ജിദ്ദ– സൗദിയില്‍ നിരവധി ബാങ്കിംഗ് സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ കുറക്കാന്‍ സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) തീരുമാനിച്ചു. വായ്പകള്‍ അനുവദിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകള്‍, എ.ടി.എം കാര്‍ഡ് ഫീസ്, മണി ട്രാന്‍സ്ഫര്‍ ഫീസ് എന്നിവയുടെ പരമാവധി പരിധികളില്‍ കുറവ് വരുത്തിയിട്ടുണ്ട്. ധനകാര്യ സ്ഥാപന സേവന ഫീസ് ഗൈഡിലെ അപ്ഡേറ്റിന്റെ ഭാഗമായ ഈ ഭേദഗതികള്‍ 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും.
കറന്റ് അക്കൗണ്ട് തുറക്കല്‍, ഇ-വാലറ്റ് തുറക്കല്‍ പോലുള്ള നിരവധി സേവനങ്ങള്‍ സൗജന്യമാണ്. എ.ടി.എമ്മുകളും ബ്രാഞ്ചുകളും വഴി പണം പിന്‍വലിക്കലും ഡെപ്പോസിറ്റ് ചെയ്യലും, ചെക്ക് ഡെപ്പോസിറ്റ്, കറന്റ് അക്കൗണ്ടുകള്‍ക്കും ഇ-വാലറ്റുകള്‍ക്കുള്ള മദാ കാര്‍ഡ്, പുതിയ മദാ കാര്‍ഡ് ഇഷ്യു ചെയ്യല്‍, മദാ കാര്‍ഡ് പുതുക്കല്‍, എ.ടി.എമ്മില്‍ നിന്ന് പിന്‍വലിച്ച മദാ കാര്‍ഡ് വീണ്ടും നല്‍കല്‍, പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴിയോ ഓണ്‍ലൈന്‍ പര്‍ച്ചേയ്‌സിംഗുകള്‍ക്കോ പ്രാദേശികമായി മദാ കാര്‍ഡ് ഉപയോഗിക്കല്‍, ഗള്‍ഫ് നെറ്റ്വര്‍ക്കിനുള്ളിലെ പോയിന്റ് ഓഫ് സെയില്‍ ടെര്‍മിനലുകള്‍ വഴി മദാ കാര്‍ഡ് ഉപയോഗിക്കല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ സൗജന്യമാക്കിയിട്ടുണ്ട്.
കടം തെളിയിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ആയ രേഖകള്‍ക്കും ഇനി ഫീസ് നൽകേണ്ടതില്ല. ഒരു വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്കുള്ള പീരിയോഡിക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകളും സൗജന്യമാണ്. ഒരു വര്‍ഷത്തില്‍ കൂടുതലുള്ള കാലയളവിലെ അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ ഇലക്‌ട്രോണിക് ആയി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ കാലയളവിലെ സ്‌റ്റേറ്റ്‌മെന്റുകള്‍ ബാങ്ക് ശാഖയില്‍ നിന്ന് ലഭിക്കാനുള്ള ഫീസ് 15 റിയാലായി കുറച്ചു. ഗള്‍ഫ് നെറ്റ്വര്‍ക്കിനുള്ളില്‍ മദാ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിന് 10 റിയാലാണ് ഈടാക്കുക. ഗള്‍ഫ് നെറ്റ്വര്‍ക്കിനുള്ളിലെ എടിഎമ്മുകളില്‍ മദ കാര്‍ഡ് ബാലന്‍സ് പരിശോധിക്കുന്നതിന് മൂന്നു റിയാലാണ് ഫീസ് .
ഉപഭോക്തൃ വായ്പ, റിയല്‍ എസ്റ്റേറ്റ് ഫിനാന്‍സ്, വാഹന ലീസിംഗ് എന്നിവയുള്‍പ്പെടെയുള്ള വായ്പകള്‍ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഫീസുകള്‍ പകുതിയായി കുറച്ചിട്ടുണ്ട്. ഇത്തരം വായ്പകള്‍ അനുവദിക്കാനുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഫീസ് പരമാവധി 2,500 റിയാലില്‍ കവിയാന്‍ പാടില്ലാത്ത നിലക്ക് 0.5 ശതമാനമായി കുറച്ചു. നിലവില്‍ ഇത് പരമാവധി 5,000 റിയാല്‍ കവിയാത്ത നിലക്ക് ഒരു ശതമാനമാണ്.
