കൊച്ചി– രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ വർധിപ്പിച്ച നടപടിയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലോകം മുഴുവൻ പരിശോധിച്ചാൽ മറ്റ് രാജ്യങ്ങളിൽ എത്രത്തോളം വില വർധനയുണ്ടായെന്ന് മനസ്സിലാകുമെന്നും ഇത്രയും കാലം നമ്മൾ പിടിച്ചുനിന്നത് വലിയ കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വാണിജ്യ സിലിണ്ടറുകളുടെ പഴയ വില വെറും ഒരു ‘നമ്പർ’ മാത്രമായിരുന്നില്ലേ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. എന്നാൽ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വില വർധിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നൽകാൻ തയ്യാറായില്ല.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് എണ്ണക്കമ്പനികൾ ഈ കടുത്ത തീരുമാനമെടുത്തത്. ഒറ്റയടിക്ക് 993 രൂപയാണ് 19 കിലോഗ്രാം തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില ചരിത്രത്തിലാദ്യമായി 3000 രൂപ കടന്നു. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട് 3117.5 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഇത്രയും വലിയ തുക ഒറ്റയടിക്ക് വർധിപ്പിച്ചത് ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. പാചകവാതകത്തിന് ചിലവ് കൂടുന്നതോടെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടാൻ വ്യാപാരികൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇത്രയധികം തുക ഒറ്റയടിക്ക് വർധിപ്പിക്കുന്നത് അപൂർവമായ നടപടിയാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.



