്നു ആദ്യഘട്ടത്തിലെ വിവരമെങ്കിലും പിന്നീടിത് സെപ്തംബറിലേക്ക് നീട്ടിവെച്ചു. ഇന്ത്യയിൽ നിർമിക്കുന്ന ഇ വിറ്റാര ജപ്പാനിലേക്കും യൂറോപ്യൻ മാർക്കറ്റിലേക്കും കയറ്റുമതി ചെയ്യാനാണ് പാരന്റ് കമ്പനിയായ സുസുക്കി പദ്ധതിയിടുന്നത്.
എന്നാൽ, മാരുതി സുസുക്കിയുടെ പ്രഥമ ഇലക്ട്രിക് കാറായ ഇ വിറ്റാരയുടെ നിർമാണത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ് അയൽരാഷ്ട്രമായ ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ. ഇലക്ട്രിക് കാർ നിർമാണത്തിൽ അതിപ്രധാനമായ ‘റെയർ എർത്ത് മാഗ്നറ്റ്‌സ്’ ഏറിയ പങ്കും ചൈനയിലാണ് ഖനനം ചെയ്യുന്നത്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിന്റെ ഭാഗമായി, ഈ ധാതുവിന്റെ കയറ്റുമതിക്ക് ചൈന കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ഇത് ആഗോള കാർ വിപണിയെ തന്നെ ബാധിക്കുകയും ചെയ്തു.
ചൈനയുടെ കയറ്റുമതി നിയന്ത്രണം ഇന്ത്യൻ കാർ നിർമാണത്തെ ബാധിക്കില്ല എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും എന്നാൽ സംഗതി അങ്ങനെയല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇലക്ട്രിക് കാറുകളുമായി റോഡ് പിടിക്കാനുള്ള മാരുതി സുസുക്കിയുടെ മോഹങ്ങൾക്കാണ് ഇത് വലിയ പരിക്കേൽപ്പിച്ചിരിക്കുന്നത്. റെയർ എർത്ത് മാഗ്നറ്റിന്റെ ലഭ്യതക്കുറവ് കാരണം ഇ-വിറ്റാരയുടെ ഉൽപ്പാദനം നേരത്തെ പ്രഖ്യാപിച്ചതിൽ നിന്ന് മൂന്നിൽ ഒന്നായി കുറക്കേണ്ടി വരുമെന്ന് കമ്പനി രേഖകൾ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
2025 ഏപ്രിൽ – സെപ്തംബർ കാലയളവിൽ 26,400 ഇ-വിറ്റാര കാറുകൾ നിർമിക്കാനായിരുന്നു മാരുതി സുസുക്കിയുടെ പദ്ധതി. എന്നാൽ, ഇപ്പോഴത് 8,200 ആയി കുറച്ചിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് പറയുന്നു. 2026 മാർച്ചോടെ 67,000 കാറുകൾ എന്ന ലക്ഷ്യം നിറവേറ്റാൻ തന്നെയാണ് കമ്പനിയുടെ പദ്ധതിയെങ്കിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
യു.എസ്, യൂറോപ്പ്, ജപ്പാൻ രാജ്യങ്ങളിലെ ചില കമ്പനികൾക്ക് കയറ്റുമതി നിയന്ത്രണത്തിൽ ചൈന ഇളവ് നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യൻ കമ്പനികൾ ഇപ്പോഴും കാത്തിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ ഇലക്ട്രിക് കാർ സങ്കൽപ്പത്തിൽ നിന്ന് മാറിനടന്ന മാരുതി സുസുക്കി, കരുത്തോടെ വരവറിയിക്കാനാണ് വിറ്റാരയുടെ ഇവിയുമായി രംഗപ്രവേശം ചെയ്തത്. ഡൽഹി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ചപ്പോൾ ഏറെ ആരാധകരെ സൃഷ്ടിക്കാനും ഈ വാഹനത്തിന് കഴിഞ്ഞു. എന്നാൽ, ഇതുവരെ ബുക്കിങ് ആരംഭിക്കാൻ നിർമാതാക്കൾക്ക് കഴിഞ്ഞിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ മാർക്കറ്റായ ഇന്ത്യയിലേക്ക് ടെസ്ല അടക്കമുള്ള വിദേശ കമ്പനികൾ എത്തുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ കിതക്കുന്നത്.