ഹരിദ്വാർ: ഉത്തരാഖണ്ഡിൽ കർസേവ തലവനെ കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചു. ഇന്ന് പുലർച്ചെ ഹരിദ്വാറിലെ ഭഗവാൻപുർ മേഖലയിൽ വച്ച് ഉത്തരാഖണ്ഡ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ മുഖ്യപ്രതി ബിട്ടു എന്ന അമർജിത് സിംഗ് ആണ് കൊല്ലപ്പെട്ടത്.
യുപി പോലീസ് തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടയാളാണ് ബിട്ടു. ഇയാളുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപെട്ടുവെന്ന് ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) അഭിനവ് കുമാർ അറിയിച്ചു.
ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ഉത്തരാഖണ്ഡ് എസ്ടിഎഫും ഹരിദ്വാർ പൊലീസും സംയുക്ത ഓപ്പറേഷൻ ആരംഭിച്ചതായി ഡിജിപി അറിയിച്ചു. അമർജീത് സിംഗിനെതിരെ 16 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
നാനക്മറ്റ ഗുരുദ്വാരയുടെ ‘കർസേവ’ തലവൻ ബാബ തർസെം സിംഗ് മാർച്ച് 28 നാണ് ഉദ്ദം സിംഗ് നഗറിലെ നാനക്മറ്റ ഗുരുദ്വാരയിൽ വച്ച് ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.