വാഷിംഗ്ടൺ: 2026 ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇംഗ്ലണ്ട്, പോർച്ചുഗൽ ടീമുകൾ അവസാന സൗഹൃദ മത്സരങ്ങളിൽ വിജയത്തോടെ കളം നിറഞ്ഞു.
ആവേശകരമായ മത്സരത്തിൽ കോസ്റ്റാറിക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. മോശം കാലാവസ്ഥയെത്തുടർന്ന് കളി തുടങ്ങാൻ ഒരു മണിക്കൂർ വൈകിയെങ്കിലും കളം നിറഞ്ഞ കളിയുമായി ഇംഗ്ലണ്ട് ആരാധകരെ വിസ്മയിപ്പിച്ചു. മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ മിഡ്‌ഫീൽഡർ ഡെക്ലാൻ റൈസിലൂടെ ഇംഗ്ലണ്ട് ആദ്യ ലീഡ് നേടിയിരുന്നു. തുടർന്ന് അറുപത്തിയെട്ടാം മിനിറ്റിൽ ആന്റണി ഗോർഡൻ പെനാൽറ്റിയിലൂടെ ടീമിന്റെ രണ്ടാം ഗോൾ കണ്ടെത്തി. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഒല്ലി വാട്കിൻസ് ഇംഗ്ലണ്ടിന്റെ വിജയപ്പട്ടിക തികച്ചു. ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ക്രോയേഷ്യയെ നേരിടുന്നതിന് മുൻപ് കോച്ച് തോമസ് ടുഷേലിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ പ്രകടനം.
മറ്റൊരു മത്സരത്തിൽ പോർച്ചുഗൽ കടുത്ത പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നൈജീരിയയെ കീഴടക്കി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് മികച്ച ചില അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിക്കാതെ പോയ മത്സരത്തിൽ യുവനിരയാണ് പോർച്ചുഗലിന്റെ രക്ഷയ്‌ക്കെത്തിയത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ഡീഗോ ഡാലോട്ടിന്റെ പാസിൽ നിന്നും പെഡ്രോ നെറ്റോ പോർച്ചുഗലിനെ മുന്നിലെത്തിച്ചെങ്കിലും മുപ്പത്തിയേഴാം മിനിറ്റിൽ മികച്ചൊരു സോളോ മുന്നേറ്റത്തിലൂടെ അകോർ ആഡംസ് നൈജീരിയയ്ക്ക് സമനില സമ്മാനിച്ചു. ഒടുവിൽ എഴുപത്തിയഞ്ചാം മിനിറ്റിൽ പകരക്കാരനായി വന്ന ഫ്രാൻസിസ്കോ കോൺസെയ്സാവോ ബോക്സിന് വെളിയിൽ നിന്നും ഉതിർത്ത മനോഹരമായ ഷോട്ടിലൂടെ പോർച്ചുഗൽ വിജയമുറപ്പിച്ചു.
നാൽപ്പത്തിയൊന്നാം വയസ്സിലും പോർച്ചുഗലിനെ നയിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആറാമത്തെ ലോകകപ്പ് എന്ന ചരിത്ര നേട്ടത്തിലേക്കാണ് ഈ ടൂർണമെന്റിലൂടെ ചുവടുവെക്കുന്നത്. ഗ്രൂപ്പ് കെ-യിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്ക് എതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.



