ദുബൈ– വിവാദമായ ജെഫ്രി എപ്‌സ്റ്റീൻ ഫയലുകളിലെ വെളിപ്പെടുത്തലുകളെത്തുടർന്ന് പുറത്താക്കിയ ഡിപി വേൾഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായമിന് പകരം പുതിയ ചെയര്‍മാനെ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഈസ കാസിമാണ് പുതിയ ബോര്‍ഡ് ചെയര്‍മാൻ. സി.ഇ.ഒ ആയി യുവ്‌രാജ് നാരായണനെയും നിയമിച്ചു.
ഈസ കാസിം നിലവില്‍ ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണറായും ബോര്‍സ് (ഷെയര്‍മാര്‍ക്കറ്റ്) ദുബൈയിയുടെ ചെയര്‍മാനായും സേവനമനുഷ്ഠിക്കുന്നു. നിരവധി ദേശീയ സ്ഥാപനങ്ങളില്‍ മുമ്പ് നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് സാമ്പത്തിക, ധന കാര്യങ്ങളില്‍ വിപുലമായ പരിചയസമ്പത്തുണ്ട്. ധനകാര്യ മാനേജ്മെന്റ്, കോര്‍പ്പറേറ്റ് ഫിനാന്‍സ്, വിതരണ ശൃംഖലകള്‍, ആഗോള വ്യാപാരം എന്നിവയില്‍ വിപുലമായ പ്രൊഫഷണല്‍ പരിചയവുമുണ്ട്.
2004 ല്‍ യുവ്‌രാജ് നാരായണ്‍ ഡി.പി വേള്‍ഡില്‍ ചേര്‍ന്നതിനുശേഷം, അന്താരാഷ്ട്ര വിപണികളിലുടനീളം കമ്പനിയുടെ വികാസത്തെ പിന്തുണക്കുകയും എന്‍ഡ്-ടു-എന്‍ഡ് വിതരണ ശൃംഖല പരിഹാരങ്ങളുടെ സംയോജിത ആഗോള ദാതാവെന്ന നിലയില്‍ കമ്പനിയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്ത നിരവധി തന്ത്രപരവും പരിവര്‍ത്തനപരവുമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2005 മുതല്‍ യുവ്‌രാജ് നാരായണ്‍ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ച് കമ്പനിയുടെ സാമ്പത്തിക പ്രതിരോധശേഷിക്കും പ്രവര്‍ത്തന കാര്യക്ഷമതക്കും സംഭാവന നല്‍കിയിട്ടുണ്ട്. പുതിയ നിയമനങ്ങള്‍ സുസ്ഥിര വളര്‍ച്ചക്കുള്ള തന്ത്രത്തെ പിന്തുണക്കുന്നുവെന്നും ആഗോള വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിലും, വ്യാപാരത്തിനും ലോജിസ്റ്റിക്‌സിനുമുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയില്‍ ദുബൈയിയുടെ സ്ഥാനത്തെ പിന്തുണക്കുന്നതിലും കമ്പനിയുടെ പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും ഡി.പി വേള്‍ഡ് വ്യക്തമാക്കി.
സുല്‍ത്താന്‍ ബിന്‍ സുലൈമും കുറ്റവാളിയായ അമേരിക്കന്‍ ഫിനാന്‍ഷ്യര്‍ ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. വിവര കൈമാറ്റം, ആശയവിനിമയം, ബിസിനസ് ഇടപാടുകള്‍, എപ്സ്റ്റീനുമായി ബന്ധപ്പെട്ട സ്വകാര്യ പരിപാടികളിലെ പങ്കാളിത്തം എന്നിവ ഉള്‍പ്പെടുന്ന കത്തിടപാടുകള്‍ ചോര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. ഇത് വലിയ തോതിലുള്ള അന്താരാഷ്ട്ര സമ്മര്‍ദത്തിന് കാരണമാവുകയും ഡി.പി വേള്‍ഡ് ഭരണ മാനദണ്ഡങ്ങളെ കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.
സ്ഥിതി കൂടുതല്‍ വ്യക്തമാകുന്നതു വരെയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതു വരെയും കമ്പനിയിലെ പുതിയ നിക്ഷേപങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനും കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടും പ്രഖ്യാപിച്ചു. ഇത് ആഗോള നിക്ഷേപ സമൂഹത്തില്‍ ആശങ്കയുടെ വ്യാപ്തിയെ സൂചിപ്പിക്കുന്നു. ഭരണവും സ്ഥാപന നേതൃത്വ സംവിധാനവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങള്‍ എന്ന് ദുബൈ സര്‍ക്കാരിന്റെ മീഡിയ ഓഫീസ് വിശദീകരിച്ചു. അതിനിടെ, സുല്‍ത്താന്‍ ബിന്‍ സുലൈം വഹിച്ചിരുന്ന തുറമുഖ, കസ്റ്റംസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയില്‍ അബ്ദുല്ല ബിന്‍ ദുമൈതാനെ നിയമിച്ചുകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ഉത്തരവ് പുറപ്പെടുവിച്ചു.



