വാഷിംഗ്ടൺ – ജനുവരിയിൽ പ്രാബല്യത്തിൽ വന്ന പുതിയ പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിനു കീഴിൽ, 39 രാജ്യങ്ങളിലെ പൗരന്മാർക്കും ഫലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ രേഖകളുമായി യാത്ര ചെയ്യുന്ന വ്യക്തികൾക്കും വിസ നൽകുന്നത് പൂർണ്ണമായോ ഭാഗികമായോ താൽക്കാലികമായി നിർത്തിവെച്ചുകൊണ്ട് അമേരിക്ക വിസ നിയന്ത്രണങ്ങൾ ഗണ്യമായി വിപുലീകരിച്ചു. മുൻ പ്രവേശന നടപടികൾക്ക് പകരമായും വിപുലീകരിച്ചും 10998-ാം നമ്പർ പ്രസിഡൻഷ്യൽ പ്രഖ്യാപനത്തിനു കീഴിൽ, യു.എസ് വിദേശ മന്ത്രാലയം യാത്രാ അപ്‌ഡേറ്റ് പുറപ്പെടുവിച്ചു. ദേശീയ സുരക്ഷയും പൊതു സുരക്ഷാ ആശങ്കകളും ചൂണ്ടിക്കാട്ടി, പ്രവേശന നിയന്ത്രണങ്ങൾക്ക് കൂടുതൽ ഘടനാപരവും ലക്ഷ്യബോധമുള്ളതുമായ സമീപനം വാഗ്ദാനം ചെയ്യുന്ന രണ്ട് തലങ്ങളിലുള്ള – പൂർണ്ണവും ഭാഗികവുമായ – വിസ സസ്പെൻഷൻ സംവിധാനം പുതിയ ഉത്തരവ് അവതരിപ്പിക്കുന്നു.
പുതിയ നിയമങ്ങൾ പ്രകാരം, പരിമിതമായ ഒഴിവാക്കലുകളോടെ, 19 രാജ്യങ്ങളിലെ പൗരന്മാർക്ക് എല്ലാ കുടിയേറ്റ, കുടിയേറ്റേതര വിസകളും നൽകുന്നത് അമേരിക്ക പൂർണ്ണമായും നിർത്തിവെച്ചു. ഇതിൽ അഫ്ഗാനിസ്ഥാൻ, ബർമ്മ (മ്യാൻമർ), ഛാഡ്, എരിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, സിറിയ, യെമൻ എന്നിവ ഉൾപ്പെടുന്നു. ചില നയതന്ത്ര വിസകൾ, നിയമപരമായ സ്ഥിര താമസക്കാർ, ബാധിക്കപ്പെടാത്ത പാസ്‌പോർട്ടുകളിൽ യാത്ര ചെയ്യുന്ന ഇരട്ട പൗരന്മാർ, യു.എസ് സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക കുടിയേറ്റ വിസകൾ, പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർക്ക് പരിമിതമായ ഇളവുകൾ ബാധകമാണ്.
നൈജീരിയ, ക്യൂബ, സെനഗൽ, ടാൻസാനിയ, വെനിസ്വേല, തർക്ക്മെനിസ്ഥാൻ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാർക്കും ഭാഗികമായി വിസ സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. ബി1/ബി2 സന്ദർശക വിസകൾ, എഫ്, എം, ജെ വിദ്യാർഥി, എക്സ്ചേഞ്ച് വിസകൾ, മിക്ക കുടിയേറ്റ വിസ വിഭാഗങ്ങൾ എന്നീ വിസകൾക്കാണ് ഈ രാജ്യക്കാർക്ക് പ്രധാനമായും നിയന്ത്രണങ്ങൾ ബാധകമാകുന്നത്. നിയമപരമായ സ്ഥിര താമസക്കാർ, ബാധിക്കപ്പെടാത്ത പാസ്‌പോർട്ടുകൾ ഉപയോഗിക്കുന്ന ഇരട്ട പൗരന്മാർ, പ്രത്യേക കുടിയേറ്റ വിസ ഉടമകൾ, തെരഞ്ഞെടുത്ത ദേശീയ താൽപ്പര്യ കേസുകൾ എന്നിവർക്ക് ഇളവുകൾ ലഭിക്കും. ഫലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ യാത്രാ രേഖകൾ ഉപയോഗിച്ച് വിസക്ക് അപേക്ഷിക്കുന്ന വ്യക്തികളെ, അവരുടെ പൗരത്വം പരിഗണിക്കാതെ, പുതിയ നിയന്ത്രണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീൻ അതോറിറ്റി നൽകിയതോ അംഗീകരിച്ചതോ ആയ യാത്രാ രേഖകൾ ഉപയോഗിച്ച് അപേക്ഷിക്കുന്ന വ്യക്തികളെ മുമ്പത്തെ നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയിരുന്നില്ല.
