ജിദ്ദ– കൊച്ചുനാള്‍ മുതല്‍ അടുത്തറിഞ്ഞ ഭക്ഷണത്തിലെ ലിംഗപരമായ അനീതിയാണ് തന്റെ നിപാനിയ എന്ന സിനിമക്കുള്ള പ്രചോദനമെന്നും ഇത്തരം അവഗണനകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഒരു സിനിമയായി മാറുകയായിരുന്നുവെന്നും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയും യുവ സംവിധായികയുമായ അനാമിക പാല്‍. ജിദ്ദ റെഡ് സീ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ അവര്‍ ‘ദ മലയാളം ന്യൂസി’ ന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ‘ഒരു വ്യക്തി എന്ന നിലയില്‍, എനിക്ക് ഭക്ഷണത്തോട് എല്ലാവരേയും പോലെ വളരെ ഇഷ്ടമാണ്. വിശപ്പ് മാറ്റുക എന്നതിനപ്പുറം സ്‌നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായിട്ടാണ് ഞാന്‍ ഭക്ഷണത്തെ കാണുന്നതും, കണ്ടതും. എന്നാല്‍ എന്റെ ബാല്യകാലം മുതല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ ലിംഗപരമായ അനീതി എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. നല്ല പങ്ക് എല്ലായ്‌പ്പോഴും വീടുകളിലെ പുരുഷന്മാരുടെ പ്ലേറ്റില്‍ വരുന്നതായി കണ്ടിട്ടുണ്ട്. അത് സാധാരണ ജീവിത സന്ദര്‍ഭത്തില്‍ മാത്രമല്ല. ഏതെങ്കിലും ഒത്തുചേരലായാലും, വിവാഹമായാലും, ശവസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമുള്ള ആചാരപരമായ ചടങ്ങുകളിലോ ആയാലും ഈ വ്യത്യാസം നിഴലിച്ചു നില്‍ക്കുന്നു. ഭക്ഷണ വിതരണത്തില്‍ നിര്‍ദ്ദിഷ്ട ആളുകള്‍ക്ക് നല്‍കിയ മുന്‍ഗണനകള്‍, അത് വിളമ്പുന്ന ഭക്ഷണത്തിലൂടെ അത് എങ്ങനെ പ്രകടിപ്പിക്കപ്പെടുന്നു എന്നതൊക്കെ മനസ്സില്‍ തങ്ങിനിന്ന കാര്യങ്ങളായിരുന്നു. ഞാന്‍ വളര്‍ന്നുവന്നപ്പോള്‍ ഇത്തരം സാഹചര്യങ്ങള്‍ കൂടുതല്‍ വ്യക്തമായ സന്ദര്‍ഭങ്ങളുണ്ടായി. ഇത്തരം ധാരാളം കഥകള്‍ ചുറ്റുപാട് നിന്നും കേട്ടു. അതെന്നില്‍ തങ്ങിനിന്നു. അംഗീകരിക്കാന്‍ കഴിയാത്ത ഒരു വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് ഈ സിനിമയുടെ ആശയം ഉണ്ടായത്. ഇത്തരം അവഗണനകളെ, നീതി നിഷേധത്തെ വെറുപ്പോടെ കാണുന്നയാളാണ് ഞാന്‍. അങ്ങനെയാണ് എന്റെ കോപം ഒരു സിനിമയായി മാറിയത്. ഒരുപക്ഷെ നിരന്തരമായ ഇത്തരം അനുഭവങ്ങള്‍ ഒരു സിനിമ സൃഷ്ടിക്കാന്‍ എന്നെ പ്രാപ്തയാക്കുകയായിരുന്നു. ‘ ഹൃസ്വചിത്ര മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട നിപാനിയ (ഡ്രോപ് ലെസ്സ്) എന്ന ചിത്രം റെഡ് സീ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കള്‍ച്ചറല്‍ സിനിമ-4-ല്‍ പ്രദര്‍ശിപ്പിച്ച ശേഷം അനാമിക വിശദീകരിച്ചു.


