2019-ൽ ജയിലിൽ ആത്മഹത്യ ചെയ്ത, പിഞ്ചു കുഞ്ഞുങ്ങളെ ഉൾപ്പെടെ ക്രൂരമായി ദ്രോഹിച്ച കൊടും ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റിന്റെ പേരിലുള്ള രേഖകൾ (Epstein Files) പുറത്തുവന്നത് ലോകരാജ്യങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് അടക്കമുള്ള നിരവധി പ്രമുഖരുടെ പേരുകൾക്കൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഈ ഫയലുകളിൽ പരാമർശിക്കപ്പെടുന്നു എന്നത് ഗൗരവകരമാണ്. ഇന്ത്യയിലും ഈ വാർത്ത വരുന്നവെങ്കിലും മുഖ്യധാരാ മാധ്യമങ്ങൾ കാര്യമായി ഇതെക്കുറിച്ച് തുടരൻ വാർത്തകൾ നൽകാനോ അന്വേഷണാത്മക റിപ്പോർട്ടിങ്ങിനൊ മുതിരുന്നില്ല എന്നതാണ് സത്യം.
അതേസമയം, ലോക്സഭയിൽ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഈ വിഷയത്തിൽ പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞെങ്കിലും, ലോകം കണ്ട ഏറ്റവും വലിയ ലൈംഗിക കുറ്റവാളികളിലൊരാളുടെ രേഖകളിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് കടന്നുവന്നത് വലിയ സംശയങ്ങൾക്ക് ഇടം നൽകിയിട്ടുണ്ട്.
നരേന്ദ്ര മോദിക്ക് ഇസ്രായിലുമായും ട്രംപുമായും വളരെ അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം തന്നെയാണ് ഇപ്പോൾ പ്രധാനമന്ത്രിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത്. എപ്സ്റ്റിന്റെ ഒരു ഇമെയിലിലാണ് മോദിയുടെ പേര് പരാമർശിക്കപ്പെടുന്നത്.
2017-ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചത് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വേണ്ടിയാണെന്നും, തന്റെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം അവിടെ എത്തിയതെന്നുമാണ് എപ്സ്റ്റിൻ ഈ ഇമെയിലിലൂടെ അവകാശപ്പെടുന്നത്.
2017 ജൂലൈയിലാണ് മോദി ഇസ്രായിൽ സന്ദർശിച്ചത്. ഇസ്രായിൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ചരിത്രപരമായ പ്രത്യേകതയും ആ യാത്രയ്ക്കുണ്ടായിരുന്നു. എന്നാൽ എപ്സ്റ്റിന്റെ രേഖകൾ പ്രകാരം ഈ സന്ദർശനം ട്രംപിന്റെ താല്പര്യപ്രകാരമായിരുന്നു എന്നാണ് പറയപ്പെടുന്നത്. സന്ദർശനത്തിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ ചില നയതന്ത്ര സൂചനകൾ ഇതിലേക്ക് വിരൽചൂണ്ടുന്നുണ്ട്.
മോദി ഇസ്രായിൽ സന്ദർശിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അതായത് ജൂൺ 25,26 തീയതികളിൽ അദ്ദേഹം അമേരിക്ക സന്ദർശിച്ചിരുന്നു. ജൂൺ 25ന് അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും പിറ്റേന്ന് ട്രംപുമായും കൂടിക്കാഴ്ച നടത്തി.
ജൂൺ 25-ന് രാത്രി തന്നെ ഇസ്രായിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മോദിയുടെ ഇസ്രായിൽ സന്ദർശന വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി. മുമ്പ് പല തവണ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൂന്ന് ദിവസത്തിന് ശേഷം, ജൂൺ 28-ന് മാത്രമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ സന്ദർശനം ഔദ്യോഗികമായി അറിയിച്ചത്.
മോഡി വൈറ്റ് ഹൌസിൽ ട്രംപുമായി കൂടിക്കാഴ്ച നടക്കുന്ന സമയങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്ന സ്റ്റീവ് ബാനനുമായി എപ്സ്റ്റിൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നു എന്നതിന് ഡിജിറ്റൽ തെളിവുകളുണ്ട്. ഇസ്രായിൽ ചാരസംഘടനയായ മൊസാദിന് (Mossad) വേണ്ടി എപ്സ്റ്റിൻ ചാരപ്പണി ചെയ്തിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും
പുറത്തുവന്നിട്ടുണ്ട്.
ജൂൺ 28ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ച പ്രധാനമന്ത്രിയുടെ ഇസ്രായിൽ സന്ദർശനം ജൂൺ 25 രാത്രി മോഡിയുടെ അമേരിക്കൻ സന്ദർശന സമയത്ത് നെതന്യാഹു ട്വിറ്റർ അക്കൗണ്ടിലൂടെ ലോകത്തെ അറിയിച്ചു. അത് എങ്ങനെ സാധിച്ചു?
2019 എപ്സ്റ്റിൻ അറസ്റ്റിൽ ആകുന്നതിന് രണ്ടു മാസങ്ങൾക്കു മുമ്പ് നടന്ന മോഡി സ്റ്റീവ് ബാനനും തമ്മിലുള്ള കൂടിക്കാഴ്ചക്കും ഈ കുറ്റവാളി ഇടനിലക്കാരനായി നിന്നു എന്ന റിപ്പോർട്ടുകളും നിലവിൽ പുറത്തുവരുന്നുണ്ട്. ഈ കൂടിക്കാഴ്ചക്ക്
മോദി തയ്യാറാണ്” (Modi on board) എന്ന് എപ്സ്റ്റീൻ ബാനന് സന്ദേശം അയച്ചിരുന്നു.
ഈ കൂടിക്കാഴ്ച രണ്ടാം മോദി സർക്കാർ അധികാരത്തിൽ കയറി തൊട്ടു പിന്നാലെയാണ്. ഇതിന് പിന്നിൽ ഇന്ത്യയുടെയും അമേരിക്കയുടെയും പ്രധാന ശത്രുവായ ചൈനക്കെതിരെയുള്ള നീക്കങ്ങളായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് പിന്നിൽ എപ്സ്റ്റിനെപ്പോലെയുള്ളവരുടെ ഇടപെടലുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാകുന്നു. വിദേശകാര്യ മന്ത്രാലയം ഈ വാദങ്ങളെ ശക്തമായി എതിർക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി ഇതുവരെ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



