വാഷിംഗ്ടൺ– ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഐസ്ലാൻഡിനെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അമേരിക്കയിലെ അലബാമയിലെ ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽഎതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ഐസ്ലാൻഡിനെ തകർത്തത്. വാലന്റൈൻ ബാർകോ, ലയണൽ മെസ്സി, അൽമാഡ എന്നിവരാണ് നിലവിലെ ചാമ്പ്യന്മാർക്ക് വേണ്ടി വല കുലുക്കിയത്.
മത്സരം ആരംഭിച്ച് എട്ടാം മിനുറ്റിൽ തന്നെ അർജന്റീനയുടെ ആദ്യ ഗോൾ വന്നു. ഐസ്ലാൻഡ് ബോക്സിലെ കൂട്ടപൊരിച്ചലിന് ഒടുവിൽ ബാർക്കോ ബോക്സിൻറെ പുറത്തുനിന്ന് എടുത്ത ഷോട്ട് വല തുളച്ചു കയറി. ആദ്യപകുതിയിൽ വീണ്ടും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വല കുലുക്കാനായില്ല.
രണ്ടാം പകുതി ആരംഭിച്ച് 70-ാം മിനിറ്റിൽ ജിയൂലിയാനോ സിമിയോണിനെ പിൻവലിച്ച് മെസ്സിയെ കളത്തിൽ ഇറക്കിയതിന് പിന്നാലെ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. മെസ്സി നൽകിയ സുന്ദരമായ പന്ത് ലൗതരോ മാർട്ടിനെസ് ഫിനിഷ് ചെയ്യുന്നതിനിടെ ഗോൾകീപ്പർ ഫൗൾ ചെയ്യുകയായിരുന്നു. പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചു ലീഡ് ഇരട്ടിയാക്കി. 87 -ാം മിനുറ്റിൽ അവസാനത്തെ ഗോളും വന്നു. ഒരു സുന്ദരമായ മുന്നേറ്റത്തിലൂടെ റോഡ്രിഗോ ഡിപോൾ നൽകിയ പാസ്സ് അൽമാഡ ഗോൾ കുറിച്ചതോടെ അർജന്റീന വിജയം ഉറപ്പിച്ചു.
ഇതോടെ ലോകകപ്പിന് മുന്നോടിയായി നടന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും അർജന്റീന ക്ലീൻ ഷീറ്റോടെ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ജെ യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരോടൊപ്പം ആണ് അർജന്റീനയുടെ മത്സരങ്ങൾ. ഇന്ത്യൻ സമയം ജൂൺ 17ന് രാവിലെ ആറരക്ക് അൾജീരിയക്കെതിരെയാണ് മെസ്സിയുടെയും സംഘത്തിന്റെയും ആദ്യ മത്സരം.



