വാഷിംഗ്ടണ്‍ – ഇറാന്റെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്മാറിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. സൈനിക നടപടിയിലൂടെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന ആശങ്കയെത്തുടർന്നാണ് ഈ തീരുമാനം. ഖാർഗ് ദ്വീപ് എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുമെന്ന് സൈന്യം ഉറപ്പ് നൽകിയിരുന്നെങ്കിലും, യുദ്ധമുണ്ടായാൽ യു.എസ് സൈന്യത്തിന് അസ്വീകാര്യമായ രീതിയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ട്രംപ് ഇപ്പോൾ വിശ്വസിക്കുന്നു. ഹുർമുസ് കടലിടുക്ക് ഇറാൻ വീണ്ടും തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് ഇല്ലാതാക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിലെ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പുതിയ ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുന്നുണ്ടെന്നും ഇതിൽ വലിയ പുരോഗതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾ വിജയിച്ചില്ലെങ്കിലോ, ഹുർമുസ് കടലിടുക്ക് ഉടൻ തുറന്നില്ലെങ്കിലോ ഇറാന്റെ എണ്ണക്കിണറുകളും വൈദ്യുതി നിലയങ്ങളും ഖാർഗ് ദ്വീപും ബോംബിട്ട് തകർക്കുമെന്ന് അദ്ദേഹം തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഭീഷണി മുഴക്കി. ഇറാനിലെ ഓപ്പറേഷൻ അവസാനിപ്പിക്കുന്നതിന് മുൻപ് ഇത്തരം കടുത്ത നടപടികൾ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
അതേസമയം, ഹുർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് നികുതിയോ തീരുവയോ ഈടാക്കാൻ ഇറാന് സാധിക്കില്ലെന്ന് ട്രംപ് ആവർത്തിച്ചു. നിലവിൽ ഇറാൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം കാരണം അവിടേക്കുള്ള സമുദ്ര വ്യാപാരം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ‘യു.എസ്.എസ് പിങ്ക്നി’ എന്ന യുദ്ധക്കപ്പൽ ആ മേഖലയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പൽ ഗതാഗതവും നിലച്ചതായി യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു.