പാല്‍ നിഷേധിക്കപ്പെടുന്ന നവജാത ശിശുവിന്റെ അമ്മ
നിപാനിയ സിനിമയില്‍ നവജാതശിശുവിന്റെ അമ്മ പാല്‍ കുടിച്ചതിന്റെ പേരില്‍ ബഹിഷ്‌കൃതയാവുന്ന കാഴ്ചകളുണ്ട്. ഇതിനെ ഒരു ആചാരം എന്ന് വിളിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജാതിയുമായി ബന്ധപ്പെട്ട് നേരിടുന്ന ബഹിഷ്‌കരണവുമായി ഇത്തരം ആചാരങ്ങളെ കാണാനാവില്ല. അത് ഒരു കണ്ടീഷനിംഗ് പോലെയാണ്. പാലും വെണ്ണയുമൊക്കെ മിക്കവാറും എല്ലാ വീടുകളിലും ലഭ്യമാവുന്നവയാണ്. അത് ഒരു ചെറിയ നഗരത്തില്‍ ആവുമ്പോഴും ഗ്രാമത്തിലോ വന്‍ നഗരത്തിലോ ആവുമ്പോഴും വ്യത്യാസമുണ്ടായേക്കാം. പരിമിതമായി മാത്രം പാലും വെണ്ണയും പോലുള്ള പാലുല്‍പ്പന്നങ്ങളും ഉള്ളപ്പോള്‍ അവ ചില വീടുകളിലെ ആഡംബരമായി കാണപ്പെടുന്നു. കുറച്ചു മാത്രം ലഭ്യമാവുന്ന ഇത്തരം വീടുകളില്‍ ഇത് ആഡംബരമായതിനാല്‍ തന്നെ കൂടുതലും പുരുഷന്മാര്‍ക്കാണ് ഇത് വിളമ്പുക. ചിലപ്പോള്‍ കുട്ടികള്‍ക്കും. പലേടങ്ങളിലും ചൂടുള്ള റൊട്ടി വീട്ടിലെ പുരുഷന്മാര്‍ക്ക് വിളമ്പുന്നത് പോലെയുള്ള ഒരു കാര്യമാണിത്. അല്ലെങ്കില്‍ വീട്ടിലെ പുരുഷന്മാര്‍ ആദ്യം ഇരുന്ന് കഴിക്കുന്നത് ഇന്ത്യന്‍ വീടുകളില്‍ കാണാം. മാത്രമല്ല ഭക്ഷണത്തിന്റെ നല്ലൊരു ഭാഗം പുരുഷന്മാര്‍ക്ക് മാത്രമായി വിളമ്പുന്നു. അത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തന്നെ ഒരു സ്ത്രീ, പ്രത്യേകിച്ച് ഒരു മരുമകള്‍ ആയ ഒരു വനിത ഒരു ഗ്ലാസ് പാല്‍ കുടിക്കുമ്പോള്‍, അത് ഒരു മോഷണമായിട്ടാണ് കാണപ്പെടുന്നത്. ഇവര്‍ക്കെതിരെയുള്ള അവഗണന ശകാരത്തിന്റെ രൂപത്തില്‍ തന്നെ ആവണമെന്നില്ല. പലതില്‍ നിന്നും വേര്‍പ്പെടുത്തിയും വിട്ടുനിര്‍ത്തിയുമൊക്കെയായിരിക്കും. നവജാത ശിശുവിന്റെ അമ്മ പാല്‍ കുടിച്ച ശേഷം അവഗണന നേരിടുന്നത് ചിത്രത്തില്‍ കാണാനാവും. മാത്രമല്ല പാല്‍ തിളപ്പിക്കുന്ന ജോലിയില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മറ്റൊരു ബന്ധുവായ യുവതി പാല്‍തിളപ്പിക്കുമ്പോള്‍, അപ്പുറത്തിരുന്ന് സംസാരിക്കുകയോ മറ്റ് ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോള്‍ പാല്‍ തൂവിപ്പോവുകയും ചെയ്യുമ്പോഴും അതൊരു പ്രശ്‌നമാവാതിരിക്കുന്നതും പ്രേക്ഷകര്‍ കാണുന്നുണ്ട്. അതേസമയം ഉന്നത ജാതികളില്‍ പെട്ട സമ്പന്നരായവര്‍ക്ക് എന്നാല്‍ ഉയര്‍ന്ന ജാതി/വര്‍ഗത്തിലെന്നപോലെ പാലിനും വെണ്ണയ്ക്കും ഒരു കുറവുമില്ല എന്നാണ് കരുതുന്നത്. അതിനാല്‍ അവര്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം നേരിടേണ്ടിവരില്ലായിരിക്കാം. പക്ഷേ അവര്‍ക്കിടയിലും അവരുടേതായ ഒരു ശ്രേണിയില്‍ ലിംഗപരമായ അനീതിയുണ്ടെന്നാണ് മനസ്സിലാവുന്നത്.
