തെഹ്‌റാന്‍ – ശത്രുക്കളുമായി വിവരങ്ങള്‍ പങ്കിട്ടതിന് 500 ഓളം പേരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ പോലീസ് മേധാവി അഹ്‌മദ് രിസ റദാന്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ പകുതിയും ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെടുന്നവരാണ്. ഇറാനിലെ ആക്രമണങ്ങൾക്കായി വിവരങ്ങൾ നൽകിയവരെയും സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തി അയച്ചവരെയും അറസ്റ്റ് ചെയ്തതായി പോലീസ് മേധാവി അറിയിച്ചു. ഞായറാഴ്ച ഏതാനും പ്രവിശ്യകളില്‍ നിന്ന് ഡസന്‍ കണക്കിനാളുകളെ അറസ്റ്റ് ചെയ്തതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വടക്കുപടിഞ്ഞാറന്‍ ഇറാനില്‍, ഇറാന്റെ സൈനിക, സുരക്ഷാ ആസ്തികളെ കുറിച്ചുള്ള ലൊക്കേഷന്‍ വിശദാംശങ്ങള്‍ ഇസ്രായിലിന് അയച്ച് നല്‍കിയതായി ആരോപിച്ച് 20 പേരെ അറസ്റ്റ് ചെയ്തതായി അര്‍ധ-ഔദ്യോഗിക തസ്‌നീം വാര്‍ത്താ ഏജന്‍സി അറിയിച്ചു. വ്യോമാക്രമണങ്ങള്‍ താരതമ്യേന അധികമൊന്നും നടന്നിട്ടില്ലാത്ത വടക്കുകിഴക്കന്‍ ഇറാനില്‍, 10 പേരെ അറസ്റ്റ് ചെയ്തതായി തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. ഇക്കൂട്ടത്തില്‍ ചിലര്‍ സെന്‍സിറ്റീവ് സ്ഥലങ്ങളെയും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായി ആരോപിക്കപ്പെടുന്നു.
ഇറാനെ ആക്രമിക്കുന്നതിനിടെ തന്നെ അടുത്ത ഘട്ടമായി കലാപങ്ങള്‍ നടത്താന്‍ കൂലിപ്പടയാളികളെയും ചാരന്മാരെയും സയണിസ്റ്റ് ശത്രുവും യു.എസും സജീവമാക്കുന്നതായി റെവല്യൂഷണറി ഗാര്‍ഡിന്റെ രഹസ്യാന്വേഷണ സംഘടനയുടെ പ്രവിശ്യാ ശാഖ പറഞ്ഞു. പൊതുജനവികാരം ഇളക്കിവിടാനും വിലാപ ചിഹ്നങ്ങള്‍ കത്തിക്കാനും ശ്രമിച്ചതിന് പടിഞ്ഞാറന്‍ പ്രവിശ്യയായ ലോറെസ്ഥാനില്‍ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റുഡന്റ് ന്യൂസ് നെറ്റ്വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ചാരന്മാരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാനിലെ സുരക്ഷാ ചെക്ക്പോസ്റ്റുകള്‍ ഇസ്രായില്‍ ലക്ഷ്യമിടാന്‍ തുടങ്ങിയതായി ഇസ്രായിലിന്റെ സൈനിക തന്ത്രത്തെ കുറിച്ച് വിശദീകരിച്ച വൃത്തങ്ങള്‍ ഈ ആഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തിന്റെ പുതിയ ഘട്ടത്തെ ഇത് പ്രതിനിധീകരിക്കുന്നു.
അമേരിക്കയും ഇസ്രായിലും ഇറാനെതിരെ നിലവിലെ യുദ്ധം ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് ജനുവരിയില്‍ ഇറാനില്‍ വ്യാപകമായ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ അടിച്ചമര്‍ത്തലിലൂടെ അവ അടിച്ചമര്‍ത്തപ്പെട്ടു. പൗരോഹിത്യ കേന്ദീകൃത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള കലാപങ്ങള്‍ക്ക് പിന്നില്‍ ഇസ്രായിലും അമേരിക്കയുമാണെന്ന് ഇറാന്‍ അധികൃതര്‍ കുറ്റപ്പെടുത്തിയിരുന്നു.



