തെഹ്‌റാന്‍ – ഇറാന്‍ ഇന്ന് രാവിലെ ഇസ്രായിലിനും മേഖലയിലെ യു.എസ് താവളങ്ങള്‍ക്കും നേരെ നിരവധി പുതിയ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും ഗള്‍ഫ് നഗരങ്ങളെ പിടിച്ചുകുലുക്കിയ ശക്തമായ സ്ഫോടനങ്ങളുമുണ്ടായി. ഇറാനില്‍ നിന്നുള്ള മിസൈല്‍ വിക്ഷേപണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെല്‍അവീവിലും മധ്യ ഇസ്രായിലിലും സൈറണുകള്‍ മുഴങ്ങി. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ മിസൈലുകള്‍ തടഞ്ഞതായി ഇസ്രായില്‍ സൈന്യം അറിയിച്ചു.
ഇസ്രായില്‍ സൈനിക ആസ്ഥാനം, തെല്‍ നോഫ് എയര്‍ബേസ്, തെല്‍അവീവ് പ്രതിരോധ വ്യാവസായിക സമുച്ചയം എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഞങ്ങള്‍ വ്യത്യസ്തവും കഠിനവുമായ പ്രതികാര നടപടികള്‍ സ്വീകരിക്കും. മേഖലയിലെ 27 യു.എസ് താവളങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. ഇസ്രായിലിലെ സൈറണുകള്‍ നിശബ്ദമാകില്ലെന്ന് റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു.
ഇന്ന് രാവിലെ മധ്യ ഇസ്രായിലില്‍ സൈറണുകള്‍ മുഴങ്ങിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ഇറാനില്‍ നിന്ന് ഇസ്രായില്‍ രാജ്യത്തേക്ക് മിസൈലുകള്‍ വിക്ഷേപിച്ചതിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൈറണുകള്‍ മുഴങ്ങിയതായും മിസൈലുകള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇസ്രായില്‍ സൈന്യം ടെലിഗ്രാമില്‍ റിപ്പോര്‍ട്ട് ചെയ്തു. തെല്‍അവീവ്, ജറൂസലം, ബീര്‍ഷെബ എന്നിവിടങ്ങളില്‍ സൈറണുകള്‍ മുഴങ്ങിയതായും ഹൈഫയില്‍ സ്‌ഫോടനം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട് .
അതേസമയം, ദോഹയിലും ദുബൈയിലും മനാമയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ഉച്ചത്തിലുള്ള സ്ഫോടനങ്ങളുണ്ടായി. കുവൈത്തില്‍ വീണ്ടും സൈറണുകള്‍ മുഴങ്ങി. ദുബൈക്ക് മുകളില്‍ നിരവധി മിസൈലുകള്‍ തടഞ്ഞതായി യു.എ.ഇയുടെ വ്യോമ പ്രതിരോധം അറിയിച്ചു. വ്യോമ പ്രതിരോധം തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ദുബായിലെ രണ്ട് വീടുകളില്‍ പതിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ദുബൈ മീഡിയ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റിലുടനീളം കേട്ട ശബ്ദങ്ങള്‍ മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞതിന്റെ ഫലമാണെന്നും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ രണ്ട് വീടുകളുടെ മുറ്റത്ത് വീണതായും ഇവർ വ്യക്തമാക്കി. അബുദാബിയില്‍ പ്രതിരോധ സംവിധാനം തടഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. എമിറേറ്റില്‍ കേട്ട ശബ്ദങ്ങള്‍ ഡ്രോണുകളും മിസൈലുകളും വിജയകരമായി തടഞ്ഞതിന്റെ ഫലമാണെന്ന് അബുദാബി വ്യക്തമാക്കി.
ഇറാന്‍ ബാലിസ്റ്റിക് മിസൈലുകളുടെയും ഡ്രോണുകളുടെയും പുതിയ തരംഗം തടഞ്ഞതായി ബഹ്റൈന്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഫലമായി നിരവധി പ്രദേശങ്ങളില്‍ പരിമിതമായ അവശിഷ്ടങ്ങള്‍ പതിച്ചു. സുരക്ഷിത സ്ഥലങ്ങളില്‍ തുടരാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും അഭ്യര്‍ഥിച്ചു. മിസൈലുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ദോഹക്ക് മുകളിലുള്ള ആകാശത്ത് സ്‌ഫോടനങ്ങള്‍ കേട്ടു. തടഞ്ഞ മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതിനെ തുടര്‍ന്ന് വ്യാവസായിക മേഖലയിലുണ്ടായ അഗ്നിബാധയില്‍ സിവില്‍ ഡിഫന്‍സ് പ്രതികരിച്ചു വരികയാണെന്നും ആര്‍ക്കും പരിക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആളപായമില്ലാതെ മിസൈല്‍ ആക്രമണങ്ങളുടെ തരംഗങ്ങള്‍ തടഞ്ഞതായി ഖത്തര്‍ പിന്നീട് പ്രഖ്യാപിച്ചു. ഇറാന്‍ ഡ്രോണുകളും മിസൈലുകളും യുദ്ധവിമാനങ്ങള്‍ തടഞ്ഞതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഒമാനില്‍ ദുഖ്മിലെ വാണിജ്യ തുറമുഖം രണ്ട് ഡ്രോണുകള്‍ ലക്ഷ്യമിട്ടതായും ഒരു തൊഴിലാളിക്ക് പരിക്കേറ്റതായും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുസന്ദം ഗവര്‍ണറേറ്റിലെ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് ഒമാന്‍ പോലീസ് നിര്‍ദേശിച്ചു. ദുഖ്മ് തുറമുഖം ലക്ഷ്യമിട്ടതിനെ ഒമാന്‍ അപലപിക്കുകയും രാജ്യത്തിന്റെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.