പുതിയ ഉത്തരവ് നിരവധി ദീർഘകാല ഇളവുകളും നീക്കം ചെയ്യുന്നു. ഇമ്മീഡിയറ്റ് ഫാമിലി ഇമിഗ്രന്റ് വിസകൾ, ദത്തെടുക്കൽ വിസകൾ, അഫ്ഗാൻ സ്പെഷ്യൽ ഇമിഗ്രന്റ് വിസകൾ എന്നിവക്ക് ഇനി സ്വയമേവ ഇളവ് ലഭിക്കില്ല. എന്നിരുന്നാലും ദേശീയ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പരിമിതമായ ഇളവുകൾ ഇപ്പോഴും ഓരോ കേസിനും അനുസരിച്ച് ലഭിച്ചേക്കും. 2026 ജനുവരി ഒന്നിന് മുമ്പ് നൽകിയ വിസകൾ പുതിയ പ്രഖ്യാപനം റദ്ദാക്കുന്നില്ലെന്ന് യു.എസ് അധികൃതർ വ്യക്തമാക്കി. ആ തീയതിയിൽ സാധുവായ വിസകൾ കൈവശം വെച്ചിരുന്ന വിദേശ പൗരന്മാർ, അവർ അമേരിക്കക്ക് പുറത്താണെങ്കിൽ പോലും പുതിയ നിയന്ത്രണങ്ങൾക്ക് വിധേയമല്ല.
പുതിയ പ്രഖ്യാപനം അനുസരിച്ച നിയന്ത്രണങ്ങൾ ബാധിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ അപേക്ഷകൾ സമർപ്പിക്കുന്നതും അഭിമുഖങ്ങളിൽ പങ്കെടുക്കുന്നതും തുടരാവുന്നതാണ്. പക്ഷേ അംഗീകാരവും അമേരിക്കയിലേക്കുള്ള പ്രവേശനവും ഉറപ്പില്ല. പുതിയ നിയന്ത്രണം ആരെയാണ് ബാധിക്കുന്നത്, ആരെയാണ് ഒഴിവാക്കുന്നത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ മാർഗനിർദേശങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ തന്നെ കർശനമായ സുരക്ഷാ കേന്ദ്രീകൃത പരിശോധനക്കുള്ള അമേരിക്കയുടെ പ്രേരണക്ക് വിപുലീകരിച്ച നിയന്ത്രണങ്ങൾ അടിവരയിടുന്നു.
കുവൈത്തും പാക്കിസ്ഥാനും ബംഗ്ലാദേശും അടക്കം ലോകത്തെ 75 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുടിയേറ്റ വിസ നൽകുന്നത് താൽക്കാലികമായി നിർത്താനുള്ള യു.എസ് തീരുമാനം കഴിഞ്ഞ മാസം 21 ന് പ്രാബല്യത്തിൽവന്നിരുന്നു. പന്ത്രണ്ട് അറബ് രാജ്യങ്ങൾ അടക്കം 75 രാജ്യങ്ങളിലെ പൗരന്മാരായ അപേക്ഷകർക്ക് കുടിയേറ്റ വിസകൾ ഇഷ്യൂ ചെയ്യുന്നത് ജനുവരി 21 മുതൽ നിർത്തി.
അഫ്ഗാനിസ്ഥാൻ, അൽബേനിയ, അൾജീരിയ, ആന്റിഗ്വ ആന്റ് ബാർബുഡ, അർമേനിയ, അസർബൈജാൻ, ബഹാമാസ്, ബംഗ്ലാദേശ്, ബാർബഡോസ്, ബെലാറസ്, ബെലീസ്, ഭൂട്ടാൻ, ബോസ്നിയ ആന്റ് ഹെർസഗോവിന, ബ്രസീൽ, ബർമ, കംബോഡിയ, കാമറൂൺ, കേപ് വെർഡെ, കൊളംബിയ, ഐവറി കോസ്റ്റ്, ക്യൂബ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനിക്ക, ഈജിപ്ത്, എരിത്രിയ, എത്യോപ്യ, ഫിജി, ഗാംബിയ, ജോർജിയ, ഘാന, ഗ്രെനഡ, ഗ്വാട്ടിമാല, ഗിനിയ, ഹെയ്തി, ഇറാൻ, ഇറാഖ്, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കൊസോവോ, കുവൈത്ത്, കിർഗിസ് റിപ്പബ്ലിക്, ലാവോസ്, ലെബനോൻ, ലൈബീരിയ, ലിബിയ, മോൾഡോവ, മംഗോളിയ, മോണ്ടിനെഗ്രോ, മൊറോക്കോ, നേപ്പാൾ, നിക്കരാഗ്വ, നൈജീരിയ, നോർത്ത് മാസിഡോണിയ, പാകിസ്ഥാൻ, റിപ്പബ്ലിക് ഓഫ് കോംഗോ, റഷ്യ, റുവാണ്ട, സെന്റ് കിറ്റ്സ് ആന്റ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആന്റ് ഗ്രനേഡൈൻസ്, സെനഗൽ, സിയറ ലിയോൺ, സൊമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, സിറിയ, ടാൻസാനിയ, തായ്‌ലൻഡ്, ടോഗോ, തുനീഷ്യ, ഉഗാണ്ട, ഉറുഗ്വേ, ഉസ്ബെക്കിസ്ഥാൻ, യെമൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് കഴിഞ്ഞ മാസം മുതൽ വിസ വിലക്കിൽ ഉൾപ്പെടുത്തിയത്.



