വാഷിംഗ്ടൺ- ഇസ്രായിലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ ഇരുരാജ്യങ്ങളും സമ്മതിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വാഷിംഗ്ടണിൽ വെച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഈ നിർണായക തീരുമാനം ഉണ്ടായത്. കഴിഞ്ഞ ഏപ്രിൽ 16-ന് പ്രഖ്യാപിച്ച വെടിനിർത്തലിന്റെ കാലാവധിയാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. ഇതോടെ, സമാധാന ചർച്ചകളുടെ അടുത്ത ഘട്ടം വരും ജൂൺ 2, 3 തീയതികളിൽ പുനരാരംഭിക്കുമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. വ്യാഴം, വെള്ളി ദിവസങ്ങളിലായി വാഷിംഗ്ടണിൽ നടന്ന ചർച്ചകൾ വളരെ ഫലപ്രദമായിരുന്നുവെന്നും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള രാഷ്ട്രീയ ചർച്ചകൾക്ക് ഇത് വഴിതുറക്കുമെന്നും ലെബനൻ പ്രതിനിധി സംഘം പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാനെതിരെ യു.എസും ഇസ്രായിലും ചേർന്ന് യുദ്ധം ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം, കഴിഞ്ഞ മാർച്ച് 2-നാണ് ഹിസ്ബുള്ള ഇസ്രായിലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ ഇസ്രായിൽ ലെബനനിൽ വ്യോമാക്രമണം ശക്തമാക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇരുപക്ഷവും തമ്മിൽ നടത്തുന്ന മൂന്നാമത്തെ ചർച്ചയാണിത്. കഴിഞ്ഞ മാസം ഇസ്രായിൽ തെക്കൻ ലെബനനിൽ കരയാക്രമണവും ശക്തമാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ 16-ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ഇസ്രായിൽ ലെബനനിൽ സൈനിക നടപടികൾ തുടർന്നിരുന്നുവെങ്കിലും, നിലവിൽ പോരാട്ടങ്ങൾ പ്രധാനമായും തെക്കൻ ലെബനൻ അതിർത്തികളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമാധാന ശ്രമങ്ങൾക്ക് കൂടുതൽ സമയം നൽകിക്കൊണ്ട് വെടിനിർത്തൽ നീട്ടാൻ തീരുമാനമായത്.