മദ കാര്‍ഡ് ഫീസുകളും കുറച്ചിട്ടുണ്ട്. നഷ്ടപ്പെടല്‍, കേടാകല്‍, മൂന്നു തവണ തെറ്റായ പിന്‍ അടിക്കുന്നതു മൂലം എ.ടി.എമ്മുകള്‍ പിടിച്ചെടുക്കല്‍ എന്നീ സാഹചര്യങ്ങളില്‍ വീണ്ടും കാര്‍ഡ് ഇഷ്യൂ ചെയ്യാനുള്ള ഫീസ് 30 റിയാലില്‍ നിന്ന് 10 റിയാലായി കുറച്ചു. അന്താരാഷ്ട്ര പര്‍ച്ചേയ്‌സിംഗ് ഇടപാട് ഫീസ്, ഇടപാട് മൂല്യത്തിന്റെ രണ്ടു ശതമാനം ആയും അന്താരാഷ്ട്ര പണം പിന്‍വലിക്കല്‍ ഫീസ് മൂന്നു ശതമാനം വരെ വരെ പരമാവധി 25 റിയാലായും നിശ്ചയിച്ചു. അക്കൗണ്ടുകളിലെ ഇടപാടുകള്‍ സംബന്ധിച്ചോ സ്റ്റേറ്റ്‌മെന്റുകളുമായോ ബന്ധപ്പെട്ട തെറ്റായ വിയോജിപ്പുകള്‍ക്കുള്ള ഫീസ് 15 റിയാലായി നിര്‍ണയിച്ചു. ബാങ്ക് ചെക്ക് നല്‍കുന്നതിനും റദ്ദാക്കുന്നതിനുമുള്ള ഫീസ് 10 റിയാലില്‍ നിന്ന് അഞ്ച് റിയാലായി കുറച്ചു. ചെക്ക് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുള്ളതാണെങ്കില്‍ ചെക്കിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നതിനുള്ള ഫീസ് അഞ്ചു റിയാലായി നിശ്ചയിച്ചു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ചെക്കിന്റെ പകര്‍പ്പ് ലഭിക്കാന്‍ 10 റിയാല്‍ ഫീസ് നല്‍കേണ്ടിവരും.
രാജ്യത്തിനുള്ളില്‍ 2,500 റിയാല്‍ വരെയുള്ള ഇലക്ട്രോണിക് ട്രാന്‍സ്ഫറുകള്‍ക്കുള്ള ഫീസ് 0.5 സൗദി റിയാലായി നിശ്ചയിച്ചു. 2,500 മുതല്‍ 20,000 വരെയുള്ള തുകകള്‍ക്ക് ഒരു റിയാലാണ് ഫീസ്. രാജ്യത്തിനുള്ളില്‍ അതേദിവസം കൈമാറുന്നതിന് 20,000 റിയാലില്‍ കൂടുതലുള്ള ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ബാങ്ക് ശാഖയില്‍ ഈടാക്കാവുന്ന പരമാവധി ഫീസ് 25 റിയാലും ഇലക്‌ട്രോണിക് ട്രാന്‍സ്ഫറിന് പരമാവധി ഫീസ് ഏഴു റിയാലുമാണ്. അടുത്ത പ്രവൃത്തി ദിവസം കൈമാറുന്നതിന് രാജ്യത്തിനുള്ളില്‍ 20,000 റിയാലില്‍ കൂടുതലുള്ള തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ബ്രാഞ്ചില്‍ 15 റിയാലും ഇലക്‌ട്രോണിക് ആയി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് അഞ്ചു റിയാലുമാണ് പരമാവധി ഫീസ്.
രാജ്യത്തിന് പുറത്തുള്ള ബാങ്കുകളിലേക്കുള്ള ട്രാന്‍സ്ഫറുകള്‍ക്ക് ബ്രാഞ്ചില്‍ പരമാവധി 75 റിയാലും ഇലക്‌ട്രോണിക് ട്രാന്‍സ്ഫറിന് 50 റിയാലും വരെ ഈടാക്കും. രാജ്യത്തിന് പുറത്തുള്ള ട്രാന്‍സ്ഫറുകളില്‍ തിരുത്തല്‍ വരുത്താനും റദ്ദാക്കാനും ഈടാക്കാവുന്ന കൂടിയ ഫീസ് ബ്രാഞ്ചില്‍ 25 റിയാലും ഇലക്‌ട്രോണിക് ആയി പരിഷ്‌കരിക്കാനും റദ്ദാക്കാനുമുള്ള പരമാവധി ഫീസ് 15 റിയാലുമാണ്.