അനീതിയിലെ കീഴാള ജാതിയും മേല്‍ ജാതിയും
ഇത്തരം ജാതി വ്യത്യാസങ്ങളെക്കുറിച്ച് ഈയ്യിടെ ഞാന്‍ ഉന്നത കുലജാതയായ എന്റെ ഒരു സുഹൃത്തിനോട് യാദൃശ്ചികമായി സംസാരിച്ചു. അവളുടെ വീട്ടില്‍, ഇത്തരം സംഘര്‍ഷങ്ങള്‍ ഒരിക്കലും സംഭവിക്കുന്നില്ല എന്നാണ് വ്യക്തമാക്കിയത്. കാരണം അവളുടെ വീട്ടില്‍ സ്ത്രീകള്‍ക്ക് പാലും വെണ്ണയും ആവശ്യമായ വിധം ലഭിക്കുന്നു. അത് ധാരാളം ഉള്ളതിനാലും അത്തരമൊരു സാമ്പത്തിക സാഹചര്യമുള്ളതിനാലുമാണെന്ന് ഞാന്‍ വ്യക്തമാക്കി. എന്നാല്‍ വാങ്ങുന്ന പാലിന്റെ അളവ് കലണ്ടറില്‍ വളരെ കൃത്യമായി അടയാളപ്പെടുത്തി മുന്നോട്ടുപോവുന്ന വീടുകളില്‍ പാലും വെണ്ണയും ചില ‘പ്രീമിയം’ ആളുകള്‍ക്കുള്ളതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ പ്രാമുഖ്യം നേടുന്നവര്‍ സ്വാഭാവികമായും പുരുഷന്മാരാണ്.
അടിസ്ഥാന വര്‍ഗ്ഗം നേരിടുന്ന ഭക്ഷണത്തിന്റേയും പോഷകാഹാരത്തിന്റേയും കുറവിനെക്കുറിച്ചാണ് നിപാനിയ എന്ന സിനിമ. മനുഷ്യരുടെ അടിസ്ഥാനമായ ഭക്ഷണത്തെയും പോഷകാഹാരത്തെയും കുറിച്ചാണ് അത് സംസാരിക്കുന്നത്. ഒരു പക്ഷേ നമ്മള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത് അതിന്റെ ദൗര്‍ലഭ്യം കണ്ടതിനാലാണ്. ഉയര്‍ന്ന ജാതി/വര്‍ഗത്തില്‍, സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളാണുള്ളത്. അതിനെതിരെയുള്ള പോരാട്ടങ്ങളുമുണ്ടാവാം. അവര്‍ക്ക് എല്ലാ ഭക്ഷണങ്ങളും വിളമ്പുന്ന മേശകളില്‍ പ്രവേശനം ലഭിച്ചേക്കാം. പക്ഷേ അവരുടെ തീരുമാനങ്ങളില്‍ അവര്‍ക്ക് സ്വാതന്ത്ര്യം കുറവാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ അതേസമയം ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള താഴ്ന്ന വിഭാഗത്തിലെ സ്ത്രീകളെ നിങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ അവര്‍ക്ക് ജീവിതത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യവും സ്വയംഭരണ അധികാരവും ഉണ്ട് എന്ന് കാണാനാവും.
സ്ത്രീകള്‍ പുരുഷാധിപത്യ മൂല്യങ്ങളിലോ?
