ന്യൂഡൽഹി– ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരടക്കം നാല് പേരെ വിട്ടയച്ചു. മുഖ്യപ്രതി ഡോ. ഉമർ നബിയുമായി ഇവർക്ക് ബന്ധമില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ് ഇവരെ മോചിപ്പിക്കാനുള്ള കാരണം.
ഫിറോസ്‌പൂർ ഝിർക്ക സ്വദേശി ഡോ. മുസ്‌തഖീം, അഹ്മദ്ബാസ് സ്വദേശി ഡോ. മുഹമ്മദ്, ഡോ. റെഹാൻ ഹയാത്ത്, വളം വ്യാപാരി ദിനേശ് സിംഗ്ല എന്നിവരെയാണ് വിട്ടയച്ചത്. ഹരിയാനയിലെ നൂഹിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡോക്ടർമാർക്ക് ഉമറുമായും അൽ ഫലാഹ് സർവകലാശാലയുമായും ബന്ധമുണ്ടെന്നായിരുന്നു എൻഐഎയുടെ പ്രാഥമിക നിഗമനം.
എന്നാൽ, മൂന്ന് ദിവസത്തെ തീവ്ര ചോദ്യം ചെയ്യലിന് ശേഷം, പ്രതി ചേർക്കാൻ പര്യാപ്തമായ തെളിവുകളോ ഡിജിറ്റൽ രേഖകളോ ലഭിച്ചില്ല. ഇതേത്തുടർന്നാണ് മോചനം. കുടുംബങ്ങൾ ഇവരുടെ വിട്ടയക്കൽ സ്ഥിരീകരിച്ചു. ഡോക്ടർമാർ നിരപരാധികളാണെന്ന് കുടുംബാംഗങ്ങൾ നേരത്തെ തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നിരുന്നാലും, ഇവരെ നിരീക്ഷിക്കുന്നത് എൻഐഎ തുടരും.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഹരിയാനയിലെ മേവാത്തിൽ നിന്ന് ഇതുവരെ ഏഴ് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ നാല് പേരെയാണ് ഇപ്പോൾ വിട്ടയച്ചത്. ഉപേക്ഷിക്കപ്പെട്ട മൊബൈൽ ഫോണുകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പുതിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മേവാത്തിലേക്ക് വ്യാപിപ്പിച്ചത്.
നവംബർ 10ന് വൈകീട്ട് 6.55ഓടെ ചെങ്കോട്ടയ്ക്ക് സമീപം ഹ്യൂണ്ടായ് ഐ20 കാറിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ജമ്മു കശ്മീരിലെ പുൽവാമ സ്വദേശി ഉമർ നബിയാണ് കാറിലുണ്ടായിരുന്നതെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ സൂത്രധാരൻ ഇയാളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തുടർന്ന്, അൽ ഫലാഹ് സർവകലാശാലയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. ഡൽഹി ക്രൈംബ്രാഞ്ച് സർവകലാശാലയുടെ ഡൽഹി ആസ്ഥാനത്ത് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഇത്.
ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിച്ചത്. ചെങ്കോട്ടയ്ക്ക് മുന്നിലൂടെ വേഗത കുറച്ച് നീങ്ങിയ കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയ ഉടനെ സ്ഫോടനം നടന്നു. കാറിൽ 30 മുതൽ 40 കിലോ വരെ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതായാണ് ഫൊറൻസിക് പരിശോധനയിലെ പ്രാഥമിക നിഗമനം.
ഭീകരാക്രമണമാണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു.



