തെൽഅവീവ്– ബുധനാഴ്ച ലെബനനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിശക്തമായ വ്യോമാക്രമണങ്ങളിൽ 180 ഹിസ്ബുള്ള പോരാളികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ബെയ്റൂട്ട്, ബെക്ക താഴ്‌വര, തെക്കൻ ലെബനൻ എന്നീ മൂന്ന് പ്രധാന മേഖലകളിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. ‘ഓപ്പറേഷൻ ലയൺസ് റോർ’ ആരംഭിച്ചതിന് ശേഷം ലെബനനിൽ ഇസ്രായേൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏകദേശം നൂറോളം കേന്ദ്രങ്ങളിലാണ് ഒരേസമയം ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരുടെ എണ്ണം പ്രാഥമികമാണെന്നും ഇത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും സൈന്യം അറിയിച്ചു.
ബെയ്റൂട്ടിലെ ഹിസ്ബുള്ള ഇന്റലിജൻസ് യൂണിറ്റിന്റെ ആസ്ഥാനം, റദ്വാൻ ഫോഴ്‌സ്, മിസൈൽ യൂണിറ്റുകൾ എന്നിവയുടെ കേന്ദ്രങ്ങൾ ഉൾപ്പെടെ 35 ഇടങ്ങളിൽ ബോംബാക്രമണം ഉണ്ടായി. ഇതിനുപുറമെ, തെക്കൻ ലെബനനിലെ 40 ആയുധ ഡിപ്പോകളും ബെക്ക താഴ്‌വരയിലെ വിവിധ സൈനിക കേന്ദ്രങ്ങളും തകർക്കപ്പെട്ടു. ഹിസ്ബുള്ള ഫീൽഡ് കമാൻഡർമാരും മുതിർന്ന നേതാക്കളും ഉപയോഗിച്ചിരുന്ന 40 സൈനിക കെട്ടിടങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങളെയും കമാൻഡ് ശേഷിയെയും തകർക്കാൻ ഈ നീക്കത്തിലൂടെ സാധിച്ചുവെന്നും, സിവിലിയൻ നാശനഷ്ടങ്ങൾ കുറയ്ക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നുവെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനനിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മാർച്ച് 2 മുതൽ ഇതുവരെ ലെബനനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,953 ആയി ഉയർന്നുവെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച മാത്രം നടന്ന ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 357 ആയിട്ടുണ്ട്. 1,223 പേർക്ക് പരിക്കേറ്റു. ബെയ്റൂട്ട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെറും പത്ത് മിനിറ്റിനുള്ളിൽ 130 തവണയാണ് ഇസ്രായേൽ വിമാനങ്ങൾ ബോംബുകൾ വർഷിച്ചത്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാലും പല മൃതദേഹങ്ങളും തിരിച്ചറിയാൻ പ്രയാസമായതിനാലും മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് ലെബനൻ അധികൃതർ വ്യക്തമാക്കി.