ഇന്ത്യയിലെ സ്ത്രീകള്‍ പുരുഷാധിപത്യ മൂല്യങ്ങള്‍ പാലിക്കുന്നു എന്നത് ശരിയാണ്. കാരണം പുരുഷാധിപത്യ മൂല്യങ്ങളാണ് അവരുടെ നിലനില്‍പ്പിന് അടിസ്ഥാനം. അവരുടെ ജീവിതകാലം മുഴുവന്‍, അവര്‍ ഒരു പ്രത്യേക ജീവിതരീതിയില്‍ ഉറച്ചുനില്‍ക്കുകയാണ്. പെട്ടെന്ന് ആരെങ്കിലും അവരോട് പുരുഷാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള അവരുടെ മൂല്യവ്യവസ്ഥയെ പറയുമ്പോഴോ ചോദ്യം ചെയ്യാന്‍ ശ്രമിക്കുമ്പോഴോ, ആരെങ്കിലും അവരുടെ അസ്തിത്വത്തിന്റെ കാതല്‍ ഇളക്കുകയാണെന്ന് അവര്‍ക്ക് തോന്നുകയാണ്. ആ രൂപത്തിലേക്ക് അവര്‍ പാകപ്പെടുകയാണ്. അതുകൊണ്ടാണ് അവര്‍ മാറാന്‍ ആഗ്രഹിക്കാത്തത്. മറ്റ് സ്ത്രീകളും തങ്ങളെപ്പോലെ തന്നെ നടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു എന്നത് കൂടി ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. അവര്‍ ജീവിച്ച രീതി മാത്രമാണ് സ്ത്രീകള്‍ക്കുള്ള ഏക മാര്‍ഗം എന്ന മിഥ്യാധാരണ മാത്രമേ അവര്‍ക്ക് സ്വീകാര്യമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ സ്ത്രീകളെ ഓരോ വ്യക്തികളായി കാണാനാണ് ശ്രമിക്കുന്നത്. പരിചയപ്പെടുന്ന സ്ത്രീകളെ ഇഷ്ടങ്ങളും പ്രിയപ്പെട്ട ഭക്ഷണവുമെല്ലാം ചോദിച്ചറിയും. അവരുടെ ചിന്തയും വികാരങ്ങളും പങ്കുവെക്കാന്‍ ശ്രമിക്കുന്നു. എന്റെ സിനിമകളിലൂടെ സ്ത്രീകളുടെ ലോകം പ്രദര്‍ശിപ്പിക്കാന്‍ ആവുമെങ്കില്‍ ഞാന്‍ സംതൃപ്തയാണ്.


വനിതകള്‍ക്ക് കുടുംബത്തിലും പിന്തുണയില്ല
ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അവരുടെ കുടുംബത്തിലും പുറത്തും വലിയ പിന്തുണയില്ല എന്നതാണ് എന്റെ പക്ഷം. സ്ത്രീകളെ ഒരു ബാധ്യതയായിട്ടാണ് പരിഗണിക്കുന്നത്. ലോക സമൂഹത്തില്‍ ഏറ്റവും വലിയ ഭാരം വഹിക്കുന്നത് സ്ത്രീകളാണെങ്കിലും അതിനനുസരിച്ച് പരിഗണനയും തുല്യതയും ലഭിക്കാതിരിക്കുകയാണ്. സ്ത്രീകള്‍ സ്വയം പ്രാപ്തരാണോ എന്ന സന്ദേഹം അവരില്‍ തന്ന ജനിപ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുകയാണ് സമൂഹം. വനിതകളുടെ കടമയെന്നത് കുട്ടികളെ വളര്‍ത്തുകയും കുടുംബം നോക്കുകയും ചെയ്യുക എന്നതാണ് എന്ന് പഠിപ്പിക്കുകയുമാണ്. ആ ‘കണ്ടീഷനിംഗ്’ വളരെ ശക്തമായിത്തീര്‍ന്ന വിവിധ സമൂഹങ്ങള്‍ ഇന്ത്യയിലുണ്ട്. പുരുഷന്മാര്‍ ഒരിക്കലും അവരുടെ പ്രിവിലേജ് മാറ്റാനാഗ്രഹിക്കുന്നില്ല. സ്ത്രീകള്‍ക്ക് പലപ്പോഴും അര്‍ഹതക്കനുസരിച്ചുള്ള അംഗീകാരവും പരിഗണനയും നല്‍കാതിരിക്കുകയും ചെയ്യുന്നു. സ്വയം കുറ്റബോധം തോന്നുന്ന, ലജ്ജ കൂടുതലുള്ള ധാരാളം സ്ത്രീകളെ കണ്ടിട്ടുണ്ട്.
ലോക സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന, സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നുള്ള ലിന്‍ റാംസെയുടെ സിനിമകളോട് വളരെയേറെ പ്രിയമുള്ള അനാമിക സിനിമാ രംഗത്ത് സജീവമായി മുന്നോട്ടുപോകാനാഗ്രഹിക്കുന്നു. ‘നിപാനിയ’ എന്ന സിനിമാ പഠനത്തിന്റെ ഭാഗമായി ചെയ്ത ചലച്ചിത്രം തന്നെ ശ്രദ്ധേയമായി. ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശികളായ വിജയ് കുമാരി-ബിനോദ് കുമാര്‍ പാല്‍ ദമ്പതികളുടെ മകളായ അനാമികയുടെ കുടുംബവേരുകള്‍ ഉത്തര്‍പ്രദേശിലെ തന്നെ കാണ്‍പൂരിലാണ്.



