ന്യൂഡൽഹി: സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതു വരെ എയർ ഇന്ത്യയുടെ ബോയിങ് ഗണത്തിലുള്ള എല്ലാ വിമാനങ്ങളും സർവീസിൽ നിന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 241 പേർക്ക് ജീവൻ നഷ്ടമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നീക്കം ആവശ്യപ്പെടുന്നതെന്ന് അഭിഭാഷകനായ അജയ് ബൻസൽ ഹർജിയിൽ പറഞ്ഞു. എയർ ഇന്ത്യയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, വിമാനക്കമ്പനി യാത്രാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ മെയ് 25-ന് താനും ഭാര്യയും എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്ക് യാത്ര ചെയ്തപ്പോൾ ബിസിനസ് ക്ലാസിലെ സീറ്റുകൾ പ്രവർത്തനരഹിതമായിരുന്നുവെന്നും എന്റർടെയ്ൻമെന്റ് സിസ്റ്റം കേടായിരുന്നുവെന്നും എസി പ്രവർത്തിച്ചിരുന്നില്ലെന്നും അഡ്വ. അജയ് ബൻസൽ ഹർജിയിൽ പറഞ്ഞു.
ഇക്കാര്യത്തിൽ എയർ ഇന്ത്യക്ക് ഔപചാരികമായി പരാതി നൽകിയെങ്കിലും 10,000 രൂപ നഷ്ടപരിഹാരം നൽകാനേ കമ്പനി തയാറായുള്ളൂ. ഇത്തരം സർവീസ് വീഴ്ചകൾ ഒറ്റപ്പെട്ടതല്ല. എയർ ഇന്ത്യയിൽ ഇത്തരം കുഴപ്പങ്ങൾ സ്ഥിരമാണ് എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ജൂൺ 12-ന് അഹമ്മദാബാദിൽ തകർന്നുവീണ വിമാനം ആകാശയാത്രയ്ക്ക് യോഗ്യമായിരുന്നില്ല എന്ന് സംശയം ഉയർന്നിട്ടുണ്ടെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
എയർ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഓഡിറ്റ് റെക്കോർഡുകൾ വിശ്വാസ യോഗ്യമല്ലെന്ന് ഡിജിസിഎ കണ്ടെത്തിയിട്ടുണ്ടെന്നു വ്യക്തമാക്കിയ ഹർജിയിൽ, ടാറ്റ ഏറ്റെടുത്ത ശേഷവും വിമാനങ്ങളുടെയോ സർവീസിന്റെയോ ഗുണനിലവാരം മെച്ചപ്പെട്ടിട്ടില്ലെന്നും ആരോപിക്കുന്നു. മേജർ എയർപോർട്ടുകളിൽ നടത്തിയെന്ന് പറയുന്ന സ്‌പോട്ട് ചെക്കുകളിൽ 13 എണ്ണം വ്യാജമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. പരിശോധന നടന്നു എന്നതിന്റെ തെളിവോ ഒപ്പുകളോ ഡിജിസിഎക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഡിജിസിഎ തന്നെ നിരവധി പിഴവുകൾ ചൂണ്ടിക്കാണിച്ചിട്ടും അതിനൊന്നും പ്രതിവിധി ഉണ്ടായിട്ടില്ല.
ഫിറ്റല്ലാത്ത വിമാനങ്ങൾ നിലത്തിറക്കണമെന്നും കാബിൻ സിസ്റ്റങ്ങളിലും എഞ്ചിനുകളിലും എയർഫ്രെയിമുകളിലും കൃത്യമായ ഇടവേളകളിൽ നിർബന്ധിത പരിശോധനകൾ നടത്തണമെന്നും ഹരജിയിൽ പറയുന്നു.