ചെന്നൈ– ഐപിഎൽ പത്തൊമ്പതാം സീസണിലെ ആദ്യ സെഞ്ച്വറി നേടി വിമർശകരുടെ വായ അടപ്പിച്ച് മലയാളി താരം സഞ്ജു സാംസൺ. താരത്തിന്റെ മികവിൽ ഡൽഹി ക്യാപ്റ്റൽസിനെ 24 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ ആദ്യ ജയം നേടി. ആദ്യ ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിന്റെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എടുത്തപ്പോൾ ഡൽഹി 189 റൺസിന് എല്ലാവരും പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി സഞ്ജു ആക്രമിച്ചു കളിച്ചപ്പോൾ മറുവശത്ത് ക്യാപ്റ്റൻ ഗെയ്കവാദ് റൺസ് കണ്ടെത്താൻ വിഷമിച്ചു. ഇരുവരും ചേർന്ന് 62 റൺസിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയാണ് പിരിഞ്ഞെങ്കിലും 18 പന്തിൽ 15 റൺസ് മാത്രമാണ് താരത്തിന് നേടാൻ ആയത്. തുടർന്ന് ക്രീസിൽ എത്തിയ യുവതാരം ആയുഷ് മാത്രയെ കൂട്ടുപിടിച്ച് സഞ്ജു സ്കോർ പടുത്തുയർത്തി. ഇവരുടെയും പല വിക്കറ്റ് അവസരങ്ങളും ഫിൽഡിങ് പിഴവുകൾ ഡൽഹി താരങ്ങൾ നഷ്ടപ്പെടുത്തി. ഇതിനിടെ 24 പന്തിൽ സഞ്ജു ചെന്നൈക്ക് വേണ്ടി ആദ്യ അർദ്ധ സെഞ്ച്വറി തികച്ചു. പിന്നാലെ ആയുഷ് അർദ്ധ സെഞ്ച്വറി നേടിയെങ്കിലും താരത്തെ ചെന്നൈ പിൻവലിച്ചു. തുടർന്ന് ക്രീസിൽ എത്തിയ ശിവം ദുബെയെ കൂട്ട്പിടിച്ചാണ് സഞ്ജു ഈ ഐപിഎൽ ആദ്യ സെഞ്ചുറി സ്വന്തമാക്കിയത്. താരം ഐപിഎല്ലിൽ നേടുന്ന നാലാമത്തെ സെഞ്ചുറി കൂടിയാണിത്.
പിന്നാലെ ചെന്നൈയുടെ 200 കടന്നു. തുടർന്ന് ഇന്നിങ്സ് അവസാനിക്കുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 എത്തിയിരുന്നു. 56 പന്തിൽ 15 ഫോറും നാല് സിക്സും അടക്കം 115 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. ഐപിഎല്ലിലെ താരത്തിന്റെ രണ്ടാമത്തെ ഉയർന്ന സ്കോറും വേഗതയേറിയ സെഞ്ചുറിയും ഇതുതന്നെയാണ്.
10 പന്തിൽ 20 റൺസ് ദുബെ പുറത്താക്കാതെ നിന്നു. ഡൽഹി നിരയിൽ വിക്കറ്റ് നേടാൻ ആയത് അക്സർ പട്ടേലിന് മാത്രമാണ്.
213 വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ആദ്യ അഞ്ച് ഓവറിൽ 60 കടന്നു. പിന്നാലെ കെ എൽ രാഹുൽ 18 റൺസുമായി മടങ്ങിയതോടെ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടു. പതും നിസ്സാങ്ക (41), അക്സർ പട്ടേൽ (ഒന്ന് ), സമീർ റിസ്‌വി (ആറ്) എന്നിവരെയാണ് നഷ്ടമായത്. തുടർന്ന് ഡേവിഡ് മില്ലർ – സ്റ്റബ്ബ്സ് സഖ്യം ഡൽഹിക്ക് പ്രതീക്ഷ നൽകി. സ്കോർ 121ൽ നിൽക്കെ 17 റൺസ് എടുത്ത മില്ലറിനെ ഒവർടൺ ബൗൾഡ് ആക്കി. ഇമ്പാക്ട് പ്ലേയറായി എത്തിയ ആഷ്തോഷിനെ (19 റൺസ് ) നൂർ അഹമ്മദ് മടക്കിയതോടെ സ്കോർ ആറിന് 149. പിന്നാലെ ക്രീസിൽ എത്തിയ അരങ്ങേറ്റക്കാരൻ ആഖിബ് നബി തൊട്ടടുത്ത ഓവറിൽ മടങ്ങിയതോടെ ചെന്നൈ വിജയം ഏകദേശം ഉറപ്പിച്ചു. പത്തൊമ്പതാം ഓവറിൽ ചെന്നൈക്ക് ഭീക്ഷണിയായി നിന്ന സ്റ്റബ്ബ്സിനെയും (60) ഡൽഹിക്ക് നഷ്ടപ്പെട്ടു. അവസാന ഓവറിൽ നാല് റൺസുമായി കൂൽദീപിനെയും, എൻഗിടിയെയും തമായതോടെ ഡൽഹിയുടെ പോരാട്ടം 189ൽ അവസാനിച്ചു.
ചെന്നൈക്ക് വേണ്ടി ഒവർടൺ നാല് വിക്കറ്റ് നേടിയപ്പോൾ അനുഷ് കമ്പോജ് മൂന്ന് വിക്കറ്റും ഖലീൽ അഹ്മദ്, നൂർ അഹ്മദ്, ഗർജൻപീത് സിംഗ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.



